പാർട്ടി നയങ്ങൾക്കെതിരേ പ്രസ്താവന; ഡാനിഷ് അലിയെ ബിഎസ്പി പുറത്താക്കി
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: പാർട്ടി നയങ്ങൾക്കെതിരേ പ്രസ്താവനകൾ നടത്തിയെന്നു ചൂണ്ടിക്കാട്ടി ഡാനിഷ് അലി എംപിയെ പാർട്ടിയിൽനിന്ന് ബിഎസ്പി സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഡാനിഷ് പങ്കെടുത്തിരുന്നതായും പുറത്താക്കൽ പ്രസ്താവനയിൽ ബിഎസ്പി വ്യക്തമാക്കി.
എന്നാൽ, താൻ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ഡാനിഷ് അലി പ്രതികരിച്ചു. മായാവതിയുടെ നടപടി ദൗർഭാഗ്യകരമാണ്. ഇത് അമ്രോഹയിലെ ജനങ്ങൾ കാണുന്നുണ്ടെന്നും ബിജെപിക്ക് എതിരായ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും തുടർച്ചയായി പാർട്ടിക്കെതിരേ പ്രവർത്തിച്ചുവെന്നായിരുന്നു ബിഎസ്പി അറിയിച്ചത്.
മാസങ്ങൾക്കു മുന്പ് ഡാനിഷ് അലി വംശീയാധിക്ഷേപത്തിന് വിധേയനായിരുന്നു. ലോക്സഭയിൽ ബിജെപി എംപി രമേഷ് ബിധുരിയാണ് വർഗീയപരാമർശങ്ങൾ നടത്തി ഡാനിഷ് അലിയെ അപമാനിച്ചത്. സംഭവത്തെ ബിഎസ്പിയോ പാർട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.
ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്സഭയിൽ നടക്കുന്നതിനിടെയാണ് ഡാനിഷ് അലിക്കെതിരേ ബിധുരി വർഗീയ പരാമർശങ്ങൾ നടത്തിയത്. വിഷയത്തിൽ നിരവധി പ്രതിപക്ഷ എംപിമാർ ബിധുരിക്കെതിരേ സ്പീക്കർക്കു പരാതി നൽകി.
കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡാനിഷ് അലിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തിൽ രമേഷ് ബിധുരി പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി മുന്പാകെ ഖേദം പ്രകടിപ്പിച്ചു.
അതേസമയം, മായാവതിയുമായി സ്വരച്ചേർച്ചയിലല്ലാത്ത ഡാനിഷ് അലി കോണ്ഗ്രസിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഉത്തർപ്രദേശിലെ അമ്രോഹ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ് ഡാനിഷ് അലി. ജനതാദൾ-എസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2019 ലാണ് പാർട്ടിവിട്ട് ബിഎസ്പിയിൽ ചേർന്നത്.