തൊഴിലെടുക്കുന്നവരുടേതാണ് മേയ്ദിനം. അവരുടെ ചെയ്തികളാലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. കൂലി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവരുടെ അവകാശങ്ങളിൽനിന്നു മനുഷ്യാവകാശത്തെ വേർതിരിക്കാനാവില്ല.
മേയ്ദിനം എന്ന തൊഴിലാളി ദിനമാണിന്ന്. അധ്വാനത്തിന് അനുസൃതമായി, നീതിപൂർവകമായ വേതനത്തിനും തൊഴിൽ സാഹചര്യത്തിനും ആത്മാഭിമാനത്തിനും തനിക്ക് അവകാശമുണ്ടെന്ന് തിരിച്ചറിയുകയും അതിനായി പൊരുതുകയും ചെയ്ത തൊഴിലാളികളാണ് ഈ ദിവസത്തിന്റെ നിർമാതാക്കൾ. മനുഷ്യന്റെ ഉത്തരവാദിത്വപൂർവമുള്ള അധ്വാനത്തിനു പകരം വയ്ക്കാൻ നിർമിതബുദ്ധിക്ക് ആകുമോയെന്ന ചോദ്യം ഇന്നത്തെ മേയ്ദിന റാലികൾക്കു മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്. തൊഴിലവസരങ്ങൾ കുറച്ചേക്കാമെങ്കിലും, നിർമിതബുദ്ധി മറ്റേതൊരു മനുഷ്യനും പകരമാകാത്തിടത്തോളം കാലം തൊഴിലാളിക്കും പകരമാവില്ലെന്നാണ് ഉത്തരം. അത്തരം കാര്യങ്ങളിൽ തൊഴിലാളിക്കു മാത്രമായൊരു സമസ്യയില്ല.
അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ 1886 മേയ് ഒന്നിനു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ ഓർമയ്ക്കായാണ് മേയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രെയ്ഡ് ആന്റ് ലേബർ യൂണിയനുകളുടെ പണിമുടക്കാഹ്വാനം. സമരസ്ഥലത്ത് മേയ് മൂന്നിനു പോലീസ് നടത്തിയ വെടിവയ്പിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മേയ് നാലിന് ഹേ മാർക്കറ്റിൽ തൊഴിലാളി നേതാക്കൾ വലിയൊരു സമ്മേളനത്തിന് ആഹ്വാനം ചെയ്തു. സമാധാനപരമായിരുന്ന സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ പോയതിനു പിന്നാലെ ഏതോ അജ്ഞാതൻ ബോംബെറിയുകയും തുടർന്നു പോലീസ് വെടിവയ്പു നടത്തുകയും ചെയ്തു.
ഏഴു പോലീസുകാരും എട്ടു തൊഴിലാളികളും സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ചുമത്തി ഓഗസ്റ്റ് സ്പൈസ് ഉൾപ്പെടെ എട്ടു തൊഴിലാളി നേതാക്കളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റം തെളിയിക്കാനായില്ലെങ്കിലും സ്പൈസ് ഉൾപ്പെടെ നാലു പേരെ തൂക്കിക്കൊന്നു. ഒരാൾ തൂക്കിക്കൊല്ലുന്നതിന്റെ തലേന്നു ജീവനൊടുക്കി. മറ്റു മൂന്നുപേരെ 1893ൽ മാപ്പു നൽകി വിട്ടയച്ചപ്പോൾ ഇല്ലിനോയി ഗവർണർ പറഞ്ഞത്, “തൂക്കിലേറ്റപ്പെട്ട രക്തസാക്ഷികളെപ്പോലെ ഇവരും കുറ്റവാളികളല്ല’’ എന്നാണ്. 1890 മുതൽ മേയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങി.
ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923ൽ മദ്രാസിലെ (ചെന്നൈ) മറീന ബീച്ചിൽ മേയ്ദിനം ആഘോഷിച്ചതോടെയാണ് ഇന്ത്യയിൽ തൊഴിലാളിദിനത്തിനു തുടക്കമിട്ടത്. കേരളത്തിൽ 1936ൽ തൃശൂരിലായിരുന്നു ആദ്യ മേയ്ദിനാചരണം. ‘ലേബേഴ്സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ.കെ. വാര്യര്‍, എം.എ. കാക്കു, കെ.പി. പോള്‍, കടവില്‍ വറീത്, കൊമ്പൻ പോള്‍, ഒ.കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് മേയ്ദിന റാലി സംഘടിപ്പിച്ചത്.
