അനധികൃത മണ്ണെടുപ്പ്; വീടിന്റെ സംരക്ഷണഭിത്തി തകർന്നു
1567881
Tuesday, June 17, 2025 12:08 AM IST
ചെറുതോണി: അതിർത്തിയിൽനിന്നു വേണ്ടത്ര അകലം പാലിക്കാതെ അയൽവാസി മണ്ണിടിച്ചു മാറ്റിയതിനെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. പതിനാറാംകണ്ടം ടൗണിനോടു ചേർന്ന് താമസിക്കുന്ന വരിക്കപ്ലാക്കൽ ജെസിയുടെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. അയൽവാസി മണ്ണെടുത്തുതുടങ്ങിയപ്പോൾത്തന്നെ വീട്ടുകാർ ഉപ്പുതോട് വില്ലേജ് ഓഫീസിലും മറ്റ് റവന്യൂ അധികൃതരെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് രണ്ടടി അകലം പാലിച്ച് മണ്ണെടുക്കാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിരുന്നതാണ്.
എന്നാൽ, വില്ലേജ് ഓഫീസർ പോയശേഷം നിർദേശം പാലിക്കാതെ പല സ്ഥലങ്ങളിലായി സംരക്ഷണ ഭിത്തിയോടു ചേർന്ന് മണ്ണിടിച്ചു നീക്കി. കല്ലുകെട്ടിനുള്ളിലേക്ക് വളർന്നിരുന്ന മരത്തിന്റെ വേരുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പറിച്ചുമാറ്റുകയും ചെയ്തു. ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസംതന്നെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം നിലം പതിച്ചു. ഇതു സംബന്ധിച്ച് വീട്ടുകാർ മുരിക്കാശേരി പോലീസിലും ഉപ്പുതോട് വില്ലേജിലും ഇടുക്കി താലൂക്ക് ഓഫീസിലും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകി. പരാതി നൽകിയ ശേഷം തിരികെ വീട്ടിൽ എത്തിയതോടെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ സംരഷണ ഭിത്തിയുടെ ബാക്കി ഭാഗം കൂടി ഇടിഞ്ഞു വീണു. ഇതോടെ വീട് ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.
കനത്ത മഴയിൽ ജില്ലാ കളക്ടർ പാറഖനനം, മണ്ണെടുപ്പ് ഉൾപ്പടെയുള്ള പ്രവൃത്തികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന ദിവസങ്ങളിലാണ് അയൽവാസി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുത്തതെന്നും വീട്ടുകാർ പറഞ്ഞു. വീട്ടുടമ ജെസി ജോലിക്കായി വിദേശത്താണ്. കഴിഞ്ഞ മാസം നാട്ടിൽ വന്ന് തിരികെ പോയ ശേഷമാണ് അയൽവാസി വില്ലേജിൽനിന്നുള്ള അനുമതി പോലുമില്ലാതെ മണ്ണിടിച്ച് നീക്കിയത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീട് നിലം പതിക്കുമോയെന്ന ആശങ്കയിലാണ് വീട്ടുകാർ. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.