National
ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. 2021-ലെ കേസ് മുൻനിർത്തി പുറപ്പെടുവിച്ച വാറന്റുമായി ചൊവ്വാഴ്ച ഡൽഹി പോലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ കടന്നുകയറി ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
ഐഷി ഘോഷിനെതിരായ പോലീസ് നീക്കം രാഷ്ട്രീയ പ്രതികാരനടപടിയാണെന്നും, സമരം ചെയ്യുന്ന വിദ്യാർഥി നേതാക്കളെ ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് ആരോപിച്ചു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം. ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവരും ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എകെജി ഭവനിലുണ്ടായതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: രാജ്യത്ത് എഥനോൾ കലർത്തിയ ഇ20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള 'ടീം ഭാരത്' സംഘടനയുടെ നേതാവും സാമൂഹിക പ്രവർത്തകനുമായ തെഹ്സീൻ പൂനാവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. കേന്ദ്ര സർക്കാറിനും ഇ20 നയങ്ങൾക്കുമെതിരെ സത്യം വിളിച്ചുപറഞ്ഞതിനാണ് തന്റെ അക്കൗണ്ട് വിലക്കിയതെന്ന് പൂനാവാല ആരോപിച്ചു.
എഥനോൾ ചേർത്ത ഇ20 പെട്രോൾ ഉപയോഗിച്ച് വാഹനം കേടായ ഒരൊറ്റ സംഭവമെങ്കിലും കാണിച്ചുതരാൻ വെല്ലുവിളിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മറുപടിയുമായി പൂനാവാല രംഗത്തെത്തിയിരുന്നു. ഒന്നല്ല, ഇ20 ഇന്ധനം മൂലം വാഹനം കേടായ ആറ് വാഹന ഉടമകളെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്നും, എന്നാൽ ഈ കൂടിക്കാഴ്ച മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് റദ്ദാക്കപ്പെട്ടത്.
നേരത്തെ ഡൽഹി ജന്തർ മന്തറിലും ഇ20 പെട്രോളിനെതിരെ ടീം ഭാരതിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. വിഷയം ഉന്നയിച്ച് നാളെ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് നടപടി.
National
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളും ജനകീയ പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പാർലമെന്റിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. രാജ്യത്ത് പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയ്ക്ക സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആരോപിച്ചു.
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് ബിൽ പാസാക്കുന്നതാണോ അതോ പ്രതിഷേധങ്ങൾക്ക് ശേഷം അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതാണോ നല്ലതെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചോദിച്ചിരുന്നു. 1975-ൽ ഇന്ദിരാ ഗാന്ധി സർക്കാരിന്റെ കാലത്തുണ്ടായ ആഭ്യന്തര അടിയന്തരാവസ്ഥയെ പരാമർശിച്ചായിരുന്നു റിജിജുവിന്റെ പ്രതികരണം.
എന്നാൽ, അന്നത്തെ അടിയന്തരാവസ്ഥയെ തങ്ങൾ എതിർക്കുകയും അതിന്റെ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടാസ് മറുപടി നൽകി. അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ, ഇന്നത്തെ കേന്ദ്ര സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് പിന്നാലെ കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്.
ഇറാനെ കഠിനമായി അടിച്ചൊതുക്കുമെന്നും കനത്ത പ്രഹരമായിരിക്കും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുണ്ടായ ആക്രമണമായിരുന്നു ഇതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ യുഎസ് സൈന്യം വിജയകരമായി അവ തകർക്കുകയായിരുന്നു.
എല്ലാ മിസൈലുകളും പ്രതിരോധിച്ചതിനാൽ അമേരിക്കൻ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അതേസമയം, ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളെ ട്രംപ് ന്യായീകരിച്ചു.
ഇത്തരം ഭീകരസംഘടനകൾ ലോകത്തിന് തന്നെ ഒരു 'കാൻസർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സൈനിക പിരിമുറുക്കം ശക്തമായി തുടരുമ്പോഴും ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളും 'ഇഡിയറ്റ്' എന്ന പരാമർശവും ഉൾപ്പെടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പ്രയോഗങ്ങൾ ലോക്സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഭരണകക്ഷി എംപിമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സ്പീക്കറുടെ നടപടി.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് നടപടിയിൽ അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ നിർദേശം നൽകിയത് അമിത് ഷായാണെന്നും, അല്ലെങ്കിൽ സംഭവം അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
കൂടാതെ അമിത് ഷാ സഭയിലെത്താൻ ഭയപ്പെടുന്നുവെന്നും, വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് രാഹുൽ നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ രംഗത്തെത്തുകയും സഭയിൽ വലിയ ബഹളം ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് വിവാദ ഭാഷാ പ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ തീരുമാനിച്ചത്.
National
ന്യൂഡൽഹി: വിവാദമായ കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് വിചാരണ കോടതി നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
മൻമോഹൻ സിംഗ് അന്തരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് എത്തുന്നത്. ഒഡീഷയിലെ കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം. മൻമോഹൻ സിംഗിനെതിരായി യാതൊരുവിധ തെളിവുകളുമില്ലെന്ന് വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിക്കാൻ സിബിഐ റിപ്പോർട്ട് നൽകിയത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഇനി മുതൽ ഉന്നതതലത്തിൽ അധിക നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തുമെന്ന് മെറ്റ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയാണ് മെറ്റ അധികൃതർ ഇക്കാര്യം അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജെൻ സി വിദ്യാർത്ഥികളോട് സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വീഡിയോ നീക്കം ചെയ്തത് ഒരു സാങ്കേതിക "പിഴവ്" മൂലമാണെന്ന് സമ്മതിച്ച മെറ്റ, വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ച നിസാര വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വേദന മനസിലാക്കുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റക്കാർക്ക് കഠിന ശിക്ഷയും ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ പോലീസും സുരക്ഷാ സേനയും നടത്തിയ നടപടിയെക്കുറിച്ച് ലോക്സഭയിൽ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
ഡൽഹിയിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോയൽ, രാഹുൽ ഗാന്ധിയുടെ പ്രസംഗം "നുണകളുടെ കൂട്ടം" മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ സംസാരിക്കാതെ, വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ നിരാശയിലാണ് രാഹുൽ സംസാരിച്ചതെന്നും ആർഎസ്എസിനെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടിരിക്കണം, അല്ലെങ്കിൽ ഡൽഹിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരിക്കണം. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്, രണ്ടാമത്തേതാണെങ്കിൽ അപ്രാപ്തനാണ്. ഭയം മൂലമാണ് അമിത് ഷാ സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
ഡൽഹി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, അദ്ദേഹം വെറുമൊരു നിഴലോ പാവയോ ആണോ എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, അരവിന്ദ് സാവന്ത് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി.
