അങ്കണവാടി കുട്ടികളോട് പഞ്ചായത്തിന് അവഗണന
1567575
Sunday, June 15, 2025 11:48 PM IST
മൂലമറ്റം: പന്നിമറ്റം കുറുവാക്കയം അങ്കണവാടി പ്രവർത്തിക്കുന്നത് കാടും പടലും വളർന്ന് സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ. പിഞ്ചുകുട്ടികളെ പഠിപ്പിക്കുന്നത് അപകടകരമായ സാഹചര്യത്തിലായതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. രണ്ടു വർഷം മുന്പാണ് കുറുവാക്കയം അങ്കണവാടി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നു കണ്ടെത്തുന്നത്. ഇതേത്തുടർന്ന് കുട്ടികളെ സമീപത്തെ മിനി വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടത്തിലേയ്ക്ക് മാറ്റിയാണ് അങ്കണവാടിയുടെ പ്രവർത്തനം തുടർന്നത്.
ഇതിനിടെ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സ്വകാര്യ വ്യക്തി 10 സെന്റ് സ്ഥലം വാങ്ങി നൽകി. എന്നാൽ പിഞ്ചുകുട്ടികൾ പഠിക്കുന്ന കുറുവാക്കയം അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ വെള്ളിയാമറ്റം പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസായും തെരഞ്ഞെടുപ്പ് കാലത്ത് പോളിംഗ് ബൂത്തായും ബലക്ഷയമുള്ള അങ്കണവാടി കെട്ടിടം ഉപയോഗിച്ചിരുന്നു.
ഇന്ധനം ഉൾപ്പെടെ നിർമിക്കുന്ന സ്ഥാപനത്തിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ലീസിന് നൽകിയിരിക്കുന്ന മിനി വ്യവയായ കേന്ദ്രത്തിലെ ഒരു ഭാഗത്താണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.
കുടുംബശ്രീ മിഷന്റെ ബാംബൂ പ്രോഡക്റ്റ് യൂണിറ്റും അങ്കണവാടിയോടു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഒന്നര ഏക്കറോളം വരുന്ന ഈ വ്യവസായ കേന്ദ്രത്തിന്റെ കൂടുതൽ സ്ഥലവും കാടുപിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വിവിധ ഉത്പന്ന നിർമാണത്തിനായി അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്നുമുണ്ട്.
ഇത്തരം സാഹചര്യങ്ങളായതിനാൽ കുട്ടികളെ അങ്കണവാടിയിൽ അയയ്ക്കാൻ മാതാപിതാക്കൾക്കു ഭയമാണ്. പ്രശ്നത്തിൽ ബാലാവകാശ കമ്മീഷനും സർക്കാരും ഇടപെടണമെന്നും അടിയന്തരമായി പഞ്ചായത്ത് അങ്കണവാടിക്കായി കെട്ടിടം നിർമിച്ചു നൽകണമെന്നും കർഷകസംഘം ഇളംദേശം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.