ജോജോ ജോർജിന്റെ ഇച്ഛാശക്തിയിൽ അതിരമ്പുഴയിൽ ഒരു വനം
1564934
Thursday, June 5, 2025 5:06 AM IST
രാജു കുടിലിൽ
ഏറ്റുമാനൂർ: അഞ്ചരയേക്കർ വിസ്തൃതിയിൽ അതിരമ്പുഴയിൽ ഒരു വനം. വൈവിധ്യമാർന്ന 1500 ലേറെ വൃക്ഷങ്ങൾ. ഇടതൂർന്ന വൃക്ഷങ്ങൾ കാനനപ്രതീതിയിൽ പടർന്നു നിൽക്കുന്നത് അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ജോജോ ജോർജ് ആട്ടേലിന്റെ നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയും കൊണ്ടു മാത്രമാണ്. വേദവ്യാസ ഗിരി എന്നറിയപ്പെടുന്ന വേദഗിരി കുന്നിലെ അഞ്ചര ഏക്കർ വരുന്ന സ്ഥലത്താണ് ജോജോയുടെ നേതൃത്വത്തിൽ അഞ്ചു വർഷം മുമ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ഈ സ്ഥലത്തിന്റെ മൂലാധാരം സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ പേരിലാണെന്നു മനസിലാക്കിയ ഇദ്ദേഹം പദ്ധതിയുമായി സോഷ്യൽ ഫോറസ്ട്രി വകുപ്പിനെ സമീപിക്കുകയായിരുന്നു.
രണ്ടായിരത്തിലേറെ വൃക്ഷത്തൈകൾ അവർ സ്ഥലത്തെത്തിച്ചു നൽകി. കാടു വെട്ടിത്തെളിച്ച്, ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് തൈകൾ നടാൻ ഏറെ അധ്വാനം വേണ്ടിവന്നു. ആയിരത്തി അഞ്ഞൂറോളം തൈകൾ പിടിച്ചു.
പക്ഷേ പ്രദേശത്ത് തമ്പടിച്ച ലഹരി സംഘങ്ങൾ അഞ്ഞൂറോളം തൈകൾ പിഴുതുകളഞ്ഞു. അവയ്ക്ക് പകരം വീണ്ടും തൈകൾ വച്ചുപിടിപ്പിച്ചു. നിരന്തരമായ പരിചരണവും ശ്രദ്ധയും ആവശ്യമായിരുന്നു.
ഇപ്പോൾ 1500 ലേറെ വൃക്ഷങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നു. അവയിൽ അരയാൽ, ചന്ദനം, രക്തചന്ദനം, ആര്യവേപ്പ്, ഇലഞ്ഞി, പ്ലാവ്, മാവ്, മന്ദാരം, മഞ്ചാടി, ഞാവൽ, വാക, പേര, തമ്പകം, വാളംപുളി, ദന്തപാല, ചോരപാല, നീർമരുത്, പലക പയ്യാനി, തേൻപുളി, ആനച്ചെവിയൻ, പുത്രജീവ, വെട്ടി, കറുവാപ്പട്ട, കരിമരം, ചേരത്താലി, അടയ്ക്കാ പൈൻ, പൂമല മരം, മുള്ളുവേങ്ങ, വെട്ടി, മരവെട്ടി, കരിഞ്ഞാവൽ, കാഞ്ഞിരം, വെള്ളാങ്കിൽ, ചേരത്താലി തുടങ്ങിയവയെല്ലാമുണ്ട്. വനവത്കരണ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ വനംമിത്ര അവാർഡ് ജോജോയ്ക്ക് ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതിക്ക് കരുതലാണ് പൂഞ്ഞാര്‍ ഭൂമികയുടെ വിത്തുകുട്ട
കോട്ടയം: പന്ത്രണ്ടു മാസവും പരിസ്ഥിതി പോഷണത്തിലാണ് പൂഞ്ഞാര്‍ ഭൂമിക. വിത്തുകളും തൈകളും നാട്ടുകൂട്ടത്തില്‍ കൈമാറുന്ന കൂട്ടായ്മയാണിത്. ഓരോരോ സ്ഥലങ്ങളില്‍ ഭൂമിക തൈകളും കായ്കളും കൈമാറ്റം ചെയ്യാനുള്ള ക്രമീകരണമൊരുക്കും. അവരവര്‍ കൊണ്ടുവന്ന തൈകളും വിത്തുകളും കൂട്ടായ്മയില്‍ നിരത്തും. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ളതൊക്കെ സൗജന്യമായി എടുക്കാം. പ്രതിഫലമില്ലാത്ത കരുതല്‍ കൈമാറ്റം ഇതോടകം 160 സംഗമങ്ങള്‍ നടത്തിക്കഴിഞ്ഞു.
