നീലവാകച്ചേലില്‍ മറയൂര്‍
നീലവാകച്ചേലില്‍ മറയൂര്‍
Tuesday, April 19, 2022 3:13 PM IST
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍ നിന്നു രക്ഷ തേടിയാണു പലരുടെയും യാത്ര. അതുകൊണ്ടുതന്നെ മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ സഞ്ചാരികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുകയും ചെയ്യുന്നു. കടുത്ത വേനലില്‍ വെള്ളച്ചാട്ടങ്ങളും നീരുറവകളും ശോഷിച്ചതോടെ, തണുപ്പിനൊപ്പം ശ്രദ്ധാകേന്ദ്രമാകുന്നതു നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞ് നില്‍ക്കുന്ന ജക്രാന്ത മരങ്ങളാണ്.

മുന്‍കാലങ്ങളില്‍ ഏറ്റവും ദുര്‍ഘട പാതകളില്‍ ഒന്നായിരുന്നു മറയൂര്‍ വഴിയുള്ള മൂന്നാര്‍ - ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചതോടെ ഈ വഴിയിലൂടെയുള്ള യാത്രയും ആസ്വാദ്യകരമായി.

മറയൂരിനും മൂന്നാറിനും ഇടയില്‍ സമുദ്രതീരത്ത് നിന്ന് എണ്ണായിരം അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലണു ജക്രാന്ത മരങ്ങള്‍ പൂവിട്ടിരിക്കുന്നത്. മറയൂര്‍ ടൗണ്‍ മുതല്‍ വാഗുവരൈ വരെയുള്ള പതയോരങ്ങളില്‍ നീല നിറത്തിലുള്ള ജക്രാന്തമരങ്ങള്‍ പൂവിടാന്‍ തുടങ്ങിയിട്ടുണ്ട്. കോടമഞ്ഞു പുതയ്ക്കുന്ന ശിശിരകാലം മാറി വേനല്‍ ആരംഭിക്കുമ്പോഴാണ് എല്ലാവര്‍ഷവും ഇലകള്‍ കൊഴിഞ്ഞ മരങ്ങളില്‍ നിറയെ പൂക്കള്‍ വിടരുന്നത്. നീലക്കുറിഞ്ഞിക്ക് സമാനമായ രീതിയിലാണു ജക്രാന്തപൂക്കള്‍ പൂവിടുന്നത്.



ഇലകള്‍ പൂര്‍ണമായും കൊഴിഞ്ഞു മരച്ചിലകള്‍ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി നില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ നാട് എന്ന അര്‍ഥത്തിലാണ് നാടിന് വാഗവരൈ എന്ന പേരുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. തമിഴില്‍ വാഗ എന്നാല്‍ ജക്രാന്തമരങ്ങള്‍. വരൈ എന്നാല്‍ പാറക്കെട്ട്.

നീലവാക എന്നു പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത, തെക്കേ അമേരിക്കന്‍ സ്വദേശിയാണ്. ജെക്ക റാന്ത മിമിസിഫോളിയ എന്നാണ് ശാസ്ത്ര നാമം. കൊളോണിയല്‍ കാലത്ത് യൂറോപ്പുകാരാണ് പാതയോര ങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചു പിടിപ്പിച്ചത്. 50 അടിയി ലേറെ ഉയരത്തില്‍ വളരുന്ന വൃക്ഷ മാണിത്.

പരീക്ഷാപ്പേടി മാറ്റുന്ന പൂക്കള്‍!

പരീക്ഷാപ്പേടി അകറ്റുന്ന പൂക്കളായാണു ദക്ഷിണാഫ്രിക്കയിലെ വിദ്യാര്‍ ഥികള്‍ ജക്രാന്തപൂക്കളെ കാണുന്നത്. വര്‍ഷാവസാന പരീക്ഷക്കായി പോകു ന്ന വിദ്യാര്‍ഥികളുടെ തലയിലോ ശരീരത്തിലോ ജക്രാന്തപ്പൂക്കള്‍ കൊഴി ഞ്ഞു വീണാല്‍ അവര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് ലഭി ക്കുമത്രേ!
ഫോണ്‍: 9946612802

ജിതേഷ് ചെറുവള്ളില്‍