അധികൃതരുടെ അനാസ്ഥ: ചല്ലോലി കുളത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ
1565166
Thursday, June 5, 2025 11:55 PM IST
പള്ളിക്കത്തോട്: ബുധനാഴ്ച കാര്‍ കുളത്തിലേക്കു മറിഞ്ഞ് ഒരാളുടെ ജീവന് നഷ്ടമായ ചല്ലോലി കുളത്തിന് സംരക്ഷണഭിത്തി ഒരുക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെങ്ങളം ആശുപത്രിക്കുസമീപം താമസിക്കുന്ന പാലാ പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ ജയിംസിന്റെ മകന് ജെറിന്റെ ജീവനാണ് അധികൃതരുടെ അനാസ്ഥയിൽ നഷ്ടമായത്. ബുധനാഴ്ച രാത്രി 7.30നായിരുന്നു അപകടം.
പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ജലസേചനത്തിനായി ഉപയോഗിക്കുന്ന ഈ കുളം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുളം ഒരിക്കലും വറ്റാറില്ല. വേനല്‍ക്കാലത്ത് പഞ്ചായത്തിലെ നിരവധി വാര്‍ഡുകളിലെ ദാഹകമകറ്റുന്ന കുളമാണെങ്കിലും സംരക്ഷണമൊരുക്കുന്നതില്‍ അധികൃതര്‍ക്കു താത്പര്യമില്ല. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും സംരക്ഷണഭിത്തി നിര്‍മിക്കാതിരുന്നതാണ് ഒരു ജീവന് പൊലിയാന്‍ ഇടയാക്കിയത്. ഇനിയെങ്കിലും അധികൃതരുടെ കണ്ണു തുറക്കുമോയെന്നാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്.
ആനിക്കാട്-കയ്യൂരി റോഡിനോട് ചേര്‍ന്നാണ് ആഴമേറിയ കുളം സ്ഥിതി ചെയ്യുന്നത്. ശക്തമായ വേനല്ക്കാലത്തൊഴിച്ച് എപ്പോഴും കുളം നിറഞ്ഞു കിടക്കും. റോഡിന്റെ ഭാഗത്തുപോലും കുളത്തിനു സംരക്ഷണഭിത്തിയില്ല. നേരത്തേ, മാലിന്യം വീഴാതിരിക്കാന്‍ സ്ഥാപിച്ച വലകള്‍ ഉറപ്പിച്ചിരുന്ന ഏതാനും ഇരുമ്പുതൂണുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഒന്നിലേറെ വാഹനങ്ങള്‍ കടന്നുവന്നാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ടു പേര് കുളത്തില്‍ വീണിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. ഇളംപള്ളി റോഡില്‍നിന്ന് ഇറക്കമിറങ്ങി എത്തുന്ന വാഹനങ്ങള്‍ കുളത്തിലേക്കു വീഴാനുള്ള സാധ്യതയേറെയാണ്. ഇതേ ഭാഗത്ത് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
നൂറുകണക്കിനു കുടുംബങ്ങള്‍ വെള്ളം ഉപയോഗിക്കുന്ന കുളമാണെങ്കിലും മേല്മൂടി സംവിധാനവുമില്ല. രണ്ടു റോഡുകളില്‍നിന്നു ഒഴുകിയെത്തുന്ന മലിനജലവും കുളത്തിന്റെ ചുറ്റിലേക്കാണ് ഒഴുകിയിറങ്ങുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി കുളത്തിനു സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.