National
ന്യൂഡൽഹി: ഇ20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുണ്ടെന്നോ മൈലേജ് ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നോ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് എഥനോൾ മിശ്രിത ഇന്ധനം രാജ്യത്ത് നടപ്പിലാക്കിയതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട ഗവേഷണങ്ങൾക്കും ഓട്ടോമൊബൈൽ നിർമാതാക്കൾ, ഐഒസിഎൽ, അരായ്, സിയാം തുടങ്ങിയ വിദഗ്ധ ഏജൻസികളുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഇ20 പെട്രോൾ ഘട്ടംഘട്ടമായി നടപ്പിലാക്കിയത്.
2023 ഏപ്രിൽ മുതൽ പുറത്തിറങ്ങിയ വാഹനങ്ങളിൽ ഇ20 ഇന്ധനം നേരിട്ട് ഉപയോഗിക്കാം. എന്നാൽ 2005 ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറങ്ങിയ ചില ബിഎസ്-3 വാഹനങ്ങൾക്കും 2016-ന് മുൻപുള്ള മോഡലുകൾക്കും സർവീസിംഗ് വേളയിൽ ചില റബർ ഭാഗങ്ങളോ ഗാസ്കറ്റുകളോ മാറ്റേണ്ടി വന്നേക്കാം എന്നതൊഴിച്ചാൽ വലിയ മെക്കാനിക്കൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഹനങ്ങളുടെ മൈലേജ് ഡ്രൈവിംഗ് രീതികൾ, എൻജിൻ പരിപാലനം, എയർ ഫിൽട്ടറിന്റെ വൃത്തി, ടയർ പ്രഷർ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും എഥനോൾ മിശ്രിതം മൂലം മാത്രം മൈലേജ് കുറയുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.ഇ20 ഇന്ധനം കാരണം വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി വിശ്വസനീയമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ആശങ്കകൾക്ക് സാങ്കേതികമായി തെളിവുകളില്ലെന്നും കേന്ദ്രം സഭയെ അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിൽ പരിഹാസവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. "വിദ്യാർഥികളെക്കുറിച്ചാണ് രാഹുൽ ഗാന്ധി 'ഇഡിയറ്റ്' എന്ന് പറഞ്ഞതെങ്കിൽ ഞങ്ങൾക്ക് അതിൽ കടുത്ത എതിർപ്പുണ്ട്. എന്നാൽ ആ വാക്ക് അദ്ദേഹം സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ചതാണെങ്കിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല.
വൈകിയാണെങ്കിലും സ്വയം തിരിച്ചറിഞ്ഞതിൽ സന്തോഷം," എന്ന് ഠാക്കൂർ പരിഹസിച്ചു. പരീക്ഷാ തട്ടിപ്പ് വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഈ പദപ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
National
ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "ശസ്ത്രക്രിയ ആവശ്യമായ സ്ഥാനത്ത് വെറുമൊരു ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ്" ഈ ബില്ലെന്നും, പരീക്ഷാ ക്രമക്കേടുകളുടെ യഥാർഥ കാരണങ്ങൾ പരിഹരിക്കാൻ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം പോലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ കർശന ശിക്ഷ ഉറപ്പുനൽകുന്നു എന്ന് പറയുന്ന പുതിയ നിയമം ചർച്ച ചെയ്യാൻ പോലും യോഗ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി വീണ്ടും ആഞ്ഞടിച്ചു. പെല്ലറ്റ് തോക്കുകളും ഇലക്ട്രിക് ലാത്തികളും ഉപയോഗിക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നും, അതല്ലെങ്കിൽ ഡൽഹിയിൽ നടക്കുന്നത് എന്താണെന്ന് അറിയാത്ത അദ്ദേഹത്തിന്റെ അപ്രാപ്തിയാണെന്നും പറഞ്ഞ രാഹുൽ, രണ്ട് സാഹചര്യത്തിലായാലും അമിത് ഷാ പദവിയിൽ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക്സഭയിൽ അമിത് ഷായെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ പ്രതിപക്ഷ നേതാവായ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും, എന്നാൽ ബിജെപിയോടോ ആർഎസ്എസിനോടോ ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേടി കാരണമാണ് അമിത് ഷാ ലോക്സഭയിലേക്ക് വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കുന്നതിൽ രാഹുൽ ആശങ്ക രേഖപ്പെടുത്തി.
National
ന്യൂഡൽഹി: ഡൽഹി എകെജി ഭവനിൽ പോലീസ് എത്തിയത് സ്വാഭാവികമായ ക്രമസമാധാന നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യമായി വിവാദമാക്കാനുമാണ് ശ്രമിക്കുന്നതെന്നും നദ്ദ ആരോപിച്ചു. എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും മുൻ ജെഎൻയു യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ പഴയൊരു കേസിൽ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് എത്തിയ വിഷയം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിദ്യാർഥി രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ നദ്ദ, കോൺഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയിൽ താനും ക്ലാസ് മുറികളിൽ നിന്ന് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇന്ത്യയിൽ പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് അനുമതി നൽകി. 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി വീതം (ആകെ 200 കോടി) പോളിമർ നോട്ടുകളാണ് പ്രാരംഭ ഘട്ടത്തിൽ വിപണിയിലിറക്കുക. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരം പൂർണമായി പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും, പേപ്പർ നോട്ടുകൾക്കൊപ്പം പോളിമർ നോട്ടുകളും വിപണിയിൽ ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആർഎസ്ബിഐയുടെ സബ്സിഡിയറിയായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ ലിമിറ്റഡ് പോളിമർ നോട്ടുകൾ അച്ചടിക്കുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് രണ്ട് മുതൽ ആറ് ഇരട്ടി വരെ കൂടുതൽ സമയം പോളിമർ നോട്ടുകൾ കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ സാധിക്കും. കട്ടി കുറഞ്ഞതും പെട്ടെന്ന് കീറിപ്പോകാത്തതുമായതിനാൽ പുതിയ നോട്ടുകൾ വീണ്ടും അച്ചടിക്കേണ്ടിവരുന്ന ചെലവും നഷ്ടവും ഗണ്യമായി കുറയ്ക്കാം. അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധിക്കുന്നതിനാൽ വ്യാജനോട്ടുകൾ നിർമിക്കുന്നത് തടയാനാകും.
നിലവിൽ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങി അറുപതോളം രാജ്യങ്ങൾ പോളിമർ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ നോട്ടുകൾ പൂർണമായി നടപ്പിലാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്റെ നിലവിലെ ഭരണസമിതി സർക്കാർ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടു. പോലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും നിലവിലെ ഭരണസമിതികളെയാണ് പിരിച്ചുവിട്ടത്.
സംഘടനകളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന തല അഡ്ഹോക്ക് കമ്മിറ്റിയെ ഡിജിപി ചുമതലപ്പെടുത്തി. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെയുള്ളവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. പുതിയ ഉത്തരവുപ്രകാരം നിലവിലുണ്ടായിരുന്ന 'കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ഇല്ലാതാകും. പകരം രണ്ട് സംഘടനകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക.
സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കിലുള്ളവരെ ഉൾപ്പെടുത്തി കേരള പോലീസ് അസോസിയേഷനും, സബ് ഇൻസ്പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പോലീസ് (നോൺ-ഐപിഎസ്) വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും പുനഃസംഘടിപ്പിക്കും.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയുടെ 60 ശതമാനം കേരള പോലീസ് അസോസിയേഷനിലേക്കും 40 ശതമാനം കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും കൈമാറാൻ നിർദേശമുണ്ട്. അംഗത്വ പരിശോധന നടത്തി വോട്ടർ പട്ടിക തയ്യാറാക്കി, യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തെരഞ്ഞെടുപ്പുകൾ 2026 സെപ്റ്റംബർ 30-നകം പൂർത്തിയാക്കാനാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം.
Kerala
തിരുവനന്തപുരം: ജന്തർ മന്തറിലെ വിദ്യാർത്ഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലണമെന്ന് പ്രകോപനപരമായി പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാവ്യാപക പ്രതിഷേധത്തിനൊരുങ്ങി എഐവൈഎഫ്. മോഹൻദാസിന്റെ പരാമർശം നാവുപിഴയായി കാണാൻ കഴിയില്ലെന്നും ആഭാസകരവും മനുഷ്യത്വവിരുദ്ധവുമാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പറഞ്ഞു.
സംഘപരിവാറിന് വിദ്യാർത്ഥി സമരങ്ങളോട് കടുത്ത അസഹിഷ്ണുതയാണുള്ളതെന്നും കലാപത്തിനുള്ള ആഹ്വാനമായാണ് ഈ പ്രസ്താവനയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻദാസിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും എഐവൈഎഫ് നേതൃത്വം അറിയിച്ചു.
'പത്രിക' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. അതേസമയം, മോഹൻദാസിന്റെ പ്രസ്താവന തള്ളി ആർഎസ്എസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബിജെപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.
National
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതാധികാര സമിതിയിൽ അംഗമായി നിയമിക്കപ്പെട്ട ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ "ഗോമൂത്ര വിദഗ്ദ്ധൻ" എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് കാമകോടി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചാണ് പ്രിയങ്കയുടെ പരിഹാസം.
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് ശേഷം പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യമാക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയിലേക്ക് കാമകോടിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ കടന്നാക്രമണം.
ആരാണ് വി. കാമകോടി?
പ്രിയങ്ക ഗാന്ധിയുടെ വിമർശനം രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നെങ്കിലും, കമ്പ്യൂട്ടർ സയൻസ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് വി. കാമകോടി. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസും പിഎച്ച്ഡിയും നേടി. 2001-ൽ അധ്യാപകനായി ചേർന്നു, 2022 ജനുവരി മുതൽ ഡയറക്ടറാണ്.
പ്രതിരോധം, വാർത്താവിനിമയം എന്നീ മേഖലകളിൽ വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ഇന്ത്യ നിർമിച്ച ആദ്യ തദ്ദേശീയ പ്രോസസ്സറായ 'ശക്തി'വികസിപ്പിച്ചെടുത്ത ടീമിന് നേതൃത്വം നൽകിയത് കാമകോടിയാണ്.
ഗോമൂത്ര വിവാദത്തിന് പിന്നിൽ
2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാടൻ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും സംസാരിക്കവേ, ഗോമൂത്രത്തിന് ബാക്ടീരിയ വിരുദ്ധവും ദഹനത്തെ സഹായിക്കുന്നതുമായ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചിരുന്നു. ഇതിനെയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ആയുധമാക്കിയത്.
എൻടിഎ ടാസ്ക് ഫോഴ്സിലെ പങ്ക്
നിലവിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന എൻടിഎ പരീക്ഷകൾ ചോർച്ചയില്ലാതെ സുരക്ഷിതമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ വിവരസാങ്കേതിക-സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് പാനലിൽ കാമകോടിയുടെ പ്രധാന ചുമതല.
National
ന്യൂഡൽഹി: പ്രതിഷേധിക്കുന്ന യുവതലമുറയെ "ജനറേഷൻ ഗട്ടർ" എന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷമായ മറുപടിയുമായി കോക്റോച് ജനതാ പാർട്ടി. സ്വന്തം പാർട്ടിയിലുള്ളവർ പോലും ഗൗരവത്തോടെ കാണാത്ത ഒരു നേതാവാണ് കങ്കണയെന്നും, അവരേക്കാൾ ഈ രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിച്ചത് ഇന്നത്തെ യുവതലമുറയാണെന്നും സിജെപി വക്താവ് സൗരവ് ദാസ് തിരിച്ചടിച്ചു.
ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കൾ ഉപയോഗിച്ച ഭാഷ "ഛർദ്ദിക്കാൻ തോന്നുന്നത്" ആണെന്നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എംപിയായ കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. "സ്വയം 'പാറ്റകൾ' എന്ന് വിളിക്കുന്ന ഇവർ അതുപോലെ തന്നെയാണ് പെരുമാറുന്നതും. ലഹരി ഉപയോഗിക്കാനും മദ്യപിക്കാനും മാതാപിതാക്കളുടെ പണത്തിൽ അഹങ്കരിക്കാനുമാണ് ഇവർക്ക് താല്പര്യം. ഇവരെ ഞാൻ 'ജനറേഷൻ ഗട്ടർ' എന്ന് വിളിക്കുന്നു. രാജ്യത്തിന് നൽകാൻ ഇവരുടെ പക്കൽ ഒന്നുമില്ല," എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
*വിമർശനവുമായി സിജെപി
കങ്കണയുടെ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. "കങ്കണ റണാവത്തിനെ സ്വന്തം പാർട്ടിയിലെ ആളുകൾ പോലും ഗൗരവമായി കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള ഒരാളെ പുതിയ തലമുറയിലെ ആരും കേൾക്കാൻ പോകുന്നുമില്ല," സൗരവ് ദാസ് പറഞ്ഞു. എംപിയായാൽ വലിയ ജോലിയൊന്നും കാണില്ലെന്നാണ് വിചാരിച്ചതെന്നും എന്നാൽ ഒരുപാട് പണിയുണ്ടെന്ന് മനസിലായെന്നും സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ കങ്കണ പറഞ്ഞതും സൗരവ് ദാസ് ചൂണ്ടിക്കാട്ടി, കങ്കണയ്ക്ക് രാഷ്ട്രീയത്തോട് എത്രത്തോളം ഗൗരവമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു.
"ഈ രാജ്യത്തിന് വേണ്ടി നിങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് ജെൻ സി യുവാക്കളാണ്. തകർന്നുകൊണ്ടിരുന്ന ജനാധിപത്യത്തിലുള്ള വിശ്വാസം വീണ്ടെടുത്തത് ഈ തലമുറയാണ്," സൗരവ് ദാസ് വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതലാണ് സിജെപി സമരം ആരംഭിച്ചത്. ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും നൂറിലധികം പോലീസുകാർക്കും നിരവധി വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും. "ഏറ്റവും നീചനായ മനുഷ്യൻ"എന്ന് ജോഷിയെ വിശേഷിപ്പിച്ച രാഹുൽ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ച ചരിത്രമുള്ളയാളാണ് അയാളെന്നും കുറ്റപ്പെടുത്തി. ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചു.
