തൊടുപുഴ സഹകരണബാങ്ക് ശതാബ്ദി നിറവിലേക്ക്
1567867
Tuesday, June 17, 2025 12:08 AM IST
തൊടുപുഴ: തൊടുപുഴ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ബാങ്ക് ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1925 ജൂണ് 14ന് 25 അംഗങ്ങളുള്ള പരസ്പര സഹായ സഹകരണ സംഘമായാണ് പ്രവർത്തനം തുടങ്ങിയത്.
പിന്നീട് 1962-ൽ കോലാനി സർവീസ് സഹകരണ ബാങ്കായി. 1988-ൽ തൊടുപുഴ ടൗണിൽ സ്വന്തമായി കെട്ടിടം നിർമിച്ച് ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങി. 1990 ജൂലായ് ഒന്ന് മുതൽ തൊടുപുഴ സർവീസ് സഹകരണ ബാങ്ക് എന്ന പേരിലേക്ക് മാറി.
കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് അംഗങ്ങൽക്ക് ലാഭവിഹിതം നൽകുന്നുണ്ട്. ക്ലാസ്1 ഗ്രേഡിലാണ് നിലവിൽ ബാങ്ക് പ്രവർത്തിക്കുന്നത്.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ അംഗങ്ങൾക്കോ അവരുടെ ഉറ്റവർക്കോ മാരകരോഗങ്ങൾ പിടിപെട്ടാൽ ചികിത്സാ സഹായം നൽകുന്നതിന് കാരുണ്യസ്പർശം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കാൻസർ, വൃക്ക രോഗം, കരൾരോഗം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ പിടിപെട്ട 100 പേർക്ക് കാരുണ്യസ്പർശം ബെനവലന്റ് ഫണ്ടിൽനിന്നും ചികിത്സാ സഹായം വിതരണം ചെയ്യും. ഇതിനായി ബോർഡ് മെംബറുടെ ശിപാർശയോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ബാങ്കിൽ അപേക്ഷ സമർപ്പിക്കണം.
ബാങ്കിലെ അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹ ആവശ്യത്തിലേക്ക് അഞ്ചു ശതമാനം പലിശ നിരക്കിൽ മംഗല്യസൂത്ര വായ്പാ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ഓക്ടോബറിൽ നടക്കുന്ന യോഗം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ആദ്യകാല മുതിർന്ന സഹകാരികളെ യോഗത്തിൽ ആദരിക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പാരിതോഷികം നൽകും. ചടങ്ങിൽ വിവിധ സഹായ പദ്ധതികളുടെ വിതരണം നടത്തുമെന്നും ഭരണസമിതിയംഗങ്ങൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആർ.നായർ, സെക്രട്ടറി പി.ജയശ്രീ, ഭരണസമിതിയംഗങ്ങളായ ഹബി കാസിം, എം.സി.ജയൻ, പി.പി.ജേക്കബ് എന്നിവർ പങ്കെടുത്തു.