തൊഴിലുറപ്പു പദ്ധതിക്ക് ചെലവാക്കൽ: പരിധി ഏർപ്പെടുത്താൻ കേന്ദ്രം
Wednesday, June 11, 2025 1:57 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (എംജിഎൻആർഇജിഎസ്) ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് നിയന്ത്രണ പദ്ധതിക്കു കീഴിൽ കൊണ്ടുവരാൻ നീക്കം. പദ്ധതിക്കു കീഴിലായാൽ ഒരു വർഷം ചെലവാക്കേണ്ട തുകയ്ക്ക് നിയന്ത്രണമേർപ്പെടുത്തും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിലവിൽ വന്നതിനുശേഷം ഇതുവരെയും പദ്ധതിപ്രകാരമുള്ള ചെലവാക്കലിന് പരിധി ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ നിയന്ത്രണം വരുന്നതോടെ പദ്ധതിക്കായി അധിക തുക വാങ്ങാനോ ചെലവാക്കാനോ ഗ്രാമ വികസന മന്ത്രാലയത്തിനു സാധിക്കില്ല.
വിവിധ മന്ത്രാലയങ്ങളുടെ പണമൊഴുക്ക് നിയന്ത്രിക്കുന്നതിനും അനാവശ്യ കടമെടുക്കൽ തടയുന്നതിനും 2017ലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതി ആവിഷ്കരിച്ചത്. ഇതുവരെയും ഈ നിയന്ത്രണത്തിനു പുറത്തായിരുന്ന തൊഴിലുറപ്പ് പദ്ധതി 2025- 26 സാന്പത്തികവർഷം മുതൽ നിയന്ത്രണത്തിനു കീഴിലാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം.
ഈ സാന്പത്തികവർഷത്തെ ആദ്യ രണ്ടു പാദങ്ങളുടെ ചെലവ് പരിധി വർധിപ്പിക്കണമെന്ന് ഗ്രാമ വികസന മന്ത്രാലയം കേന്ദ്ര ധനകാര്യ കമ്മിറ്റി പാനലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
86000 കോടി രൂപയാണ് ഈ സാന്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ 21000 കോടി രൂപ മുൻവർഷത്തെ കുടിശിക തീർക്കുന്നതിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിച്ചുകഴിഞ്ഞാൽ 51600 കോടി രൂപ മാത്രമാണു പദ്ധതിക്കായി ഈ സാന്പത്തികവർഷം ചെലവിടാൻ ഉണ്ടാകുക. ഇതു തൊഴിൽദിനങ്ങൾ കുറയ്ക്കുന്നതിലേക്കോ കുടിശിക വർധിക്കുന്നതിലേക്കോ നയിച്ചേക്കാം.