വേനല്‍മഴയില്‍ വിപണി തകര്‍ന്ന് പൈനാപ്പിള്‍ കൃഷി
1565393
Friday, June 6, 2025 11:40 PM IST
കോട്ടയം: റബറിനു പകരം കൈതക്കൃഷി ചെയ്തവരെയും ഈ മാസങ്ങളില്‍ പെരുമഴ ചതിച്ചു. കേരളത്തിലും പുറത്തും പൈനാപ്പിള്‍ വിറ്റഴിക്കാന്‍ മാര്‍ക്കറ്റില്ലാതെ സീസണിലെ വിളവെടുപ്പ് തന്നെ ഉപേക്ഷിക്കേണ്ടിവന്നു. ഏപ്രിലില്‍ തുടങ്ങിയ മഴ മേയില്‍ കാലവര്‍ഷമായി മാറിയതോടെ പൈനാപ്പിള്‍ വേഗത്തില്‍ വിളഞ്ഞ് പഴുത്തു.
മഴ ശക്തമായതോടെ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും എത്തിച്ച് വിറ്റഴിക്കാനായില്ല. പഴുത്ത ചക്ക വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തുമ്പോഴേക്കും ചീഞ്ഞുപോകുന്ന സാഹചര്യത്തിലാണ് വിളവെടുപ്പ് വേണ്ടെന്നു വച്ചത്. മാത്രവുമല്ല തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഇതര സംസ്ഥാനത്തൊഴിലാളികളാണ് മേഖലയില്‍ കൂടുതലും. സ്ഥിരംജോലിക്കാര്ക്ക് ദിവസക്കൂലി 600 രൂപയ്ക്ക് മുകളിലാണ്. മഴയേത്തുടര്‍ന്ന് കൈതത്തോട്ടങ്ങളില്‍ കാടും പുല്ലും വളര്‍ന്നതിനാല്‍ വിളവെടുപ്പ് ദുഷ്കരമാണ്.
കോവിഡ് വ്യാപനവും വിപണി തകര്‍ന്നതില്‍ മറ്റൊരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഇതര സംസ്ഥാനങ്ങളിലേക്കു പൈനാപ്പിള്‍ കയറ്റി അയയ്ക്കാന്‍ ആകുന്നില്ല.
നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കേരളത്തില്‍നിന്നുള്ള പൈനാപ്പിള്‍ ലഭ്യമാണ്.
മഴയ്ക്ക് അല്പം ശമനം വന്നതോടെ പച്ച പൈനാപ്പിള്‍ വില വീണ്ടെടുത്തു വരുന്നതായി പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബേബി ജോണ്‍ പറഞ്ഞു. വലിപ്പമുള്ള ഒന്നാം ഗ്രേഡ് പൈനാപ്പിളിന് 50 രൂപയിലേക്ക് വില കയറിയിട്ടുണ്ട്. സംസ്ഥാനത്ത് അറുപതിനായിരം ഏക്കറില്‍ നിലവില്‍ കൈതക്കൃഷിയുണ്ട്. റബര്‍ വെട്ടിമാറ്റി കൈതക്കൃഷി വ്യാപകമാക്കിയതോടെ മാര്‍ക്കറ്റില്‍ കൈതച്ചക്കയുടെ ലഭ്യത കൂടിയിട്ടുണ്ട്. അയല്‍സംസ്ഥാന വിപണി ഇടിഞ്ഞതോടെ വലിപ്പം കുറഞ്ഞ പൈനാപ്പില് കിലോ 25 രൂപ നിരക്കില്‍ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നവരുണ്ട്.
സൗകര്യങ്ങളുള്ള ഒരേക്കര്‍ സ്ഥലം പൈനാപ്പിള്‍ കൃഷിക്ക് എടുക്കുന്നവര്‍ അറുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പാട്ടത്തുക നല്‍കുന്നുണ്ട്. കൈതക്കൃഷിക്കൊപ്പം റബര്‍തൈ നട്ട് മൂന്നു വര്‍ഷം വളര്ത്തിക്കൊടുക്കാന് കരാറെടുത്താല്‍ ഒരു വര്‍ഷം അറുപതിനായിരം രൂപ വാരം കൊടുക്കും. എറണാകുളം ജില്ലയിലെ വാഴക്കുളം, കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ തുടങ്ങിയ വ്യാപക കൈതകൃഷി നിലവില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് വിപുലമായിക്കൊണ്ടിരിക്കുന്നത്. പുഷ്പിക്കലും വിളവെടുപ്പും ക്രമീകരിക്കാവുന്ന കൃഷിയാണ് കൈത.
എന്നാല്‍ മേയ്, ജൂണ്‍ മാസങ്ങളിലെ വിളവെടുക്കല്‍ മുന്നില്‍കണ്ട് നടത്തിയ കൃഷിയിലാണ് മഴക്കെടുതിമൂലം പരാജയം സംഭവിച്ചത്. മാര്‍ച്ച്, ഏപ്രിലിലെ കനത്ത ചൂടിന് പ്രതിരോധമായി പച്ചനെറ്റും കച്ചിയും പുല്ലും പുതച്ചും നന കൊടുത്തും വലിയ തുക ചെലവഴിച്ച് കൈതയെ സംരക്ഷിച്ചവര്‍ക്കാണ് മേയിലെ കനത്ത മഴയെ നേരിടേണ്ടിവന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയും വെള്ളക്കെട്ടുണ്ടായും പൈനാപ്പിള്‍ നഷ്ടപ്പെട്ടവരും ഏറെപ്പേരാണ്.