District News
പട്ടിക്കാട്: ദേശീയപാത മുടിക്കോട് മേൽപ്പാതയിൽ കാർ മറഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് 4.15ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണംവിട്ട കാർ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച് ദേശീയപാതയിൽ തലകീഴായി മറിയുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും ആലപ്പുഴയിലേയ്ക്കുപോയിരുന്ന യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപെട്ടു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
കടയ്ക്കുമുകളിൽമരം വീണു
പറപ്പൂർ: മുള്ളൂർ പാലത്തിനുസമീപം ഉണ്ടായിരുന്ന കടയ്ക്കു മുകളിലേക്കായിരുന്നു മരം വീണത്. ഈ സമയം വാഹനങ്ങളോ മറ്റു യാത്രക്കാരോ സഞ്ചരിക്കാത്തതിനാൽ ആളഭയമില്ല.
വിലങ്ങന്നൂരിൽഗതാഗതം തടസപ്പെട്ടു
പീച്ചി: വിലങ്ങന്നൂരിൽ പീച്ചിഡാം റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. ഒടിഞ്ഞുവീണ മരം വൈദ്യുതി ലൈ നിലേയ്ക്കും വീണു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
വീടിന്റെ മുകളിലേക്ക് മരം വീണു
പറപ്പൂർ: ഇന്നലെ രാവിലെ എട്ടരയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോളൂർ കായംമ്പിള്ളി വീട്ടിൽ ലക്ഷ്മണന്റെ വീടിന്റെ മുകളിലേക്കു മരംവീണു. ഭാഗികമായി വീട് തകർന്നിട്ടുണ്ട്. ആളപായമില്ല.
District News
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 2023 എംബിബിഎസ് ബാച്ച് വിദ്യാർഥികൾ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കുടുംബ ദത്തെടുക്കൽ പദ്ധതിയുടെ (എഫ്എപി) ഭാഗമായി തയ്യൂർ നിത്യസഹായമാതാ പള്ളി ഹാളിൽ "നന്മ26' സമൂഹസേവനപരിപാടിയും മെഗാ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദഘാടനം ചെയ്തു. തയ്യൂർ ഇടവകവികാരി ഫാ. അഡ്വ. ഫ്രാങ്കോ പുത്തിരി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, തൃശൂർ അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, പ്രിൻസിപ്പൽ പ്രഫ.ഡോ. ബെറ്റ്സി തോമസ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ. സി.ആർ. സാജു, വാർഡ് അംഗങ്ങളായ ഷൈനി ഫ്രാൻസിസ്, ജനാർദനൻ, ബിന്ദു നന്ദൻ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലെ സൗജന്യപരിശോധന, ബിപി, പ്രമേഹനിർണയം, ആരോഗ്യ ബോധവത്കരണം എന്നിവയും നടത്തി. വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ ഹന്ന, സ്മൃതി എന്നിവർ നേതൃത്വം നൽകി.
District News
കൊരട്ടി: അമലോത്ഭവമാതാ പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുനേർച്ച തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനടയിൽ പ്രാർഥനാ നിയോഗങ്ങളുമായി രാവിലെ മുതൽ രാത്രി 11.30വരെ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്തരാണ് നാടിന്റെ വിവിധയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
രാവിലെ 6.30 മുതൽ രാത്രി എട്ടുവരെ തുടർച്ചയായി ദിവ്യബലിയും അനുബന്ധ പ്രാർഥനാ ശുശ്രൂഷകളും ഉണ്ടായിരുന്നു. നേർച്ചസദ്യയുടെ വെഞ്ചരിപ്പ് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് ഒളിപ്പറമ്പിൽ നിർവഹിച്ചു. കുട്ടികളുടെ ചോറൂട്ടിനും നിരവധി പേരാണ് എത്തിയത്. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഫാ.ഡോ. ആന്റണി വാലുങ്കൽ ആണ് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചത്. തുടർന്ന് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും ഒട്ടേറെ ഭക്തജനങ്ങൾ പങ്കെടുത്തു.
മന്ത്രി ഒ.ജെ. ജെനീഷ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ തുടങ്ങിയവരും എത്തിയിരുന്നു.
ഒന്നര ലക്ഷം പേർക്ക് ഒരുക്കിയ നേർച്ചസദ്യ വിതരണം രാത്രി 11.30വരെ നീണ്ടു. ആറായിരത്തോളം പേർക്ക് ഒരേസമയം നേർച്ച ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
വികാരി ഫാ. ജോസഫ് ഒളിപ്പറമ്പിൽ, സഹവികാരി ഫാ. ശരത് ജോസ് പനക്കൽ, ഫാ. ജോൺ കാട്ടുപറമ്പിൽ, കൈക്കാരന്മാരായ ടെറി കബ്രാൾ, ബിനു ചാലാവീട്ടിൽ, അബ്രഹാം കുന്നത്തൂർ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോളി വലിയപറമ്പിൽ, കേന്ദ്ര സമിതി ലീഡർ ജോഫ്രി കബ്രാൾ, മീഡിയ കൺവീനർ ആന്റണി കണ്ടംപറമ്പിൽ, പബ്ലിസിറ്റി കൺവീനർ ഡെഫ്രിൻ ഡിസൂസ, എൻ.ജെ. യേശുദാസ് എന്നിവർ നേതൃത്വം നൽകി.
District News
മാള: പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കൂട്ടംതെറ്റിപ്പോയ അഞ്ചുവയസുകാരിക്ക് മാതാപിതാക്കളെ തിരികെ കിട്ടി. ബീഹാർ സ്വദേശികളുടെ മകളാണ് മാള ബസ് സ്റ്റാൻഡിൽ തനിച്ചായി പ്പോയത്.
ഇന്നലെ ഉച്ചയ്ക്കു 12.30ഓടെ മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കിരുന്നു കരയുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മാള പോലീസിനെ അറിയിച്ചത്. സന്ദേശം ലഭിച്ചയുടൻ ജിഎസ്ഐ സുധാകരൻ, സിപിഒമാരായ എയ്ഞ്ചൽ, ഹരികൃഷ്ണൻ, ഹോം ഗാർഡ് മനോജ് എന്നിവരടങ്ങിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. മാളയിൽനിന്നു പുറപ്പെട്ട എല്ലാ ബസുകളിലേക്കും അടിയന്തരമായി വിവരങ്ങൾ കൈമാറിയ പോലീസിനു തൃശൂർ ഭാഗത്തേക്കുപോയ ബസിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ യാത്രചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു.
പോലീസ് ഉടൻതന്നെ ബസ് കണ്ടക്ടറെ ബന്ധപ്പെടുകയും ബസ് വെളയനാട് സെന്ററിൽ നിർത്തിയിടാൻ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുമായി പോലീസ് സംഘം അതിവേഗം വെളയനാട്ടേക്കു തിരിച്ചു. കുട്ടി ബസിന്റെ മുൻഭാഗത്ത് അമ്മയോടൊപ്പമുണ്ടാകുമെന്നു സഹോദരങ്ങളും, പിന്നിൽ സഹോദരങ്ങൾക്കൊപ്പമായിരിക്കുമെന്ന് അമ്മയും തെറ്റിദ്ധരിച്ചതാണ് കുട്ടി സ്റ്റാൻഡിൽ ഒറ്റപ്പെടാൻ കാരണമായത്. വെളയനാടുവച്ച് കുട്ടിയെ കണ്ടുമുട്ടിയതോടെ മാതാപിതാക്കളുടെ ആശങ്കയൊഴിഞ്ഞു.
തങ്ങളുടെ മകളെ സുരക്ഷിതമായി തിരികെ നൽകിയതിനു മാള പോലീസിനോടു ഹൃദയംനിറഞ്ഞ നന്ദിയും സന്തോഷവും രേഖപ്പെടുത്തിയാണ് കുടുംബം തൃശൂരിലേക്കു യാത്ര തുടർന്നത്.
District News
പരിയാരം: പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോട് പാടശേഖരസമിതിയുടെ കെട്ടിടം കാടുകയറി നശിക്കുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് നെൽകർഷകരെ സംഘടിപ്പിച്ചും സബ്സിഡികൾ ഉപയോഗിച്ചും പൂർത്തിയാക്കിയതാണ് ഈ കെട്ടിടം. പത്ത്സെന്റ് സ്ഥലവും കെട്ടിടവുമാണ് കാടുപിടിച്ച് കിടക്കുന്നത്.
രണ്ട് ടില്ലറും കാർഷിക സബന്ധമായ പല ഉപകരണങ്ങളും സമിതിക്കുണ്ടായിരുന്നു. ഇതെല്ലാം ഇവിടെ തുരുമ്പ്പിടിച്ച് നശിച്ചു കൊണ്ടിരിക്കയാണ്.
കൃഷി ലാഭകരമല്ലാത്തതിനാലും കാലാവസ്ഥ പ്രശ്നങ്ങളും നൂറിലധികം കർഷകരുമുണ്ടായിരുന്ന പാടശേഖരസമിതിയിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന കർഷകരെ ഉള്ളൂ.
എല്ലാവിധ കർഷകർക്കും ഉപകാരപെടുന്ന ഒരു ഫാർമേഴ്സ് ക്ലബ് ആക്കി മാറ്റണമെന്നാണ് കർഷകരായ നാട്ടുക്കാരുടെ ആവശ്യം .
