തൊമ്മൻകുത്തിൽ കർഷകരെ കുടിയിറക്കാനുള്ള ആസൂത്രിതനീക്കം: ബിജോ മാണി
1567880
Tuesday, June 17, 2025 12:08 AM IST
തൊമ്മൻകുത്ത്: വണ്ണപ്പുറം വില്ലേജിലെ തൊമ്മൻകുത്ത് ഭാഗത്തെ 458 കുടുംബങ്ങളെ വനംവകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ തുടർച്ചയായാണ് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചതെന്നും ഇതു കർഷകരെ കുടിയിറക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തിൽ ആരോപിച്ചു.
കൈവശഭൂമിയിൽനിന്ന് ആളുകളെ കുടിയിറക്കി വനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലാ കളക്ടർക്കു തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പഴയരേഖയിൽ പ്രദേശംവനമാണെങ്കിലും നിലവിലുള്ള കൈവശം പരിശോധിച്ച് പട്ടയനടപടികൾ സ്വീകരിക്കേണ്ടതു കരിമണ്ണൂർ ലാന്റ് അസൈൻമെന്റ് ഓഫീസാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ജണ്ടയ്ക്കു പുറത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന 458 കുടുംബങ്ങളെയാണ് ഇപ്പോൾ കൈയേറ്റക്കാരാക്കിയിരിക്കുന്നത്.
ഒരുവശത്ത് ഈ പ്രദേശം സന്ദർശിച്ച ഇടതുപക്ഷ നേതാക്കൾ ഇവിടം വനമല്ലന്നും ആളുകളുടെ കൈവശ ഭൂമിയാണെന്ന് പറയുകയും മറുവശത്ത് സർക്കാർ ഇവിടെ വനമാണെന്നു റിപ്പോർട്ട് തയാറാക്കുകയും ചെയ്തത് ആസൂത്രിതമാണ്.
നാരങ്ങാനത്ത് ആളുകളുടെ കൈവശഭൂമിയും വന ഭൂമിയും തമ്മിൽ വേർതിരിക്കാൻ ജണ്ട സ്ഥാപിച്ചിട്ടുണ്ട് . നാരങ്ങാനത്ത് 1968 മുതൽ ആളുകളുടെ കൈവശം ഭൂമിയുണ്ടന്ന് തെളിയിക്കുന്ന നിരവധി രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. 980-ലെ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇക്കാര്യ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വണ്ണപ്പുറം വില്ലേജിൽ 3,846 പേരാണ് 2024 ലെ സർക്കാരിന്റെ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും ഈ പഞ്ചായത്തിൽ നിന്നാണ്. ഈ വസ്തുതകൾ നിലനിൽക്കേ ഈ പ്രദേശം വനമാക്കി മാറ്റാൻ വനം-റവന്യു വകുപ്പുകൾ നടത്തുന്ന നീക്കം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ രാജീവ് പാടത്തിൽ, എന്നിവർ പങ്കെടുത്തു.