200 മിയാവാക്കി വനങ്ങളൊരുക്കി ചെറിയാന് മാത്യു
1565172
Thursday, June 5, 2025 11:55 PM IST
റെജി ജോസഫ്
കോട്ടയം: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുനൂറ് മിയാവാക്കി ചെറുവനങ്ങളെ പച്ചപ്പണിയിച്ചതിന്റെ സംതൃപ്തിയിലാണ് കോട്ടയം കുറിച്ചി തിരുത്താമഠം ചെറിയാന് മാത്യു. വെറും ഒന്നോ ഒന്നരയോ സെന്റ് സ്ഥലം മതി ഇദ്ദേഹത്തിന് നൂറിനം സസ്യജാലങ്ങളുള്ള ഒരു കുട്ടിവനമൊരുക്കാന്‍. വിഖ്യാത ജാപ്പനീസ് സസ്യശാസ്ത്രജ്ഞന് അകിരാ മിയാവാക്കി വികസിപ്പിച്ച ചെറുവനവത്കരണം ഇക്കാലത്ത് ലോകമെമ്പാടും മാതൃകയാക്കിയിരിക്കുന്നു.
ഓരോ മരവും ഓരോ ഓക്സിജന്‍ പാര്ലറാണെന്ന കരുതലിലാണ് ചെറിയാന് ചെറുവനങ്ങളെ പരിപാലിക്കുന്നത്. മരങ്ങള്‍ നട്ടുവളര്‍ത്തുക മാത്രമല്ല ഓരോന്നിന്റെയും വര്‍ഗവും വംശവും ഗുണവുമൊക്കെ ചെറിയാനു മനഃപാഠം. കേരളത്തില്‍ കാണപ്പെടുന്ന അയ്യായിരം സസ്യങ്ങളില്‍ ആയിരത്തോളം ചെടികളെക്കുറിച്ച് ഇദ്ദേഹം ആധികാരികമായി പറയും. കൂടുതല്‍ സസ്യങ്ങളെ തിരിച്ചറിയാനുള്ള നിരീക്ഷണം തുടരുകയുമാണ്.
വംശനാശത്തിലേക്കു നീങ്ങുന്ന സസ്യവര്‍ഗങ്ങളെ ചെറു വനങ്ങളില്‍ സംരക്ഷിക്കുകകൂടിയാണ് ലക്ഷ്യം.എവിടെയും ഓര്‍ഡര്‍ അനുസരിച്ച് ഇദ്ദേഹം മിയാവാക്കി വനം ഒരുക്കിക്കൊടുക്കും. ഒരു ചതുരശ്ര മീറ്ററില്‍ മിയാവാക്കി വനമൊരുക്കുന്നതിന് ഏകദേശം 390 രൂപയാകുമെന്ന് ചെറിയാന് പറയുന്നു. ഓട്ടോമാറ്റിക് നന സംവിധാനവും സുരക്ഷിത വേലിയും ഉള്‍പ്പെടെയുള്ള ചെലവാണിത്.
ചുറ്റുവേലിയില്ലെങ്കില് മൃഗങ്ങളും മനുഷ്യരും സസ്യങ്ങൾ നശിപ്പിക്കും. ഫലവൃക്ഷങ്ങള്‍ മാത്രം നട്ടുവളര്‍ത്തണമെങ്കില്‍ കൂടുതല്‍ തുകയാകും. ഇതോടകം എത്രയേക്കര്‍ വനങ്ങള്‍ ഒരുക്കി വളര്ത്തിയെന്നതിന് ഇദ്ദേഹത്തിന് കൃത്യമായ കണക്കില്ല. ഒന്നര സെന്റ് മുതല്‍ 40 സെന്റ് വരെ സ്ഥലത്ത് മിയാവാക്കി തയാറാക്കിയിട്ടുണ്ട്.
ഇതോടകം കുറഞ്ഞത് ഒരു ലക്ഷം മരങ്ങള്‍ നട്ടുവളര്ത്തിയുണ്ടാകും. എന്നാല്‍, മരത്തിന്റെ എണ്ണത്തെക്കാള്‍ കാടിന്റെ നിലവാരമാണ് പ്രധാനം. മിയാവാക്കി രീതിയില്‍ മരവും വനവും വളര്‍ത്താന്‍ ഏറെ ശ്രദ്ധിക്കണം. ആദ്യകാലത്ത് ചെറിയാന് നട്ട മരങ്ങള്‍ 60 അടിയിലേറെ വളര്‍ന്നുകഴിഞ്ഞു.
സാധാരണരീതിയില്‍ ഒരേക്കര്‍ സ്ഥലത്ത് 300 തൈകളിലേറെ നടാനാവില്ല. എന്നാല്‍ മിയാവാക്കിയില്‍ പതിനാറായിരം തൈകള്‍ നടാം. ഗ്രോബാഗുകളില്‍ മൂന്നു മാസം വളര്‍ത്തിയശേഷമാണ് ഇദ്ദേഹം മിയാവാക്കി കാടുണ്ടാക്കാന്‍ ചെടികള്‍ നടുന്നത്. വേരുകള്‍ക്ക് ഒന്നരയടി നീളം ഉറപ്പാക്കിയശേഷമാവും പറിച്ചുനടീല്‍. മരങ്ങളും കുറ്റിച്ചെടികളും ഇടകലര്‍ത്തി വേണം നടാന്‍.
ഒരു മിയാവാക്കി കാട്ടില്‍ കുറഞ്ഞത് 30 സസ്യവര്‍ഗങ്ങള്‍ വേണമെന്നാണ് അകിരാ മിയാവാക്കി പറയുന്നത്. എന്നാന് ചെറിയാന്റെ കാട്ടില്‍ കുറഞ്ഞത് 100 സ്പീഷീസുണ്ടാകും. കുറിച്ചിയില്‍ ചെറിയാന്റെ വീടിനോടു ചേര്ന്നുമുണ്ട് ചെറിയൊരു മിയാവാക്കി. നാട്ടകം ഗസ്റ്റ് ഹൗസില്‍ മിയാവാക്കി തയാറാക്കിയതും ഇദ്ദേഹമാണ്.