District News
കയ്പമംഗലത്ത് വീടുകൾ വെള്ളക്കെട്ടിൽ
കയ്പമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കുറ്റിക്കാട് ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശത്തെ പതിനഞ്ചോളം വീടുകളാണ് വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്. തുടർച്ചയായ മഴയിൽ വീടുകളുടെ പരിസരവും മുറ്റങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ നാട്ടുകാർക്ക് സഞ്ചാരത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിശ്രീ അംഗൻവാടിക്ക്ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളും ജീവനക്കാരും വെള്ളം താണ്ടിയാണ് എത്തുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി മുൻപ് ഉണ്ടായിരുന്ന കാനകൾ പല ഭാഗങ്ങളിലും മൂടപ്പെട്ടതും ചിലയിടങ്ങളിൽ കാനകളുടെ വീതി കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയാതെ വീടുകൾക്കും, പൊതുസ്ഥാപനങ്ങൾക്കും ചുറ്റും കെട്ടിക്കിടക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ നഹിദ സലിം പറഞ്ഞു. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൊടുങ്ങല്ലൂരിൽ വീട് തകർന്നു
കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. വീടിനകത്തുണ്ടായിരുന്ന വൃദ്ധയായ അമ്മയും മകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നഗരസഭയിലെ പുല്ലൂറ്റ് മണ്ണാറ താഴത്ത് ചൂളകടവിൽ നൗഷാദിന്റെ വാടകവീടാണ് ഇന്നലെരാവിലെ അതിശക്തമായ മഴയിൽ തകർന്നു വീണത്. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഈ സമയം നൗഷാദിന്റെ വൃദ്ധമാതാവും സഹോ ദരനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടില്ലാത്ത ഇവർ ഈയിടെ ഏറെ ബുദ്ധിമുട്ടിയാണ് വാടക വീട് കണ്ടെത്തി താമസമാക്കിയത്. ഓടുമേഞ്ഞ വീടാണ് തകർന്നത്.
കാടുകുറ്റിയിലും കാതിക്കുടത്തും മിന്നൽച്ചുഴലി
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ പ്രദേശത്ത് ആശങ്ക പടർന്നു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ 8.45 ന് ശക്തമായ മഴയ്ക്കിടെയാണ് കുറുവക്കടവ് പ്രദേശത്ത് നിർദിഷ്ടഭാഗം കേന്ദ്രീകരിച്ച് മിന്നൽച്ചുഴലി രൂപപ്പെട്ടത്. ചെർപ്പണത്ത് ജോണിന്റെ പറമ്പിലെ എട്ട് ജാതിമരങ്ങളും, തേക്ക്, കവുങ്ങ് തുടങ്ങിയ മരങ്ങളുമാണ് കടപുഴകി വീണത്. മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് പതിച്ചതിനെതുടർന്ന് കമ്പികൾ പൊട്ടിവീഴുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
തുടർന്ന് രാവിലെ പത്തരയോടെ കാതിക്കുടത്തും സമാനമായ സംഭവം ഉണ്ടായി. പൈനാടത്ത് ജോയിയുടെയും റോയിയുടെയും പറമ്പുകളിലെ തേക്ക്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് കാറ്റിൽ നിലംപതിച്ചു. ഒരു ദിശയിലേക്ക് മാത്രമായി വീശിയ ശക്തമായ കാറ്റാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. മനോജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ശ്രീനാരായണപുരത്ത് ഇടിമിന്നലിൽ നാശം
ശ്രീനാരായണപുരം: ശക്തമായ ഇടിമിന്നലിൽ എസ്എൻ പുരം താണിയൻ ബസാറിൽ വീട്ടിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.
ഇരുപത്തിഒന്നാം വാർഡിൽ താമസിക്കുന്ന മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഹാളിൽ നിന്നും മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈൽ പൊട്ടിത്തെറിച്ചത്. സംഭവസമയം വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റില്ല. വീടിനു മുൻഭാഗത്തെ പ്രവർത്തിപ്പിക്കാതിരുന്ന ഏഴ് ലൈറ്റുകൾ കത്തിനശിച്ചു. രണ്ട് ഫാനുകൾ, പ്ലഗ് പോയിന്റുകൾ, ഡിബി ബോക്സ് തുടങ്ങിയവയും കത്തിപ്പോയ നിലയിലാണ്. പഞ്ചായത്ത് അംഗം സുനിൽ വീട് സന്ദർശിച്ചു.
തീരദേശ മേഖലയിലുണ്ടായ ഇടിമിന്നലിലും ഇടിവെട്ടിലും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ഇബിയിൽ ചെന്ന് വിവരം അറിയിച്ചപ്പോൾ ആളില്ലെന്നും വരാൻ സാധിക്കില്ലായെന്നുമായിരുന്നു മറുപടിയെന്ന് വീട്ടുകാർ പറഞ്ഞു. ഇടിമിന്നലിൽ ഉണ്ടായ നാശനഷ്ടത്തെ സംബന്ധിച്ച് പി.വെമ്പല്ലൂർ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു അന്വേഷണം നടത്തിയിട്ടില്ലെന്നും കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും വീട്ടുകാർ പറഞ്ഞു.
District News
മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയ കാനകൾ മൂലം മുരിങ്ങൂർ കോട്ടമുറി പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് ദുരിതം തുടരുന്നതിനിടെ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടൽ.
ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായതോടെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശത്തെ 12 കുടുംബങ്ങളാണ് വെള്ളക്കെട്ട് ഭീഷണിയിൽ കഴിയുന്നത്. ചെറിയ മഴ പെയ്താൽ പോലും പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളതെന്നും ശക്തമായ കാലവർഷം മുന്നിലുള്ളത് ആശങ്ക വർധിപ്പിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
മുരിങ്ങൂർ മുതൽ കോട്ടമുറി വരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിൽ നിന്നുമുള്ള മഴവെള്ളം ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കാനകളിൽ മണ്ണ് നിറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുന്നില്ലെന്നും ഭൂമിയുടെ സ്വാഭാവിക ചരിവും ജലനിരപ്പും പരിഗണിക്കാതെയുള്ള നിർമാണമാണ് ദുരിതത്തിന് കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശവാസികൾക്കൊപ്പം ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ, വൈസ് പ്രസിഡന്റ്് ജോബി മാനുവൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, വാർഡ് അംഗം എ.ഡി. സജി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് വിഷയം എംഎൽഎ സനീഷ് കുമാറിന്റേയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെയും ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും സംഭവസ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമൊപ്പം സ്ഥലം പരിശോധിച്ച കളക്ടർ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടറോട് പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകി.
കാനകളിൽ അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നും പണി പൂർത്തിയായശേഷം ചിത്രങ്ങൾ സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇതേതുടർന്ന് നിർമാണക്കമ്പനിയുടെ തൊഴിലാളികൾ സഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഡ്രെയിനേജിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മീറ്റർ വീതിയുള്ള കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിയാണ് നിലവിൽ മണ്ണ് നീക്കം ചെയ്യുന്നത്. എന്നാൽ ഡ്രെയിനേജിന് വെറും രണ്ടടി ആഴം മാത്രമാണുള്ളതെന്നും പത്ത് മീറ്റർ നീളത്തിലുള്ള വലിയ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താൽ മാത്രമേ മുഴുവൻ മണ്ണും പുറത്തെടുക്കാൻ കഴിയൂവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
മണ്ണുമാന്തി യന്ത്രവും പ്രഷർ പമ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പൂർണ വിജയം കൈവരിക്കാനായില്ല. ഡ്രെയിനേജിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാതെ നിർമാണ ക്കമ്പനിയുടെ മേൽനോട്ടക്കാരെയും തൊഴിലാളികളെയും മടക്കിവിടില്ലെന്ന നിലപാടാണ് ആദ്യം ജനപ്രതിനിധികളും നാട്ടുകാരും സ്വീകരിച്ചത്. ഒടുവിൽ ഇന്ന് തന്നെ കാനയിൽ നിറഞ്ഞുകിടക്കുന്ന മണ്ണ് പൂർണമായി നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെയും സൂപ്പർവൈസർമാരെയും തിരിച്ചയച്ചത്.
District News
ചാലക്കുടി: അടിപ്പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ദേശീയ പാത അധികൃതർ ബന്ധപ്പെട്ട കരാർ കമ്പനിക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസം നഗരസഭയിൽ നടന്ന സർവകക്ഷിയോഗത്തിലെ നിർദേശങ്ങളുടെ ഭാഗമായി അടിപ്പാതയിൽ അടിയന്തരമായി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് നഗരസഭ ചെയർപേഴ്സൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അടിപ്പാതയിലെ ഫുട്പ്പാത്ത് വീതി കുറയ്ക്കുക, നാല് കോർണറിലും സ്ലാബ് കട്ട് ചെയ്ത് ബെൽമൗത്ത് ഉണ്ടാക്കുക, സർവീസ് റോഡിലെ ഡ്രെയിനേജിന് മുകളിലെ സ്ലാബുകൾ താഴ്ത്തി സർവീസ് റോഡിന് ലെവലിൽ ആക്കി ബെൽ മൗത്ത് സൗകര്യപ്പെടുത്തുക തുടങ്ങി അടയന്തരമായി നടത്തേണ്ട പ്രവൃത്തികൾ സംബന്ധിച്ച് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞദിവസം തൃശൂരിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അടിയന്തരമായി പ്രവൃത്തികൾ ചെയ്യണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭ അധികൃതരും ദേശീയപാത അധികൃതരോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തേ അടിപ്പാത നിർമാണം നടത്തിയ കരാർ കമ്പനിയെ തന്നെയാണ് ഇപ്പോഴത്തെ അടിയന്തര പ്രവൃത്തികൾ ചെയ്യാൻ എൻഎച്ച്എഐ അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
അടുത്തദിവസം തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാമെന്ന് സ്ഥലത്തെത്തിയ കരാർകമ്പനി പ്രതിനിധികൾ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കുംതല, ഷിഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ വിൻസെന്റ് പാണാട്ട്പറമ്പിൽ, റീന ഡേവീസ്, ജെസി റാഫേൽ, വിനീത ഷാന്റോ, റെയ്സൻ ആലുക്ക, കെ.ബി. ഉണ്ണികൃഷ്ണൻ, നിതിൻ പുല്ലൻ, വി.ജെ. ജോജി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അടിപ്പാത സന്ദർശിച്ചു പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തി.