പകലന്തിയോളം പണിയെടുത്താലും ആവശ്യത്തിനു കൂലിയോ വിശ്രമമോ ഇല്ലാതിരുന്ന അടിമസാഹചര്യം ഇന്ത്യയിൽ ഏറെ മാറിയെങ്കിലും പരമാവധി എട്ടുമണിക്കൂർ ജോലിസമയമെന്നത് ഇന്നും പലയിടത്തും നടപ്പായിട്ടില്ല. അസംഘടിത തൊഴിലാളികൾ ഇന്നും ദുരിതാവസ്ഥയിലാണ് കഴിയുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും ഇതൊന്നും ചോദ്യം ചെയ്യാൻപോലും നിവൃത്തിയില്ല. ബംഗാളിലെയും യുപിയിലെയും ആസാമിലെയുമൊക്കെ തൊഴിലാളികൾ കേരളത്തിലേക്കു തീവണ്ടി കയറുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്ന് അവിടങ്ങളിലെ തൊഴിലവസരമില്ലായ്മയും കൂലിക്കുറവുമാണ്. തൊഴിലില്ലായ്മയിലും പട്ടിണിയിലും സാന്പത്തിക അസമത്വങ്ങളിലുമൊക്കെ ഇന്ത്യ പിന്നിലാണെന്ന ആഗോള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് തൊഴിലാളികളുടെ ദുരിതങ്ങളെയാണ്.
കേരളത്തിലെ മേയ്ദിനാഘോഷത്തിൽ ഏറ്റവും മുന്നിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വലിയ ശന്പളവും ജോലി ചെയ്യാനുള്ള വിമുഖതയും മറ്റു തൊഴിലാളികളിൽനിന്നു വിഭിന്നമായതും സമാന്തരവുമായൊരു സംസ്കാരത്തിനു കാരണമായിട്ടുണ്ട്. സർക്കാർ ജീവനക്കാർ യഥാസമയം ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻപോലും മാറിമാറി വരുന്ന സർക്കാരുകൾക്കു കഴിഞ്ഞിട്ടില്ല. ആക്സസ് കണ്ട്രോള് സിസ്റ്റം, സെക്രട്ടേറിയറ്റിലെ ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ പല തവണ മരവിപ്പിച്ചു.
ഈവിധം പൊതുമുതൽ ധൂർത്തടിക്കാൻ, അടിക്കടി നികുതികൂട്ടി സാധാരണക്കാരുടെ കുത്തിനു പിടിക്കുന്ന സർക്കാരിനു മടിയൊന്നുമില്ല. അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാത്ത തൊഴിലാളികളിലെ ഈ വരേണ്യവർഗം മേയ്ദിനാഘോഷത്തിനിറങ്ങുന്പോൾ പഴകിത്തേഞ്ഞ മുദ്രാവാക്യങ്ങൾ അപഹാസ്യമാകുകയാണ്.
അമേരിക്കൻ പ്രസിഡന്റായിരുന്ന യുലിസസ് എസ്. ഗ്രാന്റിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. “തൊഴിൽ ഒരു വ്യക്തിക്കും അവമതിപ്പുണ്ടാക്കുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ, ചിലർ തൊഴിലിന് അവമതിപ്പുണ്ടാക്കുകയാണ്.’’ കേരളത്തിലും ഇത്തരക്കാരെ ചവിട്ടിപ്പുറത്താക്കാനോ ചൂഷകരുടെ പട്ടികയിലേക്കു മാറ്റി പ്രതിഷ്ഠിക്കാനോ വൈകുന്തോറും തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങൾക്കും പരാജയസാധ്യതയേറും. തൊഴിലെടുക്കുന്നവരുടേതാണ് മേയ്ദിനം. അവരുടെ ചെയ്തികളാലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. കൂലി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവരുടെ അവകാശങ്ങളിൽനിന്നു മനുഷ്യാവകാശത്തെ വേർതിരിക്കാനാവില്ല.