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കുന്നതിനിടെ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. "ഈ രാജ്യത്തെ ചെറുപ്പക്കാർ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്.നിരവധിയായ പെൺകുട്ടികളും ഈ സമരത്തിലുണ്ട്. ഇവരെല്ലാം പോലീസ് അതിക്രമത്തിന് ഇരയായിട്ടുണ്ട്.
ഇതിനിടയിലാണ് ബലാത്സംഗക്കാരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒരു വ്യക്തിയെ ബിജെപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നയാളേക്കാൾ നീചനായ മറ്റൊരു മനുഷ്യനില്ല. അങ്ങനെയൊരാളാണ് ഇപ്പോൾ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാബിനറ്റിൽ വേറെ എത്രയോ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
2022-ൽ ബിൽക്കിസ് ബാനോ കേസിൽ കുറ്റക്കാരായ 11 പേർക്ക് ഗുജറാത്ത് സർക്കാർ ഇളവ് നൽകി വെറുതെ വിട്ടപ്പോൾ, അത് നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രൾഹാദ് ജോഷി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. പിന്നീട് സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും പ്രതികളെ തിരികെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
*ആരോപണങ്ങൾ തള്ളി പ്രൾഹാദ് ജോഷി
അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് പ്രൾഹാദ് ജോഷി രംഗത്തെത്തി. ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രസ്താവനകൾ നടത്തിയതിന് പ്രിയങ്ക ഗാന്ധിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയിക്കണമെന്നും പ്രൾഹാദ് ജോഷി ലോക്സഭയിൽ തിരിച്ചടിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
National
ന്യൂഡൽഹി: പ്രതിഷേധക്കാരെ നേരിടാൻ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ യശോവർധൻ ആസാദും ജൂലൈ 20-ന് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ഇരകളും ചേർന്നാണ് ഹർജി സമർപ്പിച്ചത്.
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ ലോഹ പെല്ലറ്റുകൾ നിറച്ച തോക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 20-ന് പാർലമെന്റ് മാർച്ചിനിടെ ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗമുണ്ടായെന്നും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി.
Kerala
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി. ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ സെൽ ഐ.ജി പി. പ്രകാശിനെ ചുമതലപ്പെടുത്തി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് ഉടനടി അന്വേഷണത്തിന് നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു ടി. ജി. മോഹൻദാസിന്റെ പ്രതികരണം.
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രിമിനലുകളെന്നും അക്രമികളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
National
ഗുരുഗ്രാം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ നിന്ന് മടങ്ങി. 26 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായ അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടത്.
ആശുപത്രി വിട്ടതിന് പിന്നാലെ ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കൊപ്പം ഡൽഹിയിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പ്രണാമം അർപ്പിച്ചാണ് മടങ്ങിയത്. രാജ്ഘട്ട് സന്ദർശനത്തിന് ശേഷം ലഡാക്കിലെ തന്റെ സ്വവസതിയിലേക്ക് മടങ്ങുമെന്ന് വാംഗ്ചുക് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഇന്റേണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ സംയുക്തമായി നൽകിയ വിദഗ്ധ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേദാന്ത ആശുപത്രി അധികൃതർ വ്യക്തമാക്കി. ജൂൺ 28-നാണ് ലഡാക്കിന്റെ പ്രത്യേക പദവിക്കായുള്ള സമരത്തിൽ വാംഗ്ചുക്ക് പങ്കുചേർന്നത്. തുടർന്ന് നിരാഹാര സമരം തുടരവെ ജൂലൈ 18-ന് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ താൻ തടങ്കലിലെന്ന പോലെയാണ് കഴിഞ്ഞതെന്ന് അദ്ദേഹം പിന്നീട് ആരോപിച്ചിരുന്നു.
National
ഭുവനേശ്വർ: നീറ്റ് വിവാദങ്ങൾക്കും രാജി പ്രഖ്യാപനങ്ങൾക്കും പിന്നാലെ ഭരണകക്ഷിയായ ബിജെപിക്കുള്ളിൽ അമർഷവും ഭിന്നതയും പരസ്യമാകുന്നു. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയുടെ മകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഭുവനേശ്വർ ബിജെപി എംപി അപരാജിത സാരംഗിയുടെ മകളാണ് ധർമേന്ദ്ര പ്രധാനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
"എന്റെ പോസ്റ്റ് നീക്കം ചെയ്യിക്കാൻ ആരും കഷ്ടപ്പെടേണ്ടതില്ല, ഞാൻ ഇത് ഡിലീറ്റ് ചെയ്യാൻ പോകുന്നില്ല" എന്ന കടുത്ത നിലപാടോടെയായിരുന്നു ഇൻസ്റ്റാഗ്രാം കുറിപ്പ്. എന്നാൽ സംഭവം വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ പൂർണമായും അപ്രത്യക്ഷമായി. അക്കൗണ്ട് സ്വയം ഡിലീറ്റ് ചെയ്തതാണോ അതോ പാർട്ടിയുടെയോ മറ്റോ കടുത്ത സമ്മർദത്തെ തുടർന്ന് നിർജീവമാക്കപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഉയർത്തി വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഭരണകക്ഷി എംപിയുടെ കുടുംബത്തിൽ നിന്ന് തന്നെ മുൻ മന്ത്രിക്കെതിരെ ഇത്തരമൊരു പ്രതികരണം ഉണ്ടായത്. ഇത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വൻ പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, രാജ്യത്തെ പരീക്ഷാ സമ്പ്രദായം പൊളിച്ചെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല ടാസ്ക് ഫോഴ്സിൽ വിവിധ മേഖലകളിലെ പ്രമുഖർ അംഗങ്ങളാകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സമിതി.
ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ദ്ധനുമായ നന്ദൻ നിലേകനി നയിക്കുന്ന സമിതിയിൽ ശാസ്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രമുഖരുടെ നിരതന്നെയുണ്ട്.
നന്ദൻ നിലേകനി (ഐടി വിദഗ്ദ്ധൻ): പരീക്ഷാ നടത്തിപ്പിൽ അത്യാധുനിക സാങ്കേതികവിദ്യയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ഉറപ്പാക്കി ചോർത്താനാകാത്തവിധം സുരക്ഷിതമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്യാൻ ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായിക്കും.
എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ): ബഹിരാകാശ ദൗത്യങ്ങൾക്ക് സമാനമായ 'സീറോ-ഡിഫെക്ട്' സുരക്ഷാ പാളികളും പ്രക്രിയകളും പരീക്ഷാ നടത്തിപ്പിൽ നടപ്പിലാക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത് മുതൽ ഫലപ്രഖ്യാപനം വരെ ഘട്ടം ഘട്ടമായുള്ള പരിശോധനകൾ ഉറപ്പാക്കും.