District News
തൃശൂർ: ജില്ലാ മർച്ചന്റ്സ് അസോസിയേഷന്റെ 2026-2028 വർഷത്തെ പ്രവർത്തകസമിതി നിലവിൽ വന്നു. അരിയങ്ങാടിയിലുള്ള മർച്ചന്റ്സ് ടവർ ഹാളിൽ ചേർന്ന പ്രഥമയോഗത്തിൽ പുതിയ പ്രസിഡന്റായി സുനിൽ സൈമണ്‍ ചുമതലയേറ്റു. എ.ജെ. ജോർജ്- രക്ഷാധികാരി, എ.ഒ. സെബാസ്റ്റ്യൻ- ജനറൽ സെക്രട്ടറി, എം.എസ്. ജയകുമാർ- ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജോഷി തേറാട്ടിൽ പ്രസംഗിച്ചു.
District News
തൃശൂർ: കാൻസർബാധിതനായ വിദ്യാഭ്യാസവകുപ്പ് മുൻജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്തില്ലെന്ന പരാതിയിൽ സൂപ്പർചെക്ക് ഓഫീസർ നേരിട്ടു ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം പി. ഗീത ഉത്തരവിട്ടു. ജൂണ്‍ 18നു ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വിദ്യാഭ്യാസവകുപ്പ് മലബാർ റീജിയൻ സൂപ്പർചെക്ക് ഓഫീസർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
ചാലക്കുടി കാടുകുറ്റി സ്വദേശിയായ മുൻജീവനക്കാരന്റെ പരാതിയിലാണു നടപടി. ചികിത്സയ്ക്കായി പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യണമെന്ന് മാർച്ച് 25ന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെത്തുടർന്ന് വിദ്യാഭ്യാസ ഡയറക്ടർക്കു പരാതിനൽകിയിരുന്നു. എന്നിട്ടും പണം അനുവദിച്ചില്ലെന്നാണു പരാതി.
District News
വില്ലടം: പേരാപ്പാടം ഭാഗത്തു മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ രാജൻ പല്ലൻ എംഎൽഎ സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ തഹസിൽദാരെ ചുമലപ്പെടുത്തിയതായും അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
വാഹനഗതാഗതത്തിനു തടസമില്ലാതാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള നടപടികൾക്കു നിർദേശം നല്‍കിയതായും അറിയിച്ചു.
ചാലക്കുടിയിൽ രണ്ടു ക്യാമ്പുകൾ തുറന്നു
മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ചാലക്കുടി താലൂക്കിലെ മലയോരമേഖലയിൽ രണ്ടു ക്യാമ്പുകൾ തുറന്നു. കാവനാട് ഗ്രാമമന്ദിരം, അവിട്ടപ്പിള്ളി എന്നിവിടങ്ങളിലെ ക്യാന്പുകളിലായി ഏഴു കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ തഹസിൽദാർക്കും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
നാല് കണ്ട്രോള് റൂമുകള്‍ തുറന്നു
ഇരിങ്ങാലക്കുട: മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്ട്രോള് റൂമുകള്‍ തുറന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു.
ചാലക്കുടി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട സബ് ഡിവിഷന് ഓഫീസുകളിലും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്കു ചാലക്കുടി കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. കൊടുങ്ങല്ലൂര്‍, മതിലകം, കയ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് കൊടുങ്ങല്ലൂര്‍ കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം.
ഇരിങ്ങാലക്കുട, കാട്ടൂര്‍, ചേര്‍പ്പ്, അന്തിക്കാട്, ആളൂര്‍, മാള പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് ഇരിങ്ങാലക്കുട കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. ഇതുകൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ജില്ലാ കണ്ട്രോള് റൂം: 0480 2991368, ചാലക്കുടി: 9497933756, കൊടുങ്ങല്ലൂര്‍: 04802800561, ഇരിങ്ങാലക്കുട: 0480 2828000.
ഒരു കോടിയുടെ നഷ്ടം: പഞ്ചായത്ത്പ്രസിഡന്റ്
നടത്തറ: ചുഴലിക്കാറ്റിൽ ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് പറഞ്ഞു.
വിവിധ വകുപ്പുകൾ നാശനഷ്ടം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവരികയാണ്. മേഖലയിലെ വൈദ്യുതിവിതരണം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
District News
നടത്തറ: നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി, മൂർക്കംകുണ്ട്, മുറിയൻകുന്ന് ഉന്നതി, കൂറ്റനാൽ എന്നിവിടങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകനാശമുണ്ടായി. നാല്പതോളം വീടുകൾക്കു കേടുപാടുകൾ പറ്റി. 23 വീടുകൾ ഭാഗികമായി തകർന്നു.
കൊഴുക്കുള്ളി പള്ളിമൂല ഭാഗത്തു ചുഴലിക്കാറ്റ് കനത്ത പ്രഹരം സൃഷ്ടിച്ചു. രണ്ടു വീടുകളുടെ ട്രസ് പറന്ന് റോഡിലേക്കു വീണു.
പഞ്ഞിക്കാരൻ ഫിലോമിന, രമണൻ കളരിക്കൽ എന്നിവരുടെ വീടിന്റെ ട്രസുകളാണ് കാറ്റിൽപറന്ന് റോഡിൽ വീണത്. ഒരു ആഡംബര വീടിന്റെ ഫാൻസി ഓടുകൾ മുഴുവൻ പറന്നുപോയി. നാല്പതോളം വൈദ്യുതിതൂണുകൾ ഒടിഞ്ഞുവീണു. വ്യാപകമായി മരങ്ങൾ കടപുഴകിവീണു.
പുഞ്ചാടത്ത് സുരേഷ് കുമാർ, അനീഷ് മഠത്തിപ്പറമ്പിൽ, അജിത മഠത്തിൽപറമ്പിൽ, സുരേഷ് കളരിക്കൽ, ചിറയത്ത് ആന്റണി, ബിനി തെക്കൂട്ടുപറമ്പിൽ, ജോസഫ് ചാലിശേരി, ജോബി തെക്കിനിയത്ത്, ബാഹുലേയൻ കല്ലൂർ എന്നിവരുടെ വീടുകൾക്കു കാര്യമായ കേടുപാടുകൾ പറ്റി.
മുറിയൻകുന്ന് ഉന്നതിയിലെ ആറു വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി. പഞ്ചായത്തിന്റെ ജലനിധി കുടിവെള്ളവിതരണം താറുമാറായി. മേഖലയിലെ വൈദ്യുതി, ഇന്റർനെറ്റ് സംവിധാനം തകരാറിലായി. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങളാണ് കടപുഴകിവീണത്. റോഡിലേക്കു വൈദ്യുതിതൂൺ ഒടിഞ്ഞുവീഴുംമുന്പാണ് സ്കൂൾവിദ്യാർഥികളുമായി ബസ് കടന്നുപോയത്.
മൂർക്കനിക്കര റോഡിൽ പണി നടക്കുന്നതിനാൽ കൊഴുക്കുള്ളി വഴിയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. വൈദ്യുതിതൂൺ ഒടിഞ്ഞുവീഴുന്നതുകണ്ട് ബൈക്ക് യാത്രികൻ വാഹനം റോഡിലിട്ട് ഓടിരക്ഷപ്പെട്ടു. അഗ്നിശമനസേനയും നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നാണ് റോഡിലും മറ്റും വീണ ട്രസും വൈദ്യുതിതൂണുകളും മരങ്ങളും നീക്കിയത്.
District News
തൃശൂർ: വീശിയടിച്ച മഴയും മിന്നൽച്ചുഴലിയും ജില്ലയെ ചുഴറ്റിയെറിഞ്ഞു. വ്യാപകനാശനഷ്ടം. ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ മഴയുടെ തീവ്രത വർധിച്ചതോടെ രാവിലെ പത്തുമുതൽ മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ പുലർച്ചെമുതൽ ജില്ലയിൽ പെയ്തത് വിട്ടൊഴിയാത്ത മഴ. മണിക്കൂറുകൾ നീണ്ട മഴയിൽ ജനം വലഞ്ഞു. ഗതാഗതം പലയിടത്തും താറുമാറായി. ഇതിനിടെ വിവിധ ഇടങ്ങളിൽ വീശിയടിച്ച മിന്നൽ ച്ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം പെയ്തിറങ്ങി. ആളപായം ഉണ്ടായില്ലെങ്കിലും മഴയുടെ രൗദ്രഭാവത്തിൽ ജനം ഭയചകിതരായി.
