എംഎല്‍എ അറിയാന്‍ , ഇത്തവണയെങ്കിലും കനിയണം : തകര്‍ന്നുതരിപ്പണമായി കടുത്തുരുത്തി-ആപ്പുഴ റോഡ്
1565581
Saturday, June 7, 2025 7:20 AM IST
കടുത്തുരുത്തി: തകര്‍ന്നു തരിപ്പണമായി കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് ഇപ്പോള്‍ കാല്‍നടയാത്ര പോലും പറ്റാത്ത വിധം പൂര്‍ണമായി നാശാവസ്ഥയിലാണ്. തകര്‍ന്നുകിടക്കുന്ന റോഡിന്റെ അവസ്ഥ പലതവണയായി മോന്‍സ് ജോസഫ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇത്തവണ റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിത്തരുമെന്നാണ് എംഎല്‍എ ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് പ്രദേശവാസികളായ ബിജു ഇത്തിത്തറയും തോമസ് അന്നാശേരിയും പറഞ്ഞു.
റോഡിന്റെ കടുത്തുരുത്തിയില്‍ നിന്നുള്ള പ്രാരംഭ ഭാഗം ഉള്‍പ്പെടെ തകര്‍ന്നുകിടക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് പത്തുലക്ഷത്തോളം രൂപ ലഭ്യമാക്കി ബൈപാസ് പാലത്തിനടി ഭാഗം മുതല്‍ റെയില്‍വേ മേല്‍പാലത്തിനു സമീപം വരെ അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു. പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ദുര്വാശിയെത്തുടര്ന്ന് ബൈപാസ് പാലത്തിന് അടിയിലെ ഭാഗം ഒഴിവാക്കി ടാറിംഗ് നടത്തിയതാണ് ഇവിടെ റോഡിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.
റെയില്‍വേ മേല്‍പാലത്തിനു സമീപവും ബൈപാസ് പാലത്തിനു സമീപവും റോഡിന്റെ പ്രാരംഭ ഭാഗവും ഉള്‍പ്പെടെ പൂര്‍ണമായി തകര്‍ന്ന് റോഡില്‍ വലിയഗര്ത്തങ്ങള് രൂപപ്പെട്ടിരിക്കുകയാണ്. തീരദേശ റോഡിനു ശാപമോക്ഷമുണ്ടാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. വെള്ളക്കെട്ടും ചെളിയും പള്ളയുമെല്ലാമായി റോഡിലൂടെയുള്ള യാത്ര ദുരിതം നിറഞ്ഞതായി മാറിയിരിക്കുന്നു.
മറ്റു റോഡുകളിലൂടെയുള്ള യാത്ര തടസപ്പെടുമ്പോള്‍ ബൈപാസ് റോഡായി ഉപയോഗിക്കുന്നതാണെങ്കിലും അധികാരികള്‍ റോഡിനോടുള്ള നിസംഗത തുടരുകയാണ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടുമെല്ലാമായതോടെ കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്നു. റോഡ് പൂര്‍ണമായും കുണ്ടും കുഴിയും നിറഞ്ഞു ചെളിയും വെള്ളക്കെട്ടും വ്യാപകമായതോടെ ഇതുവഴിയുള്ള വാഹന, കാല്‍നട യാത്ര സാധ്യമല്ലാതായിരിക്കുകയാണ്.
സ്കൂളിലേക്കു വന്നുപോകുന്ന വിദ്യാര്‍ഥികളും ദേവാലയങ്ങളിൽ പോയി വരുന്നവരും പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ കടുത്തുരുത്തിയിലെത്തി മടങ്ങുന്നതുമെല്ലാം ചെളിക്കുണ്ടായി മാറിയ ഈ റോഡിലൂടെയാണ്. പ്രായമായവര്‍ക്ക് പള്ളിയില്‍ പോകണമെങ്കിലും റോഡിലെ ചെളിക്കെട്ടിലൂടെ നീന്തണം. കല്ലറയിലേക്കു കുടിവെള്ളമെത്തിക്കാനുള്ള പൈപ്പിടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതാണ് റോഡിന്റെ അവസ്ഥ പൂര്‍ണ തകര്‍ച്ചയിലാക്കിയത്.
റെയില്‍വേ മേല്‍പാലത്തിന്റെ അടിയിലെ ഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. വെള്ളം കുത്തിയൊഴുകി ഇവിടെ കുഴികള്‍ രൂപപ്പെട്ടതോടെ ചെളി നിറഞ്ഞു കിടക്കുകയാണ്. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ഇതുവഴി നടന്നുപോകാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. വലിയതോട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം റോഡിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണമായി.
മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗമാണ്. വാലാച്ചിറ റെയില്‍വേഗേറ്റ് വഴിയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്ന വഴിയാണിത്.
നൂറുകണക്കിന് വാഹനങ്ങളും വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിൽ പലയിടത്തും കാട് കയറിയ നിലയിലാണ്. എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത വിധമാണ് പലയിടത്തും കാട് മൂടിയിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.