റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
ടി.ജി. ബൈജുനാഥ്
Monday, June 16, 2025 12:17 PM IST
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്കെ-റിലീസിനൊരുങ്ങി. പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്ട്ട്റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.
"രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്. കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്റെ ഒരു സിനിമ. അതാണു ജെഎസ്കെ.'-പ്രവീണ്‍ നാരായണന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്..?
കങ്ങഴയിലെ കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന് നാരായണന്‍നായര്‍. അമ്മ രത്നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല.
പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും അവിടേയ്ക്കു മാറി. ഏഴെട്ടു വര്‍ഷം ആറേഴു രാജ്യങ്ങളില്‍. തിരിച്ചു നാട്ടിലെത്തിയപ്പോൾ ഇവന്റ് മാനേജ്മെന്റ്, അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങി.
2016ല്‍ സംവിധാനം ചെയ്ത ഗുര്സോം എന്ന ഹ്രസ്വചിത്രത്തിന് 25ല്‍പരം പുരസ്കാരങ്ങള്‍ ലഭിച്ചു. അതിന്റെ പിന്‍ബലത്തില്‍ സിനിമയിലെത്താൻ ശ്രമിച്ചു. "അസിസ്റ്റ് ചെയ്യേണ്ട, പടം ചെയ്യ്' എന്നു ജോണി ആന്റണി സാർ.
2018ല്‍ അംഗരാജ്യത്തെ ജിമ്മന്മാര് എന്ന കോമഡി പടം ചെയ്തു. അത് എവിടെയുമെത്തിയില്ല. 2018 മേയ് ആറിന് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം.
സുരേഷേട്ടനോടു കഥ പറഞ്ഞു മൂന്നു മാസത്തിനകം ഷൂട്ടിംഗ് തുടങ്ങി. മുഖ്യ സ്ത്രീകഥാപാത്രമായി അനുപമ പരമേശ്വരന്. 2022ല്‍ സാമ്പത്തികപ്രശ്നങ്ങളിൽ ഷൂട്ടിംഗ് മുടങ്ങി. പിന്നീടു 11 ഷെഡ്യൂളുകളിൽ പടം പൂര്‍ത്തിയായി.
ജെഎസ്കെ പറയുന്നത്..?

റേപ്പ് ചെയ്യപ്പെട്ട ജാനകി എന്ന പെണ്‍കുട്ടിയും സര്‍ക്കാരും തമ്മിലുള്ള ഒരു വിഷയമാണു സിനിമ പറയുന്നത്. ഇതിൽ ഒരു സ്ത്രീയെ ബാധിക്കുന്ന മറ്റൊരു വിഷയംകൂടിയുണ്ട്. ഇതുവരെ സിനിമകള്‍ റേപ്പ് എന്ന വിഷയത്തെ മാത്രമേ അഡ്രസ് ചെയ്തിരുന്നുള്ളൂ. റേപ്പ് സംഭവിക്കുന്നയാള്ക്കു ചില ആഫ്റ്റര്‍ ഇഫക്ടുകളുണ്ട്.
റേപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു സമൂഹമുണ്ട്. ഇരയും ഇരയുടെ കുടുംബവുമുണ്ട്. അത്തരത്തില്‍ റേപ്പിനു ശേഷമുള്ള കുറച്ചുകാര്യങ്ങളാണു പറയുന്നത്. ഇതിൽ ഇന്‍വെസ്റ്റിഗേഷനു വലിയ പ്രാധാന്യമില്ല. സിറ്റുവേഷനുകളിലൂടെയാണു കഥാസഞ്ചാരം.
സുരേഷ്ഗോപിയിലേക്ക് എത്തിയത്..?
