വത്തിക്കാനിലെ 5,000 ജീവനക്കാർക്ക് 500 യൂറോയുടെ ‘കോൺക്ലേവ് ബോണസ്’
Friday, May 30, 2025 1:40 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ.
റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5,000 ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ ഈ തുക അധികമായി ലഭിക്കും.
മാർപാപ്പമാർ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ആഴ്ചകളിൽ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതുവരെ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. ലെയോ മാർപാപ്പ നൽകുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ലഭ്യമാകും.
2013ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാരമ്പര്യമായി നൽകിവന്നിരുന്ന ‘കോൺക്ലേവ് ബോണസ്’ താത്കാലികമായി നിർത്തിവച്ചിരുന്നു. പകരം, കൂടുതൽ ആവശ്യമുള്ള പേപ്പൽ ചാരിറ്റികൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും ആ പണം നൽകുവാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ജീവിച്ചിരുന്ന കാലത്തായിരുന്നു ഫ്രാന്‍സിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത അന്നു വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
2005ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം അധിക ജോലികൾക്ക് ബെനഡിക്ട് പതിനാലാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വത്തിക്കാൻ ജീവനക്കാർക്ക് 1,000 യൂറോയുടെ കോൺക്ലേവ് ബോണസ് അനുവദിച്ചിരുന്നു.