കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
ബാലറ്റ് യൂണിറ്റുകൾ, കണ്ട്രോൾ യൂണിറ്റുകൾ, വിവിപാറ്റ് എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിച്ചു. നിലവിലെ മെഷീനുകളുടെ സീരിയൽ നന്പറുകൾ നൽകിയ ശേഷം ഇവിഎം മാനേജ്മെന്റ് സോഫ്റ്റ്വേറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിംഗ് മെഷീൻ, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ, നിലന്പൂർ, തിരുവന്പാടി മണ്ഡലങ്ങളിലേക്കായി ആകെ 1327 ബാലറ്റ് യൂണിറ്റ്/ കണ്ട്രോൾ യൂണിറ്റ്/ വിവിപാറ്റ് യൂണിറ്റുകളാണ് അലോട്ട് ചെയ്തത്. ഇതു കൂടാതെ റിസർവായി ഓരോ നിയോജമണ്ഡലങ്ങളിലേക്കും 20 ശതമാനം ബാലറ്റ് യൂണിറ്റ്/ കണ്ട്രോൾ യൂണിറ്റുകളും 30 ശതമാനം വിവിപാറ്റ് യൂണിറ്റുകളും അധികമായും അലോട്ട് ചെയ്തിട്ടുണ്ട്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 187, മാനന്തവാടി 173, സുൽത്താൻ ബത്തേരി 216, ഏറനാട് 165, വണ്ടൂർ206, നിലന്പൂർ 202, തിരുവന്പാടി 178 എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ്/കണ്ട്രോൾ യൂണിറ്റ്/വിവിപാറ്റ് യൂണിറ്റുകൾ അലോട്ട് ചെയ്തത്. റിസർവ് നൽകുന്ന ബാലറ്റ് യൂണിറ്റ്/കണ്ട്രോൾ യൂണിറ്റുകളുടെ എണ്ണം, റിസർവ് നൽകുന്ന വിവിപാറ്റ് യൂണിറ്റുകളുടെ എണ്ണം എന്നീ ക്രമത്തിൽ. കൽപ്പറ്റ 54 - 65, മാനന്തവാടി 50 - 60, സുൽത്താൻ ബത്തേരി 62 - 75, ഏറനാട് 30 - 46, വണ്ടൂർ 40 - 60, നിലന്പൂർ 40 - 60, തിരുവന്പാടി മണ്ഡലം 35 - 53.
കളക്ടറേറ്റിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണു രാജ്, തെരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർ നികുഞ്ച് കുമാർ ശ്രീവാസ്തവ, പോലീസ് ഒബ്സർവർ അശോക് കുമാർ സിംഗ്, എക്സ്പെൻഡിച്ചർ ഒബ്സർവർ കൈലാസ് പി. ഗെയ്ക് വാദ്, എസിസി നോഡൽ ഓഫീസർ കൂടിയായ എഡിഎം കെ. ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.