പാറക്കടവിലെ ബയോമൈനിംഗ് പദ്ധതി അന്തിമഘട്ടത്തിൽ
1567864
Tuesday, June 17, 2025 12:08 AM IST
തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിംഗ് യാർഡിലെ മാലിന്യമല നീക്കി ഇവിടം ഉപയോഗയോഗ്യമാക്കും. ഇവിടെ കുന്നുകൂടിയ മാലിന്യക്കൂന്പാരം നീക്കം ചെയ്യുന്ന ബയോമൈനിംഗ് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കുകയും ഭൂമി ഉപയോഗയോഗ്യമാക്കുകയുമാണ് ലക്ഷ്യം. നാൽപ്പത് വർഷത്തോളമായി തൊടുപുഴ നഗരസഭയിൽനിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത് പാറക്കടവിലാണ്. മാലിന്യം നീക്കം ചെയ്യാത്തതു മൂലം ഇത് കുന്നുപോലെ ഉയർന്ന് മാലിന്യമലയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതർ രംഗത്തെത്തിയത്.
കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് മാലിന്യം നീക്കംചെയ്യുന്നത്. അഞ്ചു മാസം കൊണ്ട് 1.24 ഏക്കർ വിസ്തീർണമുള്ള പ്രദേശത്തെ 26,683 ക്യൂബിക് മീറ്റർ മാലിന്യമാണ് നീക്കം ചെയ്തത്. ഇതിനായി 2.83 കോടിയുടെ ധനസഹായമാണ് സർക്കാർ വകയിരുത്തിയത്. ഇതുവരെ 18,000 ക്യൂബിക് മീറ്ററോളം മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചു. കാലവർഷം ആരംഭിച്ചതിനാൽ മാലിന്യം മഴയിൽ നനഞ്ഞ് വേർതിരിക്കൽ ശ്രമകരമായതിനാൽ മഴ മാറിയ ശേഷമേ പ്രവൃത്തികൾ പുനഃനാരംഭിക്കു.
ശുചിത്വത്തിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണ മേഖലകളിലും പദ്ധതി വലിയ നേട്ടമാകും. മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ബയോമൈനിംഗ് പ്ലാന്റും പാർക്കുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പാറക്കടവ് ഡംപിംഗ് യാർഡ് മാറുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.