റിട്ട. എസ്ഐ രക്ഷകനായി, നിതീഷിന് ജീവൻ തിരിച്ചുകിട്ടി
1567882
Tuesday, June 17, 2025 12:08 AM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട് ജീവനുവേണ്ടി നിലവിളിച്ച നിതീഷിന്റെ ജീവൻ രക്ഷിച്ചത് റിട്ട.എസ്ഐ തോമസ് പുതുപ്പറന്പിലിന്റെ സമയോചിതമായ ഇടപെടൽ. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെ എകെജി കോളനിയിലെ തോട്ടുങ്കരയിൽ നിതീഷ് രാജേഷ് (19) നടുപ്പറന്പിൽ അതുൽ ബൈജു (20) എന്നിവർ മറ്റുരണ്ടുപേരോടൊപ്പം ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നിതീഷും അതുലും ചുഴിയിൽപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിക്കയറി സമീപവീട്ടിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തോമസ് പുതുപ്പറന്പിൽ കയറുമായി ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. ചുഴിയിൽപ്പെട്ട നിതീഷ് രാജേഷിന് ആദ്യം കയറിൽ പിടികിട്ടിയെങ്കിലും കൈവിട്ടുപോയി. വീണ്ടും കയർ എറിഞ്ഞുകൊടുത്ത് കരയിലേക്ക് ഇദ്ദേഹം വലിച്ചുകയറ്റുകയായിരുന്നു. തുടർന്നു മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിതീഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ കൂടെയുണ്ടായിരുന്ന അതുൽ ബൈജുവിനെ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയാണ് അതുലിന്റെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ മൂലമറ്റം പവർഹൗസിലെ അഞ്ചു ജനറേറ്ററുകൾ വൈദ്യുതി ഉത്പാദനത്തിനായി പ്രവർത്തിപ്പിച്ചിരുന്നു. ഇതുമൂലം ടെയിൽറേസ് കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുതലായിരുന്നു.
ഇതിനു പുറമേ മഴക്കാലമായതിനാൽ വലിയാറിലൂടെയും നാച്ചാറിലൂടെയും കൂടുതൽ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതുമൂന്നും കൂടിച്ചേരുന്ന ത്രിവേണി സംഗമത്തിൽ ശക്തമായ ഒഴുക്കും വിയർകെട്ടിനു താഴെ ശക്തമായ ചുഴിയുമുണ്ടായിരുന്നു. ഈ ചുഴിയിലാണ് കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെട്ടത്.
രണ്ടുവർഷം മുന്പ് എകെജി കോളനിയിൽ തന്നെയുള്ള ബിജു, സന്തോഷ് എന്നിവർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. മറ്റു ജില്ലകളിൽനിന്നുമുൾപ്പെടെയുള്ളവർ ത്രിവേണി സംഗമത്തിന്റെ മനോഹാരിത ദർശിക്കാനും ഇവിടെ കുളിക്കാനുമായി എത്താറുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 30ലേറെപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കിടെ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് ബോർഡുപോലും ഇവിടെ അധികൃതർ സ്ഥാപിച്ചിട്ടില്ല. ചുഴിയുള്ള സ്ഥലത്ത് ഭിത്തിയിൽ അടയാളം സ്ഥാപിച്ചിരുന്നെങ്കിൽ ഈ ഭാഗത്തേക്ക് കുളിക്കാൻ ആളുകൾ ഇറങ്ങാതിരിക്കുകയും അപകടങ്ങൾ ഉണ്ടാകാതെ സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയുമായിരുന്നു.