തപൻ ഡെക്ക (മുൻ ഐബി ഡയറക്ടർ): ചോദ്യപ്പേപ്പർ ചോർത്തുന്ന പരീക്ഷാ മാഫിയകളെയും റാക്കറ്റുകളെയും പിടികൂടുന്നതിനുള്ള തത്സമയ സൈബർ നിരീക്ഷണ സംവിധാനവും രഹസ്യാന്വേഷണ ശൃംഖലയും കെട്ടിപ്പടുക്കുന്നതിൽ നിർദേശങ്ങൾ നൽകും.
വി. കാമകോടി (ഐഐടി മദ്രാസ് ഡയറക്ടർ): പരീക്ഷാ സോഫ്റ്റ്വെയറുകളും സെർവറുകളും സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗങ്ങൾ രൂപകൽപ്പന ചെയ്യും.
അനിത കർവാൾ (മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി): ഗ്രേസ് മാർക്ക് നയം, ആൻസർ കീ തർക്കങ്ങൾ പരിഹരിക്കൽ, കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ അക്കാദമിക് പരിഷ്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കും.
അമൃത് ലാൽ മീന (ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ): ചോദ്യപ്പേപ്പർ അച്ചടി, വിതരണം, സൂക്ഷിപ്പ് എന്നിവയിൽ ജിപിഎസ് ട്രാക്കിംഗ്, കൃത്യസമയത്ത് മാത്രം തുറക്കുന്ന ഡിജിറ്റൽ ലോക്കുകൾ എന്നിവ ഉപയോഗിച്ച് അട്ടിമറികൾ തടയുന്ന വിതരണ ശൃംഖല ഉറപ്പാക്കും.
പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കുകയാണ് ഈ ബഹുമുഖ വിദഗ്ധ സമിതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
National
നാഗ്പൂർ: നഷ്ടപ്പെട്ട മകളെ ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്നറിയാമെങ്കിലും അവൾക്ക് നീതി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ അമ്മ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ചോദ്യപ്പേപ്പർ ചോർത്തിയ കുറ്റവാളികളെ തൂക്കിക്കൊല്ലണം.
നീറ്റ് വിവാദത്തിൽ രാജ്യവ്യാപകമായി നടന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ ഈ രാജി കൊണ്ട് എന്താണ് നേടാനാകുക എന്ന് വിദ്യാർത്ഥിനിയുടെ അമ്മയായ നീലം ചതുർവേദി ചോദിക്കുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ മേയ് 20-നാണ് ഇവരുടെ മകൾ ആകാംക്ഷ ചതുർവേദി (18) നാഗ്പൂരിൽ ജീവനൊടുക്കിയത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ അവൾ നന്നായി എഴുതിയിരുന്നുവെന്ന് അമ്മ ഓർക്കുന്നു. 650-ൽ കൂടുതൽ മാർക്ക് ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതോടെ അവൾ കടുത്ത മാനസിക ആഘാതത്തിലായി. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ തയ്യാറാവാതിരുന്ന അവൾ ഒടുവിൽ ജീവനൊടുക്കുകയായിരുന്നു.
"ആകാംക്ഷയുടെ അച്ഛന് ഇതിനകം രണ്ട് തവണ ഹൃദയാഘാതമുണ്ടായി, ഇപ്പോൾ തളർവാതം ബാധിച്ച് കിടപ്പിലാണ്. ഇനി ഞങ്ങളെ ആരു നോക്കും? എന്റെ മകൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവൾ ഇതെല്ലാം നോക്കുമായിരുന്നു," ആ അമ്മ വിതുമ്പുന്നു. മകളുടെ പഠനത്തിനായി ആ പിതാവ് വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തിരുന്നു. ചെറിയൊരു കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിന് പുറമേ, വീട്ടിലെ ചെലവുകൾക്കും മകളുടെ കോച്ചിംഗ് ഫീസിനുമായി നാഗ്പൂരിൽ പാചകക്കാരനായും അദ്ദേഹം ജോലി ചെയ്തിരുന്നു.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമായി ഡൽഹി പോലീസ്. മുഖം തിരിച്ചറിയുന്നതിനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ വാനുകൾ, ഡ്രോണുകൾ, ബോഡി ക്യാമറകൾ, എഐ സാങ്കേതികവിദ്യയൊടുകൂടിയ 'അജ്ന ലെൻസ്' സ്മാർട്ട് കണ്ണടകൾ എന്നിവയാണ് പോലീസ് സമരസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. എന്നാൽ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി കോക്രോച് ജനതാ പാർട്ടി ഇതിനെതിരെ രംഗത്തെത്തി.
കേരള ഹൗസിന് പുറത്തായി സജ്ജീകരിച്ചിരിക്കുന്ന 'ഇക്ഷണ' വാൻ ഉൾപ്പെടെയുള്ള നിരീക്ഷണ വാഹനങ്ങളിൽ എഐ സഹായത്തോടെയുള്ള മുഖം തിരിച്ചറിയൽ സംവിധാനങ്ങളാണുള്ളത്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും സമരത്തിലേക്ക് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്നത് തടയാനുമാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി അവതരിപ്പിച്ച സംവിധാനങ്ങൾക്ക് പുറമേ, പോലീസുദ്യോഗസ്ഥർ എഐ അധിഷ്ഠിത സ്മാർട്ട് കണ്ണടകളും ഉപയോഗിക്കുന്നുണ്ട്. ഇത് വഴി സമരക്കാരുടെ മുഖങ്ങൾ സ്കാൻ ചെയ്ത് കുറ്റവാളികളെ തത്സമയം തിരിച്ചറിയാൻ സാധിക്കും. കൂടാതെ സൻസദ് മാർഗിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന പൗരന്മാരെ ഇത്തരം മാസ് സ്കാനിംഗിന് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിജെപി എക്സ് പോസ്റ്റിലൂടെ വിമർശിക്കുന്നത്. ഈ ഫേഷ്യൽ ഡാറ്റകൾ ആര് സൂക്ഷിക്കുന്നു, എത്ര കാലം സൂക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളും അവർ ഉയർത്തുന്നുണ്ട്.
National
ന്യൂഡൽഹി: ചോദ്യച്ചോർച്ചാ വിവാദങ്ങളുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വലിയ അഴിച്ചുപണി. ഇതിന്റെ ഭാഗമായി എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. അടുത്ത ഒരു മാസത്തിനുള്ളിൽ പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണമായി ഉടച്ചുവക്കാനാണ് സർക്കാരിന്റെ നീക്കം.
പിരിച്ചുവിടൽ നേരിട്ട ചില ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് പുറമേ കർശനമായ ക്രിമിനൽ നടപടികളും ഉണ്ടാകുമെന്നാണ് സൂചന. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനാണ് എൻടിഎയിൽ ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ അദ്ദേഹത്തിന്റെ രാജ്യസഭാ എംപി കാലാവധി അവസാനിച്ചിരുന്നു.
ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ രവ്നീത് സിംഗ് ബിട്ടു സജീവമായി പ്രവർത്തിച്ചുവരികയാണ്.