ഇന്നലെ രാവിലെ വില്ലടം ചേറൂർ പ്രദേശത്തു വീശിയടിച്ച മിന്നൽച്ചുഴലിയിൽ പലയിടത്തും മരങ്ങൾ വീണു. രാവിലെ ഒമ്പതോടെയാണ് ശക്തമായ കാറ്റുവീശിയത്. തൃശൂർ താണിക്കുടം റൂട്ടിൽ രണ്ടിടത്തു ഗതാഗതം തടസപ്പെട്ടു. തൃശൂരിൽനിന്നു ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വില്ലടം സ്കൂൾവളപ്പിലും രണ്ടു മരങ്ങൾ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല.
പൂച്ചട്ടി, കൊഴുക്കുള്ളി മേഖലകളിൽ വ്യാപകനാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നിരുന്ന നാലു തേക്കുമരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്. അപകടത്തിൽ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറുമാണ് തകർന്നത്. എൽകെജി വിഭാഗത്തിന്റെ മേൽക്കൂര പൂർണമായും ഇളകിമാറി.
പീച്ചി മലയോര ഹൈവേ വിലങ്ങന്നൂരിൽ റോഡിനുകുറുകെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. ഒടിഞ്ഞുവീണ കൂറ്റൻ മരച്ചില്ല വൈദ്യുതി കമ്പികളിൽ കുടുങ്ങിക്കിടന്നതിനാൽ വൻദുരന്തം ഒഴിവായി.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവത്ര മുട്ടിൽ കെ. അഹമദ് റോഡിലും തെങ്ങുകൾ കടപുഴകിവീണ് വൈദ്യുതികാലുകൾ ഒടിഞ്ഞുവീണു. തോളൂരിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകളുടെ മുകളിലേക്കു മരംവീണ് വീട് ഭാഗികമായി തകർന്നു. വരാക്കരയിലും മരം കടപുഴകി വീടിനു മുകളില്‍വീണ് വീടിന്റെ ട്രസ് തകര്‍ന്നു. കോണ്‍ക്രീറ്റ് ഗോവണിക്കും കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ മഴയിൽ വീടും തകർന്നു. മണ്ണാറത്താഴം ചൂളക്കടവിൽ വീട്ടിൽ നൗഷാദ് വാടകയ്ക്കു താമസിക്കുന്ന വീടാണ് തകർന്നത്.
പറപ്പൂക്കര രാപ്പാള്‍ പള്ളത്ത് കുറുമാലിപ്പുഴയുടെ ബണ്ട് ഇടിഞ്ഞു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് ബണ്ട് ഇടിഞ്ഞത്. ബണ്ടിനോടൊപ്പം പുഴയോരത്തുനിന്നിരുന്ന രണ്ട് വന്മരങ്ങളും പുഴയിലേക്കു പതിച്ചു. ഗുരുവായൂർ പഞ്ചാരമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞുവീണു. ചാലയ്ക്കൽ ജോളി ജോണിന്റെ കാറിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല.
District News
കടനാട്: ഗവ. ആശുപത്രി വളപ്പിൽനിന്ന കൂറ്റന്‍ വേങ്ങമരം കാറ്റില്‍ കടപുഴകി. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് സംഭവം.
നൂറുകണക്കിന് രോഗികള്‍ എത്തുന്ന കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സമീപത്തുനിന്ന മരമാണ് മറിഞ്ഞുവീണത്.
ആശുപത്രിയില്‍ രോഗികളുമായെത്തി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലും ഓട്ടോറിക്ഷയിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും വാഹനത്തിനും ആളുകൾക്കും പരിക്കേറ്റില്ല.
District News
കോട്ടയം: വിദ്യാഭ്യാസത്തിലൂടെ ശക്തിയാര്‍ജിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു ലോകത്തില്‍ തലയുയര്‍ത്തി നില്‍ക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബിസിഎം കോളജിനു ലഭിച്ച സ്വയംഭരണപദവിയുടെ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണമസ് പദവി. വിദ്യാഭ്യാസ മണ്ഡലത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചാല്‍ നമ്മുടെ കുട്ടികള്‍ക്കു മികച്ചനിലയില്‍ ലോകത്തിനു മുന്നിലെത്താന്‍ കഴിയുമെന്നും സ്വയംഭരണ പദവിയില്‍നിന്ന് ഡീംഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രയാണമായിരിക്കണം കലാലയത്തിന്റെ അടുത്ത ലക്ഷ്യമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ബിസിഎം ഈവനിംഗ് അക്കാദമിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ജീവിത വിജയത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും 70ന്റെ നിറവിലും 17ന്റെ ആവേശത്തോടെയാണ് ബിസിഎം മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായ മാറ്റം കോളജില്‍ കൊണ്ടുവരാന്‍ സ്വയംഭരണ പദവിക്കു സാധിക്കുമെന്നും മന്ത്രി റോജി എം. ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വരും തലമുറകളെ ശക്തീകരിക്കാനാണ് ബിസിഎം കോളജ് സ്ഥാപിച്ചതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നൽകുമ്പോള് വ്യക്തിയെ മാത്രമല്ല , ഒരു കുടുംബത്തെയും സമൂഹത്തെയും ഉയര്‍ത്തി ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. ബിസിഎമ്മിനു ലഭിച്ചിരിക്കുന്ന സ്വയംഭരണ പദവി മികച്ച പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്നും മാര്‍ മാത്യു മൂലക്കാട്ട് ഓർമിപ്പിച്ചു.
ബിസിഎം ഗവേഷണകൂട്ടായ്മയുടെ ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. കോളജ് ഗവേണിംഗ് ബോഡി ചെയര്‍മാനും സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍, സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, സിന്‍ഡിക്കറ്റംഗം റെജി സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
കാരിത്താസ് ഹോസ്പിറ്റല്‍ സിഇഒ ഫാ. ഡോ. ബിനു കുന്നത്ത്, പ്രഫ. സണ്ണി ലൂക്ക്, കോട്ടയം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വര്‍ഗീസ് ജോക്കബ്, എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് മെംബര്‍മാര്‍, കോളജ് ഗവേണിംഗ് ബോഡി അംഗങ്ങള്‍, പൂര്‍വാധ്യാപകര്‍, സമീപ സ്ഥാപനങ്ങളിലെ മേധാവികള്‍, സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങി ഒട്ടേറെപ്പേർ സമ്മേളനത്തില്‍ പങ്കെടുത്തു.
District News
കോട്ടയം: പതിനൊന്ന് ഹൃദയങ്ങള്‍ മാറ്റിവച്ച് ഇന്ത്യയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന പദവി കോട്ടയം മെഡിക്കല്‍ കോളജിനു സമ്മാനിച്ച ഡോ. ടി.കെ. ജയകുമാര്‍ സൂപ്രണ്ട് പദവി ഒഴിഞ്ഞ് ഇനി മുഴവന്‍ സമയവും ഹൃദ്യോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ തുടരും. ആയിരക്കണക്കിന് ആളുകളുടെ ഹൃദയകാവലാളായും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മികവിന്റെ കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളജിനെ മാറ്റാന്‍ നേതൃത്വം നല്‍കുകയും ചെയ്താണ് ഡോ. ടി.കെ. ജയകുമാര്‍ സ്ഥാനമൊഴിഞ്ഞത്.
സൂപ്രണ്ട് പദവിയിലിരിക്കുമ്പോഴും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ തന്റെ സേവനത്തിനു കുറവ് വരാതിരിക്കാന്‍ ഡോ. ടി.കെ. ജയകുമാര്‍ ശ്രദ്ധാലുവായിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റു ഡോക്ടര്‍മാരില്‍നിന്നു വ്യത്യസ്തമാക്കിയത്. സൂപ്രണ്ടായിരിക്കുമ്പോള്‍ ദിവസവും രാവിലെ 7.45ന് ശസ്ത്രക്രിയാ മുറിയിലെത്തുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് ഒന്നുവരെ ഹൃദയശസ്ത്രക്രിയയൂടെ ലോകത്താണ്. അതിനുശേഷം രോഗികളെ കാണും. ഇതിനിടിയില്‍ സൂപ്രണ്ടിന്റെ ചുമതലകളും നിര്‍വഹിക്കും.
ജോലികള്‍ എല്ലാം പൂര്‍ത്തീകരിച്ചു വീട്ടിലെത്തുമ്പോള്‍ രാത്രി വൈകും. ഉറക്കം കഷ്ടിച്ച് നാലു മണിക്കൂര്‍ മാത്രം പിറ്റേ ദിവസവും വീണ്ടും മെഡിക്കല്‍ കോളജിലേക്ക്. തിരക്കിനിടയിലും ഹൃദയശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോട്ടവും സംഭവിക്കാന്‍ ഡോ. ജയകുമാര്‍ ഇടനല്‍കിയിട്ടില്ല. 2018 ലെ പ്രളയകാലത്ത് മെഡിക്കല്‍ കോളജിനെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി ഇദ്ദേഹം മാറ്റി. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നേതൃത്വമികവ് എടുത്തു പറയേണ്ടതാണ്.
കോവിഡ് കാലത്തും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുമായി രാജ്യത്താകെ ശ്രദ്ധ നേടാന്‍ കഴിഞ്ഞു. 93 വയസുള്ള തോമസ് ഏബ്രഹാമിനെയും 88 വയസുള്ള ഭാര്യ മറിയാമ്മയെയും ചികിത്സിച്ച് ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തികളാക്കി. മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു ജീവന് നഷ്ടപ്പെട്ട സാഹചര്യത്തിലും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതുജനങ്ങളോടും സര്‍ക്കാരിനോടും സുതാര്യമായ സമീപനം സ്വീകരിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളജിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ പുരോഗിയുണ്ടാക്കാന് ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കഴിഞ്ഞു. ചികിത്സാമികവിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും പുരോഗതിയുടെയും ആരോഗ്യഭരണ മികവിന്റെയും കേന്ദ്രമായി മെഡിക്കല്‍ കോളജിനെ മാറ്റി.
