അഞ്ചിരി മേഖലയിൽ വൈദ്യുതി മുടക്കം പതിവ്
1567876
Tuesday, June 17, 2025 12:08 AM IST
തൊടുപുഴ: മഴക്കാലം തുടങ്ങിയാൽ ആലക്കോട് കഐസ്ഇബി സെക്ഷനു കീഴിൽ വരുന്ന ഇടവെട്ടി പഞ്ചായത്തിലെ അയ്യന്പാറ, ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി, ആനക്കയം മേഖലകളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മിക്ക ദിവസവും പകൽ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. പലപ്പോഴും വൈകുന്നേരം മഴയും കാറ്റും ഉണ്ടായാൽ നിലയ്ക്കുന്ന വൈദ്യുതി പിറ്റേ ദിവസമാണ് പുനഃസ്ഥാപിക്കുന്നത്. കുറേ ഭാഗം മരങ്ങൾക്കിടയിലൂടെയാണ് 11 കെവി ലൈൻ വലിച്ചിരിക്കുന്നത്.
മരങ്ങളുടെ ചില്ലകൾ തട്ടിയും ശിഖരം ഒടിഞ്ഞു വീണും വൈദ്യുതി നിലയ്ക്കുന്നത് പതിവാണ്. ആലക്കോട് സെക്ഷൻ ഓഫിസിൽ വിളിച്ചാലും നടപടി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ വർഷം മഴക്കാലം തുടങ്ങിയതിൽ പിന്നെ തുടർച്ചയായി വൈദ്യുതി ലഭിച്ചത് ചുരുക്കം ദിവസങ്ങളിൽ മാത്രമാണ്.
ഇനി വൈദ്യുതി ഉണ്ടായാലും ഇടക്കിടെ വൈദ്യുതി നിലയ്ക്കും. വൈദ്യുതി വരുന്നത് കാത്തിരുന്ന മോട്ടോറും ഗ്യഹോപകരണങ്ങളും പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയാണ്. വൈദ്യുതി പതിവായി മുടങ്ങുന്നതിനാൽ ചെറുകിട സംരഭങ്ങളും പ്രതിസന്ധിയിലാണ്. ആലക്കോട് സെക്ഷനു കിഴിൽ കുറച്ച് ജീവനക്കാർ മാത്രമാണ് ഉള്ളതെന്നും മൂന്നു പഞ്ചായത്തുകളിലായുള്ള വിശാലമായ പ്രദേശങ്ങളിൽ തകരാർ ഉണ്ടായാൽ യഥാ സമയം ഓടിയത്താൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
അഞ്ചിരി ഭാഗത്തേക്ക് നാലര പതിറ്റാണ്ടു മുന്പ് സ്ഥാപിച്ച 11 കെവി ലൈനുകൾ പുരയിടങ്ങളിൽനിന്ന് മാറ്റി റോഡരികിലൂടെ ആക്കാനാവശ്യപ്പെട്ട് അഞ്ച് വർഷം മുൻപ് എം.എം. മണി വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ നടത്തിയ അദാലത്തിലും പിന്നീട് തൊടുപുഴയിൽ മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ നടത്തിയ നവകേരള സദസിലും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പരാതി നൽകിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ പരിശോധന നടത്തിയിരുന്നെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. മരങ്ങൾക്കിടിയിലൂടെ വലിച്ചിരിക്കുന്ന ലൈൻ റോഡരികിലൂടെ മാറ്റി സ്ഥാപിച്ച് വൈദ്യുതി മുടക്കം ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.