പച്ചക്കറി, ഫലവര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ വിത്തുകളും തൈകളുമാണ് പരസ്പരം കൈമാറുന്നത്. ഒന്നും കൈമാറാന്‍ ഇല്ലാത്തവര്‍ക്കും വിത്തുകുട്ടയില്നിന്നെടുക്കാം.
കൊണ്ടുവരുന്നവയൊക്കെ ഓരോരുത്തരും നിരത്തി അതിന്റെ വിശേഷങ്ങളും കൃഷിരീതിയും പൊതുവായി പറയും. പാവല്‍, കോവല്‍, പയര്‍, പാവല്‍, മുളക്, അടതാപ്പ്, കാച്ചില്, ചേന, ചേമ്പ്, ചീനി, ചീര, തുവര, നനകിഴങ്ങ്, ചക്കക്കുരു വരെ ഫലവൈവിധ്യം. ചിലര്‍ കപ്പത്തടിയും മുരിങ്ങക്കമ്പും, കടച്ചക്ക തൈയും കാപ്പിത്തൈയുമൊക്കെ കൊണ്ടുവരും. ചിലര്‍ തൈകള്‍ കിളിര്‍പ്പിച്ചു കൊണ്ടുവരും.
കമണ്ഡലു, കസ്തൂരിമഞ്ഞള്‍, ബ്രഹ്മി, വയമ്പ്, മുള്ളമൃത്, ചിറ്റമൃത്, രാമച്ചം, കച്ചോലം, വാതക്കൊല്ലി, പഴുതാരക്കൊല്ലി തുടങ്ങി ഒട്ടേറെ ഔഷധങ്ങളൊക്കെ ഇതിലുണ്ടാകും. വീട്ടമ്മമാരും കുട്ടികളുമൊക്കെ വിത്തുകുട്ട കൂട്ടായ്മയില്‍ എത്തുന്നു, പരിസ്ഥിതി പോഷണത്തിനായി കൈ കോര്‍ക്കുന്നു. പ്രകൃതിയെ പോഷിപ്പിക്കാനും പരിസ്ഥിതിക്ക് കരുതലാകാനും ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നതായി ഭൂമിക സെക്രട്ടറി എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം പറഞ്ഞു.
സൗജന്യ വൃക്ഷത്തൈ വിതരണം സോഷ്യല്‍ ഫോറസ്ട്രി ഉപേക്ഷിച്ചു
കോട്ടയം: എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു നല്‍കിയിരുന്ന സൗജന്യ വൃക്ഷത്തൈ വിതരണം സോഷ്യല്‍ ഫോറസ്ട്രി ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സാമൂഹ്യ വനവത്കരണത്തിന് ഉന്നല്‍ നല്കുന്ന പദ്ധതി വേണ്ടെന്നുവച്ചത്.
കഴിഞ്ഞവര്‍ഷം വരെ 1.5 ലക്ഷം വൃക്ഷത്തൈകള്‍ ജില്ലകളില്‍ വിതരണം ചെയ്തിരുന്നു. ഏതാനും ജില്ലകളില്‍ നേരത്തെ തയാറാക്കിയ പതിനായിരത്തില്‍ താഴെ തൈകള്‍ പഞ്ചായത്തുകള്‍വഴി ഈവര്‍ഷം വിതരണം ചെയ്യും.
മുന്‍വര്‍ഷങ്ങളില്‍ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, സൊസൈറ്റികള്‍, ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ വഴി വിതരണം ചെയ്തിരുന്നു.