മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യം: മാർ സ്റ്റീഫൻ ചിറപ്പണത്ത്
ജെയ്സൺ കിഴക്കയിൽ
Thursday, May 15, 2025 11:02 AM IST
ഡബ്ലിൻ: മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യമെന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത്. നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമ്മുക്കായി മധ്യസ്ഥം വഹിക്കുന്നയാളാണ് പരിശുദ്ധ അമ്മയെന്നും ബിഷപ് പറഞ്ഞു.
അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ വി. കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്.
പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പയുടെ മാതൃസ്നേഹം ഉദാഹരണമായി പറഞ്ഞ ബിഷപ്, മാർപാപ്പയുടെ ഓരോ വിദേശയാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ. മാതാവിന്റെ നാമത്തിലുള്ള ബസലിക്കയിലായിരുന്നെന്ന് പറഞ്ഞു. അവസാനം പ. പിതാവിന്റെ അന്ത്യവശ്രമവും ആ മാതൃസന്നിധിയിലായി.

അയർലൻഡ് സീറോമലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർഥാടനം ഭക്തിസാന്ദ്രമായി. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലെത്തി.
നോക്ക് ബസലിക്കയിലാണ് ദിവ്യബലി അർപ്പണം നടന്നത്. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായിരുന്നു.

അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, മുൻ നാഷണൽ കോഓർഡിനേറ്ററും എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ വികാരി ജനറാളുമായ മോൺ. ആന്റണി പെരുമായൻ, തീർഥാടനത്തിന്റെ കോഓർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ,
റീജിയണൽ കോഓർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഇരുപത്തഞ്ചോളം വൈദീകരും സഹകാർമികരായിരുന്നു.
സഭായോഗം സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയായിരുന്നു തീർഥാടനത്തിന്റെ മാസ്റ്റർ ഓഫ് സെറിമണി. പ്രത്യാശയുടെ തീർഥാടകർ എന്ന ജൂബിലി 2025ന്റെ തീം ആയിരുന്നു ഈ തീർഥാടനത്തിനും.

സീറോമലബാർ സമൂഹം ഐറീഷ് കമ്യൂണിറ്റിക്കും ആരോഗ്യ പരിപാലന മേഖലയിലും ക്രിസ്തീയ വിശ്വാസമേഖലയിലും ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് എല്ലാ വിശ്വാസികളേയും നോക്ക് തീർഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് നോക്ക് അന്താരാട്ര തീർഥാടന കേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബോൺസ് സംസാരിച്ചു.
ഈ വർഷം അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബിഷപ് വി. കുർബാന നൽകി.

അയർലൻഡിലെ എല്ലാ കുർബാന സെന്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു. അഞ്ച് കുട്ടികളുള്ള സോർഡ്സിലെ ദിലീപ് മാത്യു സൗമ്യാ ജോസ് ദമ്പതികളേയും ഡെറിയിൽ നിന്നുള്ള ജിബിമോൻ ജോസ് അനുഗ്രഹ തോമസ് ദമ്പതികളേയും തദ്ദവസരത്തിൽ ആദരിച്ചു.
ഓൾ അയർലൻഡ് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ഐറിൻ ലിജോ (വാട്ടർഫോർഡ്), അമോസ് ഷാജി (ബെൽ ഫാസ്റ്റ്), നാതൻ സിജു (ലിമെറിക്ക്), ഏഴാം ക്ലാസുകാരായ ജോനാ മേരി ജിയോ (ഗാൽവേ), ജോഹാൻ ജേക്കബ് അബിൻ (സോർഡ്സ്),
എവിലിൻ ജിനേഷ് (ഫിബ്സ്ബറോം), ജോയൽ വർഗീസ് (ബ്രേ), പത്താം ക്ലാസുകാരായ ഐലിൻ റോസ് ജെയ്സ് (റ്റുള്ളുമോർ), അന്ന ജെസ്റ്റിൻ (ലിമെറിക്ക്), ഡാനിയ ഡിലോൺ (കിൽക്കെനി), പത്രണ്ടാം ക്ലാസുകാരായ എമ്മാനുവേൽ ജിസ് (റ്റുള്ളുമോർ), റൈയാന റിജു (ഡെറി), ആൽബിയ മാർട്ടിൻ (സോർഡ്സ്) എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം അയർലൻഡിലെ ലീവിംഗ് സേർട്ട് പരീക്ഷകളിലും നോർത്തേൻ അയർലൻഡിലെ, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡും ബിഷപ് വിതരണം ചെയ്തു.

അവാർഡിന് അർഹരായവർ
ലീവിംഗ് സേർട്ട്: മൈക്കിൾ സുനിൽ (ബ്യൂമൗണ്ട്), എ ലെവൽ: അലക്സ് ഷാജി (ബെൽ ഫാസ്റ്റ്), ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ ജോയൽ പ്രിൻസ് (കാസിൽബാർ), എൽസ സുമോദ് (നാസ്), ജോയൽ വർഗീസ് (ബ്രേ), ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക്), നിഷ ജോസഫ് (ഫിബ്സ്ബറോ) എന്നിവരും
ബൈബിൾ ക്വിസ് നാഷണൽ ഗ്രാന്റ് ഫിനാലയിൽ വിജയികളായ കാസിൽബാർ കുർബാന സെന്റർ (ഒന്നാം സ്ഥാനം), ഫിബ്സ്ബറോ (രണ്ടാം സ്ഥനം), റ്റുള്ളുമോർ (മൂന്നാം സ്ഥാനം) ടീമുകളും ബിഷപിൽ നിന്ന് ടോഫികൾ ഏറ്റുവാങ്ങി.
കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമ്മാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു.
ലൂക്കൻ കുർബാനസെന്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.

ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോമലബാർ യൂത്ത് മൂവ്മെന്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
പ്രദക്ഷിണത്തിന് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി. തുടർന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്, ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ദിവ്യകാരുണ്യ ആരാധനയും ജപമാലയും ആഘോഷമായ തിരുന്നാള് ദിവ്യബലിയയും മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും പിതാവിന്റെയും ഇരുപത്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർഥാടകർക്ക് വേറിട്ട അനുഭവമായി.
2026ലെ നാഷണൽ നോക്ക് തീർഥാടനം മേയ് ഒന്പതിന് നടക്കും. നോക്കിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സീറോമലബാർ വിശുദ്ധ കുർബാനയും തിരുകർമങ്ങളും ഉണ്ടായിരിക്കും.