പഞ്ചാബിലെ ഹിന്ദുക്കൾ, സിഖുകാർ, ദളിതർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നീ നാല് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരിക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ സിഖ് വിഭാഗം 58 ശതമാനവും ഹിന്ദുക്കൾ 39 ശതമാനവും ദളിത് സമൂഹം 32 ശതമാനവുമാണ്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുംബൈയിൽ വൻ പ്രതിഷേധ പ്രകടനം. മുംബൈയിലെ ദാദർ ശിവാജി പാർക്കിൽ ആയിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടി. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് 'തിരംഗ മോർച്ച' സംഘടിപ്പിച്ചത്. ദേശീയ പതാകകളും പ്ലക്കാർഡുകളും കയ്യിലേന്തിയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
സർക്കാരിന്റെ കയ്യിൽ ലാത്തികളുണ്ടെങ്കിലും തങ്ങളുടെ കയ്യിൽ ദേശീയ പതാകയുണ്ടെന്നും, ആരാണ് വിജയിക്കുന്നതെന്ന് നോക്കാമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുമായി സംസാരിച്ചതായും, ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ മഹാരാഷ്ട്രയിലേക്ക് മടങ്ങിവരേണ്ടതില്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ആദിത്യ താക്കറെ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് അമിത് താക്കറെ, നടൻ ആര്യ ബബ്ബർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലും മുംബൈയിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് നടപടികൾക്കെതിരെയും യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയോടെയുള്ള ഡ്രോൺ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നടപ്പിലാക്കുന്ന പൈലറ്റ് പ്രോജക്ടിന്റെ ട്രയൽ റൺ നടത്തി. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരത്തിലുള്ള അത്യാധുനിക സംവിധാനം പരീക്ഷിക്കുന്നത്.
സെൻട്രൽ ജയിൽ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ എന്നിവ ഉൾപ്പെടുന്നതാണ് വിയ്യൂർ ജയിൽ കോംപ്ലക്സ്. ഇവിടെ മതിലുകളില്ലാത്ത ഭാഗങ്ങളും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാലാണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്. മരങ്ങൾക്കും മതിലുകൾക്കും മുകളിലൂടെ ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ എറിയുന്നത് പെട്ടെന്ന് കണ്ടെത്താൻ ഡ്രോണുകൾക്ക് സാധിക്കും.
കൂടാതെ തടവുകാരുടെ ജയിൽ ചാട്ട ശ്രമങ്ങളും മറ്റ് നിയമവിരുദ്ധ നീക്കങ്ങളും അതിവേഗം തിരിച്ചറിയാൻ ഇതിലൂടെ കഴിയും. വിയ്യൂർ ജയിലിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് പ്രധാന ജയിലുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
SUNDAY DEEPIKA
തോരാമഴ പെയ്ത് അകവും പുറവും തണുക്കുന്ന മിഥുനം, കർക്കടകമാണ് ആനകൾക്കും ചികിത്സാകാലം. ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ 35 ഗജവീരന്മാർ ഈ മാസം സുഖചികിത്സയിലാണ്. ആനകളുടെ ആയുരാരോഗ്യത്തിന് ജൂലൈ ഒന്നു മുതൽ 30 വരെ ചിട്ടയിലാണ് ചികിത്സ. ആനകളുടെ തൂക്കത്തിന് അനുസരിച്ചാണ് ഒൗഷധക്കൂട്ടുകൾ ചേർത്ത ഭക്ഷണക്രമം നിശ്ചയിക്കുന്നത്. ആനയൊന്നിന് ശരാശരി മൂന്ന് കിലോ അരിയുടെ ചോറിനൊപ്പം ചെറുപയർ, മഞ്ഞൾപ്പൊടി, ച്യവനപ്രാശം, മിനറൽ മിക്സ്ചർ, ടോണിക് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് മരുന്നുരുള തയാറാക്കുന്നത്.
കരിദേഹമാകെ നനച്ച്, കല്ലും ചെത്തി മിനുക്കിയ ചകിരിയും ഉപയോഗിച്ച് മൂന്നു വീതം പാപ്പാന്മാരാണ് തേച്ചു കുളിപ്പിക്കുക. ആനമേനിയുടെ ഓരോ ഇഞ്ചും ചകിരിയും കല്ലും എത്തുന്നത് അറിയണമെന്നതിനാൽ ഒരാനയെ കുളിപ്പിക്കാൻ ചുരുങ്ങിയത് മൂന്നു മണിക്കൂർ വേണം. കുളി കഴിഞ്ഞാൽ പുല്ല്, പനന്പട്ട, വാഴത്തണ്ട് തുടങ്ങിയവ നൽകും. രാവിലെ ഏഴോടെ ചോറ് തയാറാക്കി ഓരോ ആനയുടെയും പേരെഴുതിയ 35 സ്റ്റീൽ ബക്കറ്റുകളിലേക്ക് പകർന്നുവയ്ക്കും. നന്നായി തണുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നത്തൂർ കോട്ടയുടെ വടക്കുവശത്ത് നിരയായി നിർത്തി പാപ്പാന്മാർ ഒൗഷധക്കൂട്ട് ഉരുളകളാക്കി ആനവായിൽ നൽകും. മദപ്പാടിലുള്ള ആനകൾക്ക് കെട്ടുതറയിൽ മരുന്നുചോറെത്തിച്ച് നൽകുകയും തുന്പിക്കൈയിൽ തനിയെ വാരി തിന്നുകയുമാണ് പതിവ്.
ആനക്കോട്ടയിലെ സുഖചികിത്സ ആരംഭിക്കുന്നത് 38 വർഷം മുൻപാണ്. പൂമുള്ളി നീലകണ്ഠൻ നന്പൂതിരിപ്പാട്, ആവണപറന്പ് മഹേശ്വരൻ നന്പൂതിരിപ്പാട്, ഡോ.കെ.സി. പണിക്കർ, ഡോ.രാധാകൃഷ്ണ കൈമൾ എന്നിവർ ഉൾപ്പെട്ട വിദഗ്ധസമിതിയുടെ നിർദേശം അനുസരിച്ചാണ് ചികിത്സയുടെ തുടക്കം. ആദ്യകാലങ്ങളിൽ കർക്കടകം ഒന്നിന് തുടങ്ങി 41 ദിവസമായിരുന്നു ചികിത്സ. പിന്നീട് ജൂലൈയിലേക്കു മാറ്റി.
ചികിത്സയ്ക്ക് ഒൻപതു ലക്ഷം
ഇക്കൊല്ലം ആനചികിത്സയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഒൻപത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. അരി 3150 കിലോ, ചെറുപയർ 1050 കിലോ, റാഗി 1050 കിലോ, മഞ്ഞൾപ്പൊടി 105 കിലോ, ഉപ്പ് 105 കിലോ, അഷ്ടചൂർണം 105 കിലോ, ച്യവനപ്രാശം 262.5 കിലോ, മിനറൽ മിക്സചർ 262.5 കിലോ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള നാട്ടാനയായ നന്ദനും ആനപ്രേമികളുടെ ഹരമായ ഇന്ദ്രസെന്നും ഉൾപ്പെടെ 35 ആനകളാണ് കോട്ടയിലുള്ളത്. ഇതിൽ മൂന്ന് പിടിയാനകളും ഒന്ന് മോഴ ആനയുമാണ്. ആയുർവേദവും അലോപ്പതിയും സമീകരിച്ച് ഓരോ ആനയുടെയും ഘടന വിലയിരുത്തിയാണ് ചികിത്സ നൽകുന്നത്.
