വെസ്റ്റ് ബാങ്കിൽ 22 പാർപ്പിടകേന്ദ്രങ്ങൾ അനുവദിച്ച് ഇസ്രയേൽ
Thursday, May 29, 2025 11:45 PM IST
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 22 യഹൂദ പാർപ്പിടകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചു. ഗാസാ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യമിത്രങ്ങൾ ചെലുത്തുന്ന സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ നീക്കം.
വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തായിരിക്കും പുതിയ പാർപ്പിടകേന്ദ്രങ്ങളെന്നു തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന ധനമന്ത്രി ബെസാലേൽ സ്മോട്രിച്ച് അറിയിച്ചു. പലസ്തീൻ രാഷ്ട്രരൂപവത്കരണം തടയാൻ ഈ നീക്കം ഉപകരിക്കുമെന്നും പലസ്തീൻ രാഷ്ട്രം ഇസ്രയേലിനു ഭീഷണിയാണെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ കാസ്റ്റ്സ് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയും ഗാസയിലെ ഹമാസും ഇസ്രേലി നീക്കത്തെ വിമർശിച്ചു.
പതിറ്റാണ്ടുകൾക്കിടെ ഇസ്രേലി സർക്കാർ അനുവദിക്കുന്ന ഏറ്റവും വിപുലമായ കുടിയേറ്റ പദ്ധതിയാണിത്. സർക്കാരിന്റെ അനുമതിയില്ലാതെ ഇസ്രേലികൾ സ്ഥാപിച്ച പാർപ്പിടകേന്ദ്രങ്ങൾ ഇതോടെ നിയമവിധേയമാകും.
ഇസ്രേലികളും പലസ്തീനികളും തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രബിന്ദുവാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ പദ്ധതികൾ. 160 പാർപ്പിട കേന്ദ്രങ്ങളിലായി ഏഴു ലക്ഷം യഹൂദർ വെസ്റ്റ് ബാങ്കിലുണ്ട്.
1967ലെ യുദ്ധത്തിൽ ഇസ്രേലി സേന ജോർദാനിൽനിന്നു പിടിച്ചെടുത്തതാണ് വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലേമും. കിഴക്കൻ ജറൂസലേം പിന്നീട് ഇസ്രയേലിനോടു കൂട്ടിച്ചേർത്തു. ഇരുപ്രദേശങ്ങളും ഭാവിരാഷ്ട്രത്തിന്റെ ഭാഗമായിട്ടാണു പലസ്തീനികൾ പരിഗണിക്കുന്നത്.