ശ്രീമൂലം മാർക്കറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന്
1565095
Thursday, June 5, 2025 7:06 AM IST
വൈക്കം: വൈക്കം തോട്ടുവക്കത്ത് കെവി കനാലിന്റെ ഓരത്തെ ശ്രീമൂലം മാർക്കറ്റിന്റെ പ്രവർത്തനം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭ ലക്ഷങ്ങൾ മുടക്കി മാർക്കറ്റ് നവീകരിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയ മാർക്കറ്റ് പരിസരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടമായി മാറിയിട്ട് മാസങ്ങളായി.
മാർക്കറ്റിലെ വ്യാപാരസമുച്ചയത്തിൽ ആറ് കടമുറികൾ ഉണ്ടെങ്കിലും രണ്ടു മുറികൾ മാത്രമാണ് വാടകയ്ക്ക് നൽകാനായത്. റോഡുമാർഗവും ജലമാർഗവും എത്തിച്ചേരാൻ കഴിയുന്ന മാർക്കറ്റ് രാജഭരണ കാലത്താണ് ആരംഭിച്ചത്. ശ്രീമൂലം മാർക്കറ്റ് പതിറ്റാണ്ടുകളോളം വൈക്കത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു.
ജലമാർഗവും കരമാർഗവും സാധന സാമഗ്രികൾ എത്തിച്ചിരുന്ന ചന്തയുടെ പോയകാലപ്രതാപം വീണ്ടെടുക്കാൻ നഗരസഭ പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് കടമുറികൾ നവീകരിച്ചത്.
മൽസ്യവും മാംസവും പച്ചക്കറിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് കാർഷിക-കാർഷികേതര ഉത്പന്നങ്ങളും ലഭിക്കുന്ന ഇടമാക്കി ചന്തയെ മാറ്റുന്നതിനാണ് അധികൃതർ പദ്ധതി തയാറാക്കിയത്. സാമ്പത്തിക പരാധീനത ഏറെയുള്ള നഗരസഭ വരുമാനമാർജിക്കാനാണ് ചന്തയിലെ സ്റ്റാളുകൾ നവീകരിച്ചത്.
മാർക്കറ്റിലെ സ്റ്റാളുകൾ ഇളവുകളോട വ്യാപാരത്തിന് നൽകി ചന്തയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.