വേനൽക്കാലത്തെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ക്ഷീണം മാറ്റുവാനും ആരോഗ്യം വീണ്ടെടുക്കാനും ആവിഷ്കരിച്ചതാണ് സുഖചികിത്സയെന്ന് ദേവസ്വം ആന പരിപാലന വിദഗ്ധസമിതിയംഗം ഡോ.കെ. വിവേക് പറഞ്ഞു. പതിവ് തീറ്റകൾക്ക് പുറമെ സമീകൃത പോഷകാഹാരം, മണിക്കൂറുകൾ നീളുന്ന തേച്ചുകുളി, വിശ്രമം എന്നിവ അടങ്ങുന്നതാണ് സുഖ ചികിത്സ. പ്രായം, തൂക്കം അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഭക്ഷണക്രമം. ചികിത്സയ്ക്കു മുൻപ് ജൂണിൽ ആനകളുടെ രക്തം പരിശോധിക്കുകയും തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ശാസ്ത്രീയ പരിശോധനകൾക്കുശേഷം വിരമരുന്ന് നൽകും. ഒപ്പം ദഹന ശുദ്ധിക്കുള്ള ആയുർവേദ മരുന്നുകളും. ചികിത്സയ്ക്കുശേഷം പരിശോധനകൾ ആവർത്തിക്കും. ചികിത്സ കഴിയുന്പോൾ ആനകളിൽ ശരീരഭാരവർധന ഉണ്ടാകുന്നതായും ധാതുലവണങ്ങളുടെ കുറവുകൾ പരിഹരിക്കപ്പെടുന്നതായും കാണാം. ആനകളുടെ അഴകും ആയുസും ആരോഗ്യവും വർധിക്കുന്നു. ചികിത്സവഴി മദപ്പാട് സമയവും ക്രമീകരിക്കപ്പെടുന്നു. ചികിത്സ പൂർത്തിയാകുന്പോൾ തൂക്കം 200 മുതൽ 500 കിലോ വരെ കൂടും.
എഴുന്നള്ളിപ്പിൽനിന്നുള്ള വരുമാനം ഒരു മാസത്തെ തീറ്റച്ചെലവിന് തികയില്ല. കോട്ട കാണാൻ വരുന്നവരുടെ പ്രവേശന ഫീസ്, പാർക്കിംഗ് ഫീസ് എന്നിവയൊന്നും ചെലവിന്റെ അടുത്തെങ്ങും എത്തില്ല. ദേവസ്വം ബോർഡ് വൻതുകയാണ് ആനകളുടെ സംരക്ഷണത്തിന് വകയിരുത്തുന്നത്. ഓരോ ആനയ്ക്കും മൂന്നു വീതം പാപ്പാൻമാരുണ്ട്. ഇവർക്ക് സർക്കാർ സ്കെയിലിൽ ശന്പളം, താമസ സൗകര്യം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.
അടിയന്തരാവസ്ഥയിൽ തുറന്ന കോട്ട
ഗുരുവായൂരപ്പന്റെ ആനകൾ പുന്നത്തൂർ കോട്ടയിൽ വാസം തുടങ്ങിയത് 51 വർഷം മുൻപാണ്. 1975 ജൂണ് 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലിക്കു ശേഷമായിരുന്നു മൂന്നു കിലോമീറ്റർ അകലമുള്ള പുതിയ വാസസ്ഥലത്തേക്കുള്ള ആനകളുടെ ഘോഷയാത്ര. ആനകളെ നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവനായിരുന്നു. വഴിയോരത്ത് ആനകളെ വരവേൽക്കാൻ ആനപ്രേമികളുടെ വൻസംഘമുണ്ടായിരുന്നു. അന്ന് പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കവാടത്തിൽ ആനകൾക്ക് കടക്കാൻ പാകത്തിൽ പുതിയൊരു പാലം പണിതിരുന്നു. ആനത്തലവൻ കേശവൻ രണ്ടു തവണ ചവിട്ടി പാലത്തിന്റെ ഉറപ്പു നോക്കിയതിനുശേഷം ബാക്കി ആനകളും പാലം കടന്ന് കോട്ടയിലെത്തിയപ്പോൾ വെടിക്കെട്ടോടെയായിരുന്നു അതിഥികൾക്ക് നാട്ടുകാരുടെ വരവേല്പ്. പുന്നത്തൂർ കോവിലകത്തിന്റെ ആസ്ഥാനമായിരുന്ന പുന്നത്തൂർ കോട്ടയിലെ 9.75 ഏക്കർ സ്ഥലം 1.60 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ ദേവസ്വം വാങ്ങുകയായിരുന്നു. ഇപ്പോൾ 18.5 ഏക്കറിലേക്ക് ആനക്കോട്ട വളർന്നിട്ടുണ്ട്. ഗുരുവായൂരിൽ ദേവസ്വത്തിന്റെ വിവിഐപി ഗസ്റ്റ്ഹൗസായ ശ്രീവത്സം സ്ഥിതിചെയ്യുന്ന സ്ഥലം സാമൂതിരി കോവിലകം ആയിരുന്നു. എട്ടുകെട്ടും മാളികയും കുളപ്പുരയും പടിപ്പുരയും തെങ്ങിൻതോട്ടവുമുള്ള പറന്പിലാണ് മുൻപ് ദേവസ്വത്തിന്റെ ആനകളെ കെട്ടിയിരുന്നത്. നടയ്ക്കിരുത്തിയ ആനകളുടെ എണ്ണം 25 ആയതോടെ സ്ഥലപരിമിതിക്കു പരിഹാരമായാണ് പുന്നത്തൂർ രാജാക്കൻമാരുടെ ആസ്ഥാനമായ കോട്ടയും രണ്ടു ക്ഷേത്രങ്ങളും രണ്ടു കുളങ്ങളുമുള്ള ഒൻപതേ മുക്കാൽ ഏക്കർ സ്ഥലത്തേക്കുള്ള മാറ്റം. ആനകൾക്ക് കുടിക്കാനും കുളിക്കാനുമുള്ള വെള്ളം ടാങ്കർ ലോറിയിൽ എത്തിക്കും. ഇപ്പോൾ പ്രായം കൂടിയ കരിവീരൻ 1961 ൽ നടയ്ക്കിരുത്തിയ എഴുപതുകാരൻ രാധാകൃഷ്ണനാണ്. പ്രായക്കുറവ് 2011ൽ നടയ്ക്കിരുത്തിയ ഇരുപത്തെട്ടുകാരൻ അയ്യപ്പൻകുട്ടി. കോട്ടയിലെ മാലിന്യം ദിവസേന കരാടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നു. കോട്ടയിലെ ആനകളുടെ എണ്ണം 67 വരെ എത്തിയ കാലമുണ്ട്.പത്തു കൊല്ലമായി ഗുരുവായൂർ അന്പലനടയിൽ ഒരാനയെയും നടയിരുത്തിയിട്ടില്ല. നാട്ടാന പരിപാലന നിയമം കർശനമായതോടെ ആനയെ നടയിരുത്താൻ നിയമം അനുവദിക്കുന്നില്ല. ആനയെ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പത്തു ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് പ്രതീകാത്മകമായി നടയിരുത്തുകയാണ്.