526 കിടക്കകളുള്ള അത്യാധുനിക സര്‍ജിക്കല്‍ ബ്ലോക്ക്, കാര്‍ഡിയോളജി-കാര്‍ഡിയോതൊറാസിക് ബ്ലോക്ക് രണ്ടാംഘട്ടം, സൂപ്പര്‍സ്പെഷാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക്, സ്ട്രോക്ക് യൂണിറ്റ്, ട്രോമ കെയര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങള്‍ എന്നിവ കോട്ടയം മെഡിക്കല്‍ കോളജിനെ രാജ്യത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഇന്നു മാറ്റിയിട്ടുണ്ട്.
രോഗീസൗഹൃദ ആശുപത്രി എന്ന ലക്ഷ്യത്തോടെ ഒപി വിഭാഗങ്ങള്‍ ആധുനികവത്കരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സൂപ്രണ്ടിന്റെ ചുമതല ഒഴിഞ്ഞതോടെ അദേഹത്തിന് ഇനി ഹൃദ്രോഗ ശസ്ത്രക്രിയകളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാം. ഡോ. ടിജി തോമസ് ജേക്കബില്നിന്നാണ് ഡോ. ജയകുമാര്‍ 2016ല്‍ സൂപ്രണ്ട് സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ അദ്ദേഹത്തിന് തിരികെ ചുമതല കൈമാറിയിരിക്കുകയാണ്.
District News
കോട്ടയം: ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്നു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ ജില്ലയിലെ വില 985.95 രൂപയാണ്. സിലിണ്ടര്‍ വീട്ടിൽ എത്തിച്ചുനല്കുമ്പോള് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ നൽകേണ്ടിവരും. നിത്യോപയോഗ സാധനങ്ങള്‍ക്കും മത്സ്യ, മാംസങ്ങള്‍ക്കും വിപണയിലുണ്ടായ വിലക്കയറ്റത്തിനു പുറമെയാണ് സിലിണ്ടറിനു വില വര്‍ധിച്ചിരിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നതു വീട്ടമ്മമാരാണ്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു സിലിണ്ടര്‍ കഷ്ടിച്ച് ഒരു മാസമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
സിലിണ്ടര്‍ ബുക്കിംഗിനു സമയപരിധി വര്‍ധിച്ചതോടെ ഏതാനും നാളുകളായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതലോടെയാണ് ഗ്യാസ് ഉപയോഗിച്ചു പാചകം ചെയ്യുന്നത്. കുതിച്ചു കയറുന്ന വിലക്കയറ്റത്തില്‍നിന്നു രക്ഷനേടുന്നതിനായി നല്ലൊരു ശതമാനം വീട്ടമ്മമാരും ഇന്‍ഡെക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിക്ഷിച്ചു വരികയാണ്. നഗര മേഖലയിലുള്ള വീട്ടമ്മമാരാണ് ഇലക്ട്രിക് സംവിധാനങ്ങളെ ആശ്രയിക്കുന്നത്. സോളാര്‍ സംവിധാനമുള്ള വീടുകളില്‍ ഇന്‍ഡെക്ഷന്‍ കുക്കറുകള്‍ യഥേഷ്ടം ഉപയോഗിക്കാമെങ്കിലും സോളാറില്ലാത്ത സ്ഥലങ്ങളില്‍ വൈദ്യുതി ബില്ല് കുത്തനെയുയരും. ഇതിനിടെ മഴക്കാലമായതോടെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കവും ചില്ലറ ബുദ്ധിമുട്ടുകളല്ല സൃഷ്ടിക്കുന്നത്.
മൂന്നു മാസത്തില്‍ കൂട്ടിയത് 89 രൂപ
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനയാണിത്. ഇതിനു മുമ്പു മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതടക്കം വര്‍ധിച്ചത് 89 രൂപയാണ്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍വരികയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസങ്ങളാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വില പരിഷ്കരണത്തിന് മുമ്പു ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികള്‍ക്ക് ഏകദേശം 703 രൂപയുടെ നഷ്ടം ഉണ്ടാകുന്നതായാണ് വ്യവസായ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇപ്പോഴത്തെ വര്‍ധന ഈ നഷ്ടം ഭാഗികമായി മാത്രമേ പരിഹരിക്കൂവെന്നാണ് കമ്പനകള്‍ വാദിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ന്നും വില വര്ധവുണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പാചകവാതകത്തിന് പുറമെ മേയ് പകുതി മുതല്‍ ഇതുവരെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 7.50 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. സിഎന്‍ജി വിലയിലും കിലോഗ്രാമിന് ആറു രൂപയുടെ വര്‍ധനയുണ്ടായി. ഇത്രയും വില കൂട്ടിയിട്ടും പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസലിന് 33.6 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്.
വിറകടുപ്പുകള്‍ സജീവമായി
നാളുകള്‍ക്കു മുമ്പു പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ അവസരത്തില്‍ സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. നിരവധിയാളുകള്‍ ദിവസങ്ങളോളം കാത്തിരുന്നാണ് സിലിണ്ടര്‍ ബുക്ക് ചെയ്തത്. തുടര്‍ന്നു മണിക്കുറുകളോളം ഏജന്‍സിയില്‍ ക്യു നിന്നാണ് പലരും പുതിയ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഈ അവസരത്തില്‍ നിരവധി വീട്ടമ്മമാര്‍ വിറകടുപ്പിലേക്ക് മടങ്ങിയിരുന്നു. ഈ സമയത്ത് ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും ഇലക്ട്രിക് കെറ്റിലുകളുടെ വില്പനയും വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗത്തില്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബിയും രംഗത്തത്തിയിരുന്നു. ഇതോടെ ഗ്രാമീണ മേഖലകളിലെ വീട്ടമ്മമാര്‍ മുന്‍കാലങ്ങളിലെ പോലെ പുരയിടത്തിലിറങ്ങി വിറകും ശേഖരിച്ചിരുന്നു. മഴക്കാലം മുന്നില്‍ കണ്ടു വിറകുകള്‍ ശേഖരിച്ചു നനയാതെ സൂക്ഷിച്ചവരുമുണ്ട്.
സിലിണ്ടറിനു വില വീണ്ടും കൂട്ടിയതോടെ ഏതാണ്ട് ഭൂരിഭാഗം വീട്ടമ്മമാരുടെയും പാചകം പൂര്‍ണമായും വിറകടുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിനു വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്. സിലിണ്ടര്‍ പ്രതിസന്ധിയ്ക്കിടയില്‍ വിറകിനു വില വര്‍ധിച്ചിരുന്നു. ഇതോടൊപ്പം ചിരട്ടയ്ക്കും വലിയ തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു.
കഴിഞ്ഞതവണ പാചകവാതക വില വര്‍ധിപ്പിച്ചതു മുതല്‍ പുകയില്ലാത്ത അടുപ്പിന്റെയും മണ് അടുപ്പുകളുടെയും കച്ചവടം വര്‍ധിച്ചതായി വ്യാപാരികളും പറയുന്നു.
District News
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
District News
ഏറ്റുമാനൂർ: നടൻ വിജയരാഘവന് എസ്.പി. പിള്ള സ്മാരക നടനരത്ന പുരസ്കാരം. എസ്.പി. പിള്ള സ്മാരക ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
12ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്.പി. പിള്ള സ്മൃതിദിന സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
മുൻ മന്ത്രി വി.എൻ. വാസവൻ, മംഗളം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസ്, ആലപ്പുഴ ജില്ലാ കളക്ടർ ഏറ്റുമാനൂർ സ്വദേശി ഷാജി വി. നായർ, കലാപ്രതിഭ ഹരിയേറ്റുമാനൂര്, വൈദ്യരത്നം ഡോ. സത്യദേവ് വാസുവൈദ്യർ, കായികപ്രതിഭ ഗുസ്തി പരിശീലകൻ ജോൺ ചെറിയാൻ, നാടകപ്രതിഭ വൈക്കം പ്രദീപ് മാളവിക, സാഹിത്യപ്രതിഭ ആശാ പ്രദീപ് എന്നിവർക്ക് എസ്.പി. പിള്ള സ്മാരക രത്ന പുരസ്കാരങ്ങളും നൽകും.
District News
എടത്വ: പൊതുജനങ്ങളുടെ വളരെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലവടി കുടുംബാരോഗ്യകേന്ദ്രത്തിന് ഇനിമുതല്‍ ആംബുലന്‍സ് സൗകര്യം. ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടനവും സമര്‍പ്പണവും റെജി ചെറിയാന് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് പ്രതിനിധികളായ എ. അനുബിസ്, വിപിന്‍ പി. ഉണ്ണിത്താന് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ എംഎല്‍എക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ്മ സുധാകരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ റീത്താമ്മ, മോളമ്മ, സുജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാലത്തിങ്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വെച്ചൂർ: അച്ചിനകം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടുനേർച്ച തിരുനാൾ 11 മുതൽ 13 വരെ നടക്കും. 11ന് വൈകുന്നേരം 4.45ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്, ദിവ്യബലിക്ക് ഫാ. ആന്റണി കോലഞ്ചേരി കാർമികത്വം വഹിക്കും. തുടർന്ന് മരണ വാർഷികം അനുസ്മരിച്ച് ദീപക്കാഴ്ചയിൽ ഭക്തജനങ്ങൾ 795 ദീപങ്ങൾ തെളിക്കും.
തിരുശേഷിപ്പ് വണക്കദിനമായ 12ന് വൈകിട്ട് അഞ്ചിന് ജപമാലയെ തുടർന്നുള്ള ദിവ്യബലി, നൊവേന, ആരാധന എന്നിവയ്ക്ക് ഫാ. പീറ്റർ കണ്ണമ്പുഴ കാർമികനാകും. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം. തിരുനാൾ ദിനമായ 13ന് രാവിലെ ആറിന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10ന് ജപമാല. 10.30ന് നേർച്ചസദ്യ വെഞ്ചരിപ്പ്. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി കളപ്പറമ്പത്ത് മുഖ്യകാർമികനാകും.
ഫാ. ഫെർണാണ്ടോ ജോസ് കപ്പൂച്ചിൻ വചനസന്ദേശം നൽകും. തുടർന്ന് നേർച്ചസദ്യ. വൈകിട്ട് 5.30ന് ദിവ്യബലിയെ തുടർന്ന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്ക് എന്നിവ നടത്തും. തിരുനാളിനും നേർച്ചസദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ആന്റണി മംഗലത്ത്, കൈക്കാരന്മാരായ സോജി ജോർജ് പുത്തൻപുര, ലാലിച്ചൻ പുത്തൻപറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്തുചിറ എന്നിവർ അറിയിച്ചു.
District News
മാവേലിക്കര: രണ്ടര പതിറ്റാണ്ടായി മാവേലിക്കര നഗരസഭ പുതിയകാവിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കും. ബയോമൈനിംഗ് പദ്ധതിയിലൂടെയാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ഇതിനായി ട്രോമൽ യന്ത്രം സ്ഥലത്തെത്തിച്ചു.
പാലക്കാട് നഗരസഭയിൽ നിന്നാണ് ട്രോമൽ മാവേലിക്കരയിൽ എത്തിച്ചത്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴിയാണ് ബയോമൈനിംഗ് നടത്തുന്നത്. മാലിന്യങ്ങൾ നീക്കി 81.27 സെന്റ് ഭൂമി വീണ്ടെടുത്ത് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് നഗരസഭയുടെ പദ്ധതി.
2001 മുതലാണ് പുതിയകാവ് മാർക്കറ്റ് പരിസരത്ത് ഖരമാലിന്യങ്ങൾ നിക്ഷേപിക്കാൻ മാവേലിക്കര നഗരസഭ ആരംഭിച്ചത്. പുതിയകാവിൽ 5.9 മീറ്റർ ആഴത്തിലായി 13,000 മീറ്റർ ക്യൂബ് മാലിന്യം ശേഖരമുണ്ടെന്നാണ് നിലവിലെ കണക്ക്. ആദ്യഘട്ടമായി കുന്നുകൂടിയ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് ഇളക്കിമാറ്റി വായുസഞ്ചാരം ഉറപ്പാക്കും. പ്രത്യേക ബയോ കൾച്ചർ ലായനികൾ തളിച്ച് ദുർഗന്ധം ഇല്ലാതാക്കി മാലിന്യങ്ങൾ വേഗത്തിൽ ജീർണിക്കാനും സാഹചര്യമൊരുക്കും.
തുടർന്ന് ഈർപ്പം മാറിയ ഉണങ്ങിയ മാലിന്യങ്ങളെ ട്രോമൽ യന്ത്രത്തിൽ അരിച്ചെടുത്ത് അവയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഇതിൽ, ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി, റബർ എന്നിവ വേർതിരിച്ച് സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനുള്ള ആർഡിഎഫായും പൂർണമായി മണ്ണിനോട് ചേർന്ന ജൈവാംശങ്ങൾ വേർതിരിച്ച് കൃഷിക്കും തറ നിരപ്പാക്കാനും ഉപയോഗിക്കാവുന്ന ബയോ എർത്തായും കല്ല്, ഇഷ്ടിക കഷണങ്ങൾ എന്നിവ റോഡ് നിർമാണത്തിനായും ഉപയോഗിക്കും.
നഗരസഭാ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, ക്ലീൻ സിറ്റി മാനേജർ ആർ. ബിനോയ്, െ.എച്ച്.ഐ ആശാ ദേവി, കെഎസ്ഡബ്ല്യുഎംപി എൻജിനിയർ സുകന്യ നായർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രോമൽ യന്ത്രം സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 2024ൽ ബയോമൈനിംഗ് പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
District News
ചമ്പക്കുളം: എസി റോഡിലെ കൈവരികൾ സുരക്ഷിതമല്ലെന്ന് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പ്രധാന പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലങ്ങളുടെ കൈവരികൾ വളരെ താഴ്ന്നു പോയി. ഇപ്പോൾ ഈ കൈവരികൾ പുനർനിർമിക്കുന്നത് സുരക്ഷിതമായിട്ടാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.
പുതിയ പാലങ്ങൾ നിർമിച്ചതോടെ പഴയ പാലത്തിന്റെ വശങ്ങൾ ഉയർത്തിയിരുന്നു. ഇങ്ങനെ ഉയർത്തിയപ്പോൾ പഴയപാലത്തിന്റെ കൈവരികിൽ തീരെ ഉയരം കുറഞ്ഞതായി മാറിയ വിവരം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാകും മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു.
എന്നാൽ, കൈവരികൾക്ക് ഉയരം കുറവായ ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചാണ് ഉയരം വർധിപ്പിക്കുന്നത്.
കൈവരികൾ ഇപ്രകാരം നിർമിക്കുന്നത് സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നാണ് സംശയം. നിലവിലുള്ള കൈവരിതൂണിൽനിന്ന് കെട്ടി ഉയർത്തുന്ന പൈപ്പിന്റെ കൈവരികളും അത് നിലനിർത്തിയിരിക്കുന്ന പഴയ കൈവരിയിലെ തൂണുകളും എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു ഇരുചക്രവാഹനം ഇടിച്ചാൽ പോലും തകരാവുന്ന തരത്തിലുള്ള കൈവരികളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
District News
ചെങ്ങന്നൂർ: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിലേക്ക് വിദ്യാർഥികളുമായി പോയ സ്വകാര്യ സ്കൂൾ ബസ് താണു. മുളക്കുഴ ഹൈസ്കൂൾ റോഡിൽ ഇന്നലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത വീടിന്റെ മതിലിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഉത്രാടം സുരേഷ്കുമാറിന്റെ വീടിന്റെ മതിലിലേക്കാണ് ബസ് ചരിഞ്ഞുവീണത്. അപകടത്തെ ത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുട്ടികൾ ഭയന്നു നിലവിളിച്ചത് പ്രദേശത്ത് ആശങ്ക പരത്തി.
അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റി. പിന്നീട് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.
District News
ആലപ്പുഴ: പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോമിന്റെ അടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കാൻ തീരുമാനം. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും (തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ) കൺസഷൻ അനുവദിക്കണമെന്നും കൺസഷൻ നൽകാത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു. പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് പരമാവധി 40 കി.മീ. വരെ ഒന്നിലധികം ബസുകളിൽ കൺസഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് അറിയിച്ചു. കൺസഷൻ കാർഡിന്റെ കാലാവധി പരമാവധി 1 വർഷം വരെ ആയിരിക്കും.
ഗവ. അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോളജുകളിൽനിന്നും നൽകുന്ന ഐഡന്റിറ്റി കാർഡിൽ കോഴ്സിന്റെ കാലാവധിയും പ്രാദേശിക വിലാസവും ഉണ്ടെങ്കിൽ അതുപയോഗിച്ച് ബസിൽ യാത്ര ചെയ്യാമെന്നും അല്ലാത്ത വിദ്യാർഥികൾക്ക് എംവി ഡി അനുവദിക്കുന്ന കൺസഷൻ കാർഡോ ലീഡ് ആപ്പ് വഴി നൽകുന്ന കൺസഷൻ കാർഡോ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും യോഗം അറിയിച്ചു.
രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെയാണ് സൗജന്യ നിരക്കിൽ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത്. 27 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. തിരക്കുള്ള സമയങ്ങളിൽ കുട്ടികളെ പിടിഎ പ്രതിനിധികളോ അധ്യാപകരോ ക്രമമായും അപകടരഹിതമായും ബസുകളിൽ കയറ്റി വിടേണ്ടതാണെന്നും അറിയിച്ചു.
സ്കൂൾ ബസുകൾ വിദ്യാർഥികളെ ഇറക്കുന്ന സമയത്ത് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ സ്കൂൾ കോമ്പൗണ്ടിനകത്ത് വിദ്യാർഥികളെ ഇറക്കുന്നതിനുള്ള സൗകര്യം സ്കൂൾ അധികൃതർ ചെയ്യണമെന്നും യോഗം നിർദേശിച്ചു. ഒരു കൺസഷൻ കാർഡ് ഉപയോഗിച്ച് ഒരു ദിവസം പരമാവധി രണ്ടു യാത്രകൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും യോഗം അറിയിച്ചു.
District News
ചേര്‍ത്തല: ജനജീവിതം ദുഃസഹകമാക്കുന്ന പാചകവാതക വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. മൂന്നുമാസം കൊണ്ട് 89 രൂപ വർധിപ്പിച്ചത് കടുത്ത ജനദ്രോഹമാണെന്നും ഇതിനെതിരേ ശക്തമായ സംരംഭങ്ങൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗം സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സീനിയർ ജനറൽ സെക്രട്ടറി ജോസ് കുന്നുമ്മല്പറമ്പിൽ അധ്യക്ഷത വഹിച്ചു. തമ്പി ചക്കുങ്കൽ, ജോർജുകുട്ടി കോളുതറ, കെ.ജെ. എബിമോൻ, ഇമ്മാനുവൽ സക്കറിയ, ജീവൻ ജോസ് കുന്നുംപുറം, തോമസ് പേരേമഠം, ജോസഫ് ജെ. ഉപാസന, പി.വി. ജോണ്‍, പി.പി. പ്രസാദ്, ജോസ് ആലുങ്കൽ, വി.കെ. വിനോദ്, സി.എ. ജസ്മോൻ, ജോൺസൺ ജോൺ കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെങ്ങന്നൂർ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെൺമണി പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വെണ്മണി പതിനാലാം വാർഡിൽ ഉദിനിൽക്കും തറയിൽ രാജമ്മയുടെ വീടിനാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്.
പുലർച്ചെയോടെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്നു വീണത്.
അപകടസമയത്ത് വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
മേൽക്കൂര തകർന്നതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും നാശനഷ്ടം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.
District News
മാന്നാർ: കാൽപന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് മാറാൻ രണ്ടു ദിനങ്ങൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിമർപ്പിലാണ്. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ ഇത്തവണ പോരടിക്കും. 39 ദിവസങ്ങളിലായി 104 മത്സങ്ങളാണ് ലോകകപ്പിലുള്ളത്.
എന്നും ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളിക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികളാണ്. ഗ്രാമവീഥികൾ ഉൾപ്പെടെ എല്ലാ ചെറിയ ജംഗ്ഷനിലും ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ഫ്ലെക്സ് ബോർഡുകളും കളിക്കാരുടെ കൂറ്റൻ കട്ട് ഔട്ടുകളും ടീമിന്റെ ജേഴ്സിയുടെ നിറം ചാലിച്ച കൊടി തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.
കൂടുതൽ ആരാധകരുള്ള ടീമുകളുടെയും കളിക്കാരുടെയും ഫ്ലക്സുകളാണ് അധികമായി എങ്ങും കാണുന്നത്.
അർജന്റീന, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഉറുഗ്വ, ഇംഗ്ലണ്ട്, സ്പെയിൻ, നെതർലാൻഡ് തുടങ്ങിയ ടീമുകൾക്കാണ് ആരാധക പിന്തുണ കൂടുതൽ. ചിലയിടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ടീമുകളുടെ ഫ്ലക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. തോരാമഴ വകവയ്ക്കാതെയാണ് ആരാധകർ കോടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.
മാന്നാർ പടിഞ്ഞാറ് പാവുക്കര പന്തഴാറ്റിൽചിറ, കിളുന്നേരി, കുട്ടംപേരൂർ, പൈനുംമൂട്, പരുമല സെന്റ് ഫ്രാൻസിസ് ജംഗ്ഷൻ, റെഡ് സ്റ്റാർ നഗൾ, കടപ്ര സൈക്കിൾ മുക്ക്, മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെല്ലാം ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു.
District News
ആലപ്പുഴ: ശബ്ദമലിനീകരണത്തിനെതിരേ ശബ്ദമുയർത്തി ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ച പി.പി. സുമനൻ (86) അന്തരിച്ചു. ഇരുപതു വർഷത്തിലേറേ ജില്ലാകോടതി മുതൽ സുപ്രീംകോടതി വരെ പോരാടിയാണ് കോളാംബി എന്നറിയപ്പെടുന്ന ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ചത്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ സുമനൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ലേഖകൻ, പത്രാധിപർക്കുള്ള ആയിരക്കണിക്കിന് കത്തുകളുടെ കർത്താവ്, കവി, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ, ഹിപ്നോട്ടിസം പരിശീലകൻ എന്നീ മേഖലകളിൽ അരനൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
രാമങ്കരി വേഴപ്ര പുത്തൻകളത്തിൽ പത്മനാഭന്റെയും ഗൗരിയുടെയും മകനായ സുമനൻ വേഴപ്ര സ്കൂളിലും ആലപ്പുഴ എസ്എസ് സ്കൂൾ ഓഫ് ആർട്സിലെയും വിദ്യാഭ്യാസത്തിനുശേഷം ചിത്രകലാ അധ്യാപകനായി പറവൂർ ഗവ. ഹൈസ്കൂളിലും വേഴപ്ര ഗവ. സ്കൂളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: കെ. സുമതി അമ്മ (റിട്ട. നഴ്സിംഗ് സുപ്രണ്ട്, മെഡിക്കൽ കോളജ്, ആലപ്പുഴ). മക്കൾ: സി.എസ്. രേഖ, ഡോ. സി.എസ്. ചിത്ര (പ്രിൻസിപ്പൽ, ശാന്തി നികേതൻ ബിഎഡ് കോളജ്, ബംഗളൂരു). മരുമക്കൾ: ഡോ. കെ.എ. സുനിൽ, കെ.ബി. ഉണ്ണികൃഷ്ണൻ.
District News
മാന്നാർ: ചെന്നിത്തലയിൽ വൻ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ചെന്നിത്തല പഞ്ചായത്ത് ഭരണ സമതി, ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ഏകദേശം ഒരു ലക്ഷത്തിപതിനായിരം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി അധികൃതർ പറഞ്ഞു.
പടിച്ചെടുത്ത ലഹരിവസ്തുക്കൾ തീയിട്ട് നശിപ്പിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വരുംദിനങ്ങളിലും ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് സഹകരണത്തോടെ ചെന്നിത്തലയിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു രാജ് പറഞ്ഞു. ദീപാ രാജൻ, തോമസ്കുട്ടി കടവിൽ, ബിനു സി. വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ, ഗോപാലകൃഷ്ണൻ, ഗിരിഷ് കുമാർ, ബിൻസി റെജി എന്നിവർ നേതൃത്വം നൽകി.
District News
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി നാലംഗസംഘം പിടിയിൽ. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ തൂഫാൻ സ്കാഡും പുന്നപ്ര പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
അഭിമന്യു (18), സഞ്ജയ് സത്യൻ (18), സച്ചിൻ സത്യൻ (18), ശ്രീശങ്കർ (19) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് കഞ്ചാവും കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്എച്ച്ഒ മുരളീകൃഷ്ണനും പോലീസ് ഉദ്യോഗസ്ഥരായ വിനിൽ, ബിനുകുമാർ, നവീൻകുമാർ, വിഘ്നേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
District News
ചെങ്ങന്നൂർ: നഗരസഭയുടെ ഓഫീസ് കം ഷോപ്പിംഗ് മന്ദിരത്തിലെ കൗൺസിൽ ഹാളിന്റെ കോൺക്രീറ്റ് സീലിംഗ് തകർന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് കോൺക്രീറ്റ് ഉൾപ്പെടെയുള്ള വലിയ പാളികളാണ് വൻ ശബ്ദത്തോടെ താഴേക്കു പതിച്ചത്. ഈ സമയം ഹാളിൽ ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായി.
കെട്ടിടത്തിന്റെ അപകടാവസ്ഥ പല തവണ വാർത്തയായിരുന്നു. ഓഫീസ് അടിയന്തരമായി മാറ്റണമെന്ന് കൗൺസിലർമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെവിക്കൊണ്ടിരുന്നില്ല. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ ദിവസേന നിരവധിപേർ ആശ്രയിക്കുന്ന ഈ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന സ്ഥിതിയിലാണ്.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കോൺക്രീറ്റ് സീലിംഗ് അടർന്ന് കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. നഗരസഭാ ഓഫീസിനു പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങളും മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് നഗരസഭ എൻജിനിയറിംഗ് വിഭാഗം അനുമതി നൽകുന്നില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് പുതിയ കെട്ടിടം നിർമിക്കാൻ മൂന്നുവർഷം മുൻപ് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അതേസമയം, ഈ വർഷത്തെ വാർഷിക പദ്ധതിയിൽ പുതിയ കെട്ടിടനിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ വ്യക്തമാക്കി. ശാസ്താംപുറം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ നിലയിലേക്ക് താത്കാലികമായി ഓഫീസ് മാറ്റും. അതിനായുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ മാറ്റം പൂർത്തിയാകുമെന്നും ചെയർമാൻ പറഞ്ഞു.
District News
എടത്വ: കാലവര്‍ഷം കനത്തതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. സര്‍വീസ് റോഡുകളില്‍ വെള്ളം കയറി. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. നദികളിലും തോടുകളിലും ഒന്നര അടിയിലേറെ വെള്ളം ഉയര്‍ന്നിരുന്നു.
കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നതോടെ കിടങ്ങറ- നീരേറ്റുപുറം റോഡില്‍ മുട്ടാര്‍ സൗഹൃദയ ജംഗ്ഷനു സമീപത്തും താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറി. സൗഹൃദയ ജംഗ്ഷനു സമീപം റോഡ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. വെള്ളം വീണ്ടും ഉയര്‍ന്നാല്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
മുന്‍കാലങ്ങളില്‍ മുട്ടാര്‍-കിടങ്ങറ റോഡ് വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പലതവണ പ്രതിഷേധം നടത്തിയെങ്കിലും റോഡ് ഉയര്‍ത്താന്‍ മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മഴയും കിഴക്കന്‍ വെള്ളവും എത്തുന്നതോടെ അപ്പര്‍ കുട്ടനാട്ടിലാണ് വെള്ളം ആദ്യം ഉയരുന്നത്. ഇക്കുറി തോട്ടപ്പള്ളി പൊഴി മുന്‍കൂട്ടി മുറിച്ചതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് പിടിവിട്ട് ഉയര്‍ന്നിട്ടില്ല. വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ അപ്പര്‍ കുട്ടനാടും മുങ്ങാന്‍ സാധ്യതയുണ്ട്.
ജലാശയങ്ങളിലെ ആഴംകൂട്ടല്‍ പദ്ധതി സമയബന്ധിതമായി നടന്നിരുന്നെങ്കില്‍ അപ്പര്‍-ലോവര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നു. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആഴം കൂട്ടല്‍ പദ്ധതി പുതിയ എംഎല്‍എ പ്രാവര്‍ത്തികമാക്കുമെന്നാണ് ജനങ്ങളുടെ പ്രത്യാശ.
District News
ചമ്പക്കുളം: അമിത ശബ്ദം പുറപ്പെടുവിച്ച് ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളിലെ പ്രകടനം യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടഭീതി സൃഷ്ടിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ചമ്പക്കുളം ബസിലിക്ക, ബസ് സ്റ്റാൻഡ്, നെടുമുടി പഞ്ചായത്ത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അമിതവേഗത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ആധുനിക ഇരുചക്രവാഹനങ്ങളിൽ നിരവധിതവണ അഭ്യാസപ്രകടനം നടത്തുന്നത് പതിവായി മാറുകയാണ്.
വൈകുന്നേരം സ്കൂൾ കൂട്ടികൾ പോകുന്ന സമയത്താണ് അഭ്യാസപ്രകടനം. നെടുമുടി പഞ്ചായത്ത് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമാണ് ഇരുചക്രവാഹനങ്ങളിൽ ചിലർ മരണപ്പാച്ചിൽ നടത്തുന്നത്. കിലോമീറ്ററുകൾ അകലെ വരെ ശബ്ദം കേൾക്കാവുന്ന തരത്തിലാണ് വാഹനങ്ങളിൽ ക്രമീകരണം വരുത്തിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ആലപ്പുഴ: ഊത്തപിടിത്തം ഇനി നടക്കില്ല. ഒഴുക്കിനെതിരേ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് മഴക്കാലത്ത് നടക്കുന്ന മത്സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽനിന്നു തോടുകളിലേക്കും പാടശേഖരങ്ങളിലേക്കുമാണ് ഊത്തകയറ്റം എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ പലായനം നടക്കുന്നത്.
ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണ്. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ട്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട്, 2010 പ്രകാരം പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നതും മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസം സൃഷ്ടിക്കുന്നരീതിയിൽ വലകളോ മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നതും കുറ്റകരമാണ്.
കൂടാതെ 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കൽ, ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിലെ അനധികൃത മത്സ്യബന്ധനം, വിഷം, വൈദ്യുതി, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ നിയമവിരുദ്ധമാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ആക്ട് പ്രകാരമുള്ള കുറ്റങ്ങൾക്ക് പിഴയും തടവും ലഭിക്കാം. ആദ്യകുറ്റത്തിന് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കൂടുതൽ കർശന ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പട്രോളിംഗ്
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28ൽകടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ മത്സ്യബന്ധന പട്രോളിംഗ് നടത്തി. പള്ളിപ്പാട് നാലുകെട്ടുംചിറയിലും 28ൽകടവിലും നടത്തിയ പരിശോധനയിൽ തൂമ്പിൽ വല സ്ഥാപിച്ച് മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തി ചെറുമത്സ്യങ്ങളെയും പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും പിടിക്കുന്ന അനധികൃതമത്സ്യബന്ധന പ്രവർത്തനങ്ങൾ ചെയ്ത അഞ്ചു പേർക്ക് നിയമാനുസൃത നോട്ടീസ് നൽകി.
കൂടാതെ വീയപുരം വള്ളക്കാലുകൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന നിരവധി മത്സ്യക്കൂടുകളും നശിപ്പിച്ചു. ഇതിലൂടെ ആയിരക്കണക്കിന് ചെറുമത്സ്യങ്ങളെയും ഭാവിയിൽ പ്രജനനത്തിന് തയാറായ മത്സ്യങ്ങളെയും സംരക്ഷിക്കാൻ സാധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. പള്ളിപ്പാട്, വീയപുരം മേഖലകളിലെ തോടുകളിലും അനുബന്ധ ജലാശയങ്ങളിലുമായി അനധികൃത മത്സ്യബന്ധനം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ, ജില്ലയുടെ പല ഭാഗങ്ങളിൽ ശക്തമായ പട്രോളിംഗ് നടപടികൾ തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അനധികൃത മത്സ്യബന്ധനം അറിയിക്കാം
അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ഉള്‍നാടന്‍ ആക്ട് പ്രാരം കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. പരാതികള്‍ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലോ, മത്സ്യഭവന് ഓഫീസുകളിലോ അറിയിക്കാവുന്നതാണ്. ഫോണ്‍-0477-2251103.
District News
തൊടുപുഴ: ഖരമാലിന്യ പരിപാലന ചട്ടത്തിലെ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെയും നഗരസഭയുടെയും സംയുക്ത നേതൃത്വത്തില്‍ വാതില്‍പ്പടി ബോധവത്കരണവും പദയാത്രയും സംഘടിപ്പിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് കെ. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും ഖരമാലിന്യ പരിപാലന ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും സ്റ്റിക്കറുകളും വിതരണം ചെയ്യുകയും ചെയ്തു.
മേഴ്സി സെബാസ്റ്റ്യന്‍, സെക്രട്ടറി എം.പി. ജോസ്, ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സാലിഹ. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, എന്‍ജിനിയര്‍ പി.ജി.ഹേമന്ത് , അഖില, സോഷ്യല്‍ എക്സ്പേര്‍ട്ട് കെ.കെ. അജിത് എന്നിവര്‍ നേതൃത്വം നല്കി. ഹരിതകര്‍മ സേനാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സമാപിച്ചു. കോളജ് മാനേജര്‍ ഫാ. ജോസ് കടുവനാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഐടി, ഹെല്‍ത്ത്കെയര്‍, ബിപിഒ, ടെക്നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികള്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ലധികം വിദ്യാരഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു.
അക്സഞ്ചര്, ടെക് മഹീന്ദ്ര, എസ്എല്‍ബി സൊല്യൂഷന്‍സ്,ഫസ്റ്റ് സോഴ്സ്, ടെലിപെര്‍ഫോമന്‍സ്,ഒമേഗ ഹെല്‍ത്ത്കെയര്‍, ഇന്റലിപാത്ത്,സജിലിറ്റി തുടങ്ങിയ കമ്പനികളുടെ എച്ച്ആര്‍ പ്രതിനിധികള്‍ നേരിട്ട് അഭിമുഖം നടത്തി.തൊഴിലവസരങ്ങള്‍ അറിയുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കുന്നതിനും കരിയര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനും ജോബ് ഫെയറിലൂടെ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞു.
ടാലന്റും അവസരവും തമ്മില്‍ പാലം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
District News
വഴിത്തല: പല്ലവി നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പത്താംവാര്‍ഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റോഡ് ശുചീകരണം, പ്രാഥമിക ജീവന് രക്ഷാപരിശീലന ക്ലാസ് പ്രിവിലേജ് കാര്‍ഡ് വിതരണം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, പഠനോപകരണ വിതരണം, ഓരോ കുടംബത്തിനും ചന്ദനത്തൈവിതരണം എന്നിവ സംഘടിപ്പിച്ചു.
പ്രസിഡന്റ് ശ്രീജിത്ത് തുമ്പശേരില്‍, സെക്രട്ടറി ജിസ്മോള്‍ ജോമോന്, ട്രഷറര്‍ കുര്യാക്കോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
കരിമണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിമണ്ണൂര്‍ വാര്‍ഷിക പൊതുയോഗം വ്യാപാര ഭവനില്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.ജെ. ചെറിയാന് അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് അപുജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ ആര്. രമേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.പി. ചാക്കോ, മണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി മധു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എം. മത്തച്ചന് റിപ്പോര്‍ട്ടും ട്രഷറര്‍ പി.എ. ആസാദ് കണക്കും അവതരിപ്പിച്ചു.
പ്ലസ്ടു പരീക്ഷയില്‍ ഫുള്‍മാര്‍ക്ക് നേടിയ മെഹറിന് ഫാത്തിമ, ഫുള്‍ എപ്ലസ് നേടിയ മിസറിയ നസീര്‍, ജാക്വലിന് ജോണ്സന്, പഞ്ചായത്തംഗം ജോസ്മി സോജന്, സീനിയര്‍ അംഗങ്ങളായ ജോയി പറയന്നിലം, മാത്യു ഉള്ളാട്ടില്‍,മത്തച്ചന് കുന്നപ്പിള്ളി, ജോസഫ് കാഞ്ഞിരത്തുങ്കല്‍ എന്നിവരെ ഗവ.ചീഫ് വിപ്പ് ആദരിച്ചു.
യോഗത്തില്‍ ഭാരവാഹികളായി വി. ജെ. ചെറിയാന്-പ്രസിഡന്റ്, സോജന് ജോസഫ്-ജനറല്‍ സെക്രട്