സീതയുടെ മരണത്തിലെ ദുരൂഹത: പോലീസ്, ഫോറൻസിക് സംഘങ്ങൾ വനത്തിനുള്ളിൽ പരിശോധന നടത്തി
1567577
Sunday, June 15, 2025 11:48 PM IST
പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും വനത്തിനുള്ളിൽ പരിശോധന നടത്തി. പ്ലാക്കതടത്തിൽനിന്നു മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്.
ആനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നു ഭർത്താവ് പറയുന്പോൾ കൊലപാതകമാണെന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇതോടെ വിവാദമായ വിഷയത്തിലാണ് ഇപ്പോൾ പോലീസ്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നത്.
സംഭവം നടന്ന വനത്തിനുള്ളിലെ മീൻമുട്ടി അരുവിക്ക് സമീപത്തുനിന്നും ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി സീതയുടെ ഭർത്താവ് ബിനു ആരോപിക്കുന്നു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബിനുവിന്റെയും സീതയുടെയും ഒപ്പം കാട്ടിലുണ്ടായിരുന്ന ഇവരുടെ 13-ഉം 14-ഉം വയസുള്ള മക്കളിൽനിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. ബിനു ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.