നഗരസഭയുടെ പെരുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പ് : പരസ്യലേലത്തിലൂടെ നൽകണം: യുഡിഎഫ്
1565587
Saturday, June 7, 2025 7:30 AM IST
ചങ്ങനാശേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പെരുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് യുഡിഎഫ് നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിൽ ആരോപണം.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ തുടർച്ചയായി ഇടതുപക്ഷ മഹിളാ സംഘടനയ്ക്കു കരാർ പുതുക്കി നൽകുകയാണ് പതിവ്. ഇതിനു പിന്നിൽ വൻഅഴിമതിയാണ് നടക്കുന്നത്.
ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് ഹോസ്റ്റലിലെ മരാമത്ത് പ്രവൃത്തികൾക്കും ഫർണിച്ചർ വാങ്ങുന്നതിലേക്കും നഗരസഭാ ഫണ്ടിൽനിന്നും അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് യാതൊരു ഓഡിറ്റിംഗും നഗരസഭ നടത്തുന്നില്ല. ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തണമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.
നിലവിലെ കരാർ കാലാവധി കഴിയുന്ന സാഹചര്യത്തിൽ പരസ്യം നൽകി പൊതുലേലത്തിൽ ഉൾക്കൊള്ളിച്ച് നടപടിക്രമങ്ങൾ പാലിച്ച് പുതിയ കരാറുകാരെ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നഗരസഭയിലെ കോൺഗ്രസ്, കേരള കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുടെ കൗൺസിലർമാർ ഒപ്പിട്ട കത്ത് സെക്രട്ടറിക്കും ചെയർപേഴ്സനും നൽകി.
ലേലം ചെയ്യാതെ വീണ്ടും പുതുക്കി നൽകാനാണ് തീരുമാനമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ശക്തമായ സമരങ്ങൾ നടത്തുമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജോമി ജോസഫ്, ഡെപ്യൂട്ടി ലീഡർ സന്തോഷ് ആന്റണി എന്നിവർ അറിയിച്ചു.
പെരുന്ന ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്ക് ഉപയോഗിക്കാനാകാതെ പൂട്ടേണ്ടിവന്നതും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലെ മുനിസിപ്പൽ കൗൺസിൽ ഹാൾ നവീകരണം നടത്തിയതും സംബന്ധിച്ചു സമരരംഗത്തുവരാനും യുഡിഎഫ് യോഗം തീരുമാനിച്ചു.