SUNDAY DEEPIKA
ചലച്ചിത്ര പിന്നണി ഗായകനും ഗാനരചയിതാവിനും സംഗീത സംവിധായകനും റോയൽറ്റി വേണമെന്ന അവകാശവാദം കേരളത്തിൽ കത്തിപ്പടരുന്ന കാലം. ഒരു പ്രമുഖ ടെലിവിഷൻ ചാനൽ അവതാരക ഈ റോയൽറ്റി വിവാദത്തെക്കുറിച്ച് എം. എസ്. വിശ്വനാഥനോട് ചോദിക്കുന്നു. റോയൽറ്റി എന്താണെന്ന് പോലും അറിയില്ല എന്ന് എം.എസ്.വിയുടെ തമിഴും മലയാളവും കലർന്ന ഭാഷാശൈലിയിലെ മറുപടി. എല്ലാ ഗാനങ്ങളുടെയും ശരിയായ ഉടമസ്ഥാവകാശം ആസ്വാദകർക്കാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഇത് വെറും വാക്കുകളല്ല. സംഗീതം നൽകുന്നത് ഈശ്വരനാണെന്നു വിശ്വസിച്ച എം.എസ്.വി. ജീവിതത്തിലൊരിക്കലും ഒരു കണക്കെടുപ്പും നടത്തിയിട്ടില്ല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഏഴായിരത്തിൽപ്പരം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഈ മഹാപ്രതിഭ .എന്നാൽ ജീവിച്ചിരുന്ന കാലത്ത് അതേക്കുറിച്ച് ഒരു ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ഗാനരചയിതാവ് എഴുതുന്ന വരികളിൽ ഒളിഞ്ഞുകിടക്കുന്ന സംഗീതം കണ്ടെത്തി പുറത്ത് കൊണ്ടുവരിക മാത്രമാണ് സംഗീത സംവിധായകന്റെ ചുമതലയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഗാന രചയിതാവാണോ സംഗീത സംവിധായകനാണോ പ്രധാനി എന്ന ചിന്ത ഒളിഞ്ഞും തെളിഞ്ഞും കത്തിനിന്ന കാലത്തായിരുന്നു എം.എസ്.വിയുടെ ഈ തുറന്നുപറച്ചിൽ. എന്തിനധികം ഗാനരചയിതാവും സംഗീത സംവിധായകനും തമ്മിൽ ഉണ്ടാവേണ്ടത് ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാട്ടുകൾ വിജയിച്ചിട്ടുണ്ടെങ്കിൽ അത് ടീം വർക്കിന്റെ ഫലമാണെന്നും അദ്ദേഹം പറയുമായിരുന്നു. മലയാളത്തിൽ 76 സിനിമകളുടെ സംഗീത സംവിധായകനായി എം.എസ്. വിശ്വനാഥൻ പ്രവർത്തിച്ചിട്ടുണ്ട്. നീലഗിരിയുടെ സഖികളെ... കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ... ഹൃദയവാഹിനി ഒഴുകുന്നു നീ... ആ നിമിഷത്തിന്റെ നിർവൃതിയിൽ... ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... തുടങ്ങിയ നിരവധി നിരവധി ഗാനങ്ങൾ.
102 ഗാനങ്ങളാണ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പിയുമായി ചേർന്ന് എം.എസ്.വി. സൃഷ്ടിച്ചത്.സംഗീതത്തിന് ഒരു ദൈവം ഉണ്ടെങ്കിൽ അത് എം.എസ്. വിശ്വനാഥനാണ് എന്നാണ് ശ്രീകുമാരൻ തന്പി എപ്പോഴും പറയുന്നത്. വളരെ വേഗതയിലാണ് വിശ്വേട്ടൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 1971ൽ പുറത്തിറങ്ങിയ ലങ്കാദഹനം സിനിമയിലെ ഏഴു പാട്ടുകൾ വെറും ആറുമണിക്കൂർ കൊണ്ടാണ് ഒരുക്കിയത്-ശ്രീകുമാരൻ തന്പി പറയുന്നു.
പി. ജയചന്ദ്രന്റെ ഏറ്റവും മനോഹരമായ ഗാനം എന്ന് പല നിരൂപകൻമാരും പറയുന്ന പഞ്ചവടിയിലെ മായാസീതയോ... , തിരുവാഭരണം ചാർത്തി വിടർന്നു... സ്വർഗനന്ദിനി സ്വപ്ന വിഹാരിണി... ഉൾപ്പെടെ ഗാനങ്ങൾ ഇങ്ങനെ വളരെ വേഗത്തിൽ തീർത്തതാണ്.
വേനലിൽ ഒരു മഴ എന്ന ചിത്രത്തിലെ ഏതു പന്തൽ കണ്ടാലും അത് കല്യാണ പന്തൽ... എന്ന ഗാനം കൈയ്യിൽ കിട്ടിയ ഉടനെ സിന്ധുഭൈരവി രാഗത്തിൽ ഇന്ന് കേൾക്കുന്ന ട്യൂണിൽ എം.എസ്.വി. പാടുകയായിരുന്നുവെന്നും ശ്രീകുമാരൻ തന്പി ഓർമിക്കുന്നു.
കെ.ജെ. യേശുദാസ് പാടി പ്രേംനസീർ അതേ ഭാവതീവ്രതയിൽ അഭിനയിച്ച ലങ്കാ ദഹനത്തിലെ ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... എന്ന ഗാനം ഒന്നിച്ചിരുന്ന് സൃഷ്ടിച്ച കഥ ശ്രീകുമാരൻ തന്പി ഓർമിക്കുന്നു. ആദ്യം വേഗതയിലുള്ള ഒരു ഈണമാണ് വിശ്വേട്ടൻ മൂളിയത്. സിനിമയിലെ ഗാനസന്ദർഭത്തെക്കുറിച്ചും ഗാനസാഹിത്യത്തെക്കുറിച്ചും പറഞ്ഞപ്പോൾ വിശ്വേട്ടൻ ചോദിച്ചത് കടവൂൾക്കു കൂടി അങ്ക ഇടം കെടക്കാതെയാ... എന്നാണ്. പിന്നീടാണ് ശിവരഞ്ജിനി രാഗം ആധാരമാക്കി, ശോകം കലർന്ന ഈണത്തിൽ ഗാനം ചിട്ടപ്പെടുത്തിയത്. ശ്രീകുമാരൻ തന്പി- എം.എസ്. വിശ്വനാഥൻ കൂട്ടുകെട്ടിൽ പിറന്നതാണ് ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ മുക്തിദായകാ...എന്ന അനശ്വരഗാനം.