അറിയപ്പെടുന്ന ലീഡിംഗ് സീനിയര്‍ ഹൈക്കോടതി അഭിഭാഷകനാണു ഡേവിഡ്. അവിചാരിതമായി അദ്ദേഹം ഈ കേസിലേക്കു കടന്നുവരുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണു സിനിമ. ഇതിന്റെ പ്രമേയമാണ് സിനിമയുടെ കാതല്‍. തീവ്ര സ്ത്രീപക്ഷ രാഷ്ട്രീയമുള്ള സിനിമയാണ്. അതു ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സുരേഷ്ഗോപിയെപ്പോലെ ഒരു ആര്‍ട്ടിസ്റ്റ് പറയണം.
തീപ്പൊരി സുരേഷ്ഗോപിയെ ഇതില്‍ കാണാനാകുമോ..?
ഫയര്‍ബ്രാന്‍ഡ് സുരേഷേട്ടനെയാണ് നമ്മള് കമ്മീഷണറിലും ചിന്താമണി കൊലക്കേസിലുമൊക്കെ കണ്ടത്. അതിലെയൊക്കെ തീപ്പൊരി സംഭാഷണങ്ങളും ഡയലോഗ് ഡെലിവറിയും ആക്ഷന്‍ സീക്വന്‍സുകളുമാണ് അദ്ദേഹത്തിലേക്കു കൂടുതല്‍ അടുപ്പിച്ചത്.
പക്ഷേ, മാറിയ ഈ കാലഘട്ടത്തില്‍ അതി നാടകീയതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പരിമിതികളുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ കാലമാണിത്. അത്തരത്തില്‍ നേര്പ്പിച്ചെടുത്ത കഥാപാത്രമാണു ഡേവിഡ്. എന്നാല്‍, തീപ്പൊരി സംഭാഷണങ്ങള്‍ നിറയെയുണ്ടുതാനും.
50-52 വയസുള്ള കഥാപാത്രം. ആ പക്വതയിലാണ് ഡേവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഥാപരമായി ചേര്‍ന്നുപോകുന്ന ആക്ഷന്‍ സീക്വന്സുകളുമുണ്ട്. മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍ എന്നിവരുടേതാണ് ഫൈറ്റ് കോറിയോഗ്രഫി.
സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..?

പാന്‍ ഇന്ത്യൻ ലെവലില്‍ ഇന്ത്യയൊട്ടാകെയുള്ള സ്ത്രീകളെപ്പറ്റി സംസാരിക്കുന്ന സിനിമയാണിത്. അതിനെ എല്ലാ തലങ്ങളിലേക്കും എത്തിക്കാൻ കഴിവുള്ള ഒരു ആര്ട്ടിസ്റ്റിനെയാണു തേടിയത്. അനുപമയായിരുന്നു എനിക്കു സമീപിക്കാന്‍ പറ്റിയ ഏറ്റവും അടുത്തുള്ള ആര്‍ട്ടിസ്റ്റ്. ശ്രുതി രാമചന്ദ്രനും ദിവ്യപിള്ളയും പ്രധാന വേഷങ്ങളിലുണ്ട്. അനുപമയുടെ കൂട്ടുകാരികളായി വൈഷ്ണവിരാജും മേധാ പല്ലവിയും വേഷമിടുന്നു.
സുരേഷ്ഗോപി-മാധവ് സുരേഷ് കോംബോ..?
അവര്‍ തമ്മില്‍ അധികം സീനുകളില്ല. അവരുടേതു രണ്ടു വശങ്ങളിലൂടെ പോകുന്ന കഥാപാത്രങ്ങള്‍. പക്ഷേ, കണ്ടുമുട്ടുന്നുണ്ട്. അസ്കര്‍ അലി, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.
ഇതിലെ വക്കീല്വേഷത്തിന് എന്താണു പുതുമ..?
ഒരു സ്റ്റൈലിഷ് സുരേഷ്ഗോപിയിലൂടെ പറയേണ്ടതിനേക്കാള് ഇതിന്റെ പ്രമേയത്തിനാണു കൂടുതല്‍ പ്രാധാന്യം. സുരേഷേട്ടന് ഒരു ആക്ടര്‍ എന്ന നിലയില്‍ത്തന്നെയാണ് ഇതില്‍ പെര്‍ഫോം ചെയ്തത്. കഥാപാത്രത്തിലേക്കു കൂടുതല്‍ കേന്ദ്രീകരിച്ചാല്‍ വിഷയത്തിൽനിന്നു പുറത്തുപോകും. ഈ സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനും പ്രശ്നങ്ങള്‍ക്കും താഴെയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും.
ഈ സിനിമയോട് സുരേഷ്ഗോപിയുടെ സമീപനം എങ്ങനെയായിരുന്നു..?
കഥ പറഞ്ഞപ്പോള്‍ത്തന്നെ അതിന്റെ ആഴവും ഈ സിനിമ പറയുന്നതെന്തെന്നും അദ്ദേഹത്തിനു ബോധ്യമായി. എഴുതിയ സിനിമയാവില്ല ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്ത സിനിമയല്ല എഡിറ്റിംഗ് ടേബിളിലുണ്ടാകുന്നത്.
പക്ഷേ, ഒരു സിനിമയും ഒരു സീനും അപ്പാടെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍വച്ചു മാറ്റാന്‍ പറ്റുമെന്നു ഞാന്‍ തിരിച്ചറിഞ്ഞതു സുരേഷേട്ടന് ഡബ്ബ് ചെയ്തപ്പോഴാണ്. ഒരു ഡയലോഗ് ഡെലിവറിതന്നെ പല മോഡുലേഷനുകളിൽ കിട്ടിയപ്പോൾ അതില്‍ ഏതെടുക്കുമെന്ന് എനിക്കു കൺഫ്യൂഷനായി!
സുരേഷ്ഗോപിയെ അടുത്തറിഞ്ഞപ്പോൾ..?
സുരേഷേട്ടന് റിയല്‍ ലൈഫിലും റീല്‍ ലൈഫിലും ഒരേയാളാണ്. ചാനലുകാരുടെ മുന്നില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനറിയില്ല. പച്ചയായ മനുഷ്യനാണ്. കോടതിയിൽ ഷൂട്ടിംഗ് നടന്ന ആറേഴു ദിവസങ്ങളിൽ, മൂന്നു ദിവസം എന്തോ ചെറിയ കാര്യത്തിന് എന്നോടു പിണങ്ങി അദ്ദേഹം ലഞ്ച് ഉള്‍പ്പെടെ കഴിച്ചില്ല. മൂന്നാം ദിവസം ഞങ്ങള്‍ പ്രശ്നം പറഞ്ഞു പരിഹരിച്ചപ്പോഴേക്കും മധുരപലഹാരങ്ങളും മറ്റു ഭക്ഷണവുമൊക്കെയായി വലിയ സ്നേഹമായി. സ്നേഹിച്ചാല്‍ പ്രാണന് പറിച്ചുകൊടുക്കുന്ന മനുഷ്യനാണ്.
തീപ്പൊരി ഡയലോഗുള്ള കോടതി സീനുകളുണ്ടാകുമോ..?
സുരേഷേട്ടന്റെ രണ്ടാംവരവിലെ വരനെ ആവശ്യമുണ്ട്, കാവല്‍, ഗരുഡന്, പാപ്പന്... അതിനൊക്കെ ഒരുപടി മുകളിലാണ് ഇതില്‍ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും ആ ഒരു ഫയറും.
ഒരു കോടതിയിലും അഡ്വക്കേറ്റ് എഴുന്നേറ്റുനിന്ന് ജഡ്ജിക്കെതിരേ ഒന്നും പറയില്ല. പക്ഷേ, സിനിമയില്‍ തീപ്പൊരി സംഭാഷണങ്ങള്‍ വരുമ്പോഴാണു കോടതി ആംബിയന്‍സ് കിട്ടുക. യഥാര്‍ഥ കോടതി കാണിച്ചാല്‍ ആര് തിയറ്ററില്‍ വരും. ജീവിതാനുഭവങ്ങളിൽ കുറച്ചു ഭാവനകൂടിച്ചേര്ത്തു തിയറ്റര്‍ അനുഭവമാക്കുമ്പോഴാണ് സിനിമ വര്‍ക്കൗട്ടാകുന്നത്.