പുൽപ്പള്ളി: വനാതിർത്തിയിൽ ജണ്ട കെട്ടുന്നതിന് പകരം വനാവകാശപ്രകാരം ആദിവാസി കർഷകർക്ക് പതിച്ചു കൊടുത്ത കാപ്പിത്തോട്ടത്തിനകത്ത്് വനം വകുപ്പ് ജണ്ട നിർമാണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കർഷക കോണ്‍ഗ്രസ് ഭാരവാഹികൾ ആരോപിച്ചു.
2005 വരെ വനത്തിൽ താമസിച്ച ആദിവാസികൾക്കാണ് വനാവകാശപ്രകാരം കാപ്പിത്തോട്ടം അളന്നു കൊടുത്തിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, റോഡ്, വൈദ്യുതി, കാലിമേയ്ക്കൽ മത്സ്യബന്ധനം തുടങ്ങി കാട്ടിലെ തേനടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കാനും കൃഷി ചെയ്യാനുമുള്ള അവകാശങ്ങളടക്കമുള്ള മറ്റ് വികസന കാര്യങ്ങളൊക്കെ ചെയ്യാമെന്നിരിക്കെ ലക്ഷമി രാജു എന്ന കർഷകയുടെ കാപ്പിത്തോട്ടത്തിൽ വനം വകുപ്പ് ജണ്ട നിർമാണം ആരംഭിച്ചത് ആദിവാസികർഷകരോടുള്ള വെല്ലുവിളിയാണെന്ന് കർഷക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വനാവകാശഭൂമിയിലെ ദിവസവേദന ജോലികൾ ഉൾപ്പെടെയുള്ള വനം വകുപ്പ് നിയമനങ്ങൾ ആദിവാസികൾക്ക് നൽകണം. കാപ്പിച്ചെടികൾ വെട്ടിനശിപ്പിച്ചത് ഉൾപ്പെടെ ജണ്ടകെട്ടിയതുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ആനയും കടുവയും കാട്ടുമൃഗങ്ങളും കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്പോൾ മറുവശത്ത് വനം വകുപ്പ് തന്നെ ആദിവാസികളെ കാടിറക്കി വനഭൂമി വർധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോയാൽ കർഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ്,
ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീഷ് അരീപ്ലാക്കിൽ, ആന്റണി ചോലിക്കര, എം.ജി. എൽദോസ്, കെ.എ. അനീഫ, അപ്പി ബോളൻ, ഗീതാ വിജയൻ, ബി.വി. ബോളൻ, പവിത്രൻ 73, വി.എൻ. ഭാസ്കരൻ, മാസ്തി കാളൻ എന്നിവർ പ്രസംഗിച്ചു.