മഴ ശക്തി പ്രാപിച്ചു: ജില്ലയിൽ ഇന്നും നാളെയും ജാഗ്രത
1567588
Sunday, June 15, 2025 11:48 PM IST
തൊടുപുഴ: ജില്ലയിൽ വീണ്ടും കാലവർഷം ശക്തി പ്രാപിച്ചു. മൂന്നു ദിസമായി ഒറ്റപ്പെട്ട ശക്തമായ മഴയാണ് വിവിധയിടങ്ങളിൽ പെയ്യുന്നത്. തീവ്രമഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, റെഡ് അലർട്ടിനു സമാനമായ ജാഗ്രതയാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. മരം ഒടിഞ്ഞു വീണും മറ്റുമുണ്ടായ അപകടങ്ങളിൽ മൂന്നു പേർക്ക് ജീവഹാനിയുണ്ടായി. കനത്ത മഴയിൽ 138 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നു. 5.48 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. 350.8 ഹെക്ടറിലായി 3,218 കർഷകരുടെ കാർഷിക വിളകളാണ് കനത്ത മഴയിൽ നശിച്ചത്.
കനത്ത മഴയുടെ സാധ്യത കണക്കിലെടുത്ത് ഖനനം, മണ്ണെടുപ്പ്, റോഡ് നിർമാണ പ്രവർത്തനങ്ങൾ എന്നിവ ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലും നിയന്ത്രണമേർപ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും നിരോധിച്ചിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാനോ ജില്ലാതല ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അവധിയെടുക്കാനോ പാടില്ലെന്നും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 45.52 മില്ലീമീറ്റർ മഴ ജില്ലയിൽ ലഭിച്ചതായാണു കണക്ക്. ദേവികുളം -65.4, ഉടുന്പൻചോല - 29.6, പീരുമേട് - 34, ഇടുക്കി -50.6, തൊടുപുഴ-48 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും ലഭിച്ച മഴയുടെ അളവ്.
മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,343.24 അടിയായി ഉയർന്നു. പരമാവധി സംഭരണശേഷിയുടെ 40.17 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 29.79 ശതമാനമായിരുന്നു ജലനിരപ്പ്. 2,403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.40 അടിയിലെത്തി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്ന് വെള്ളം പുറത്തേയ്ക്കൊഴുക്കുന്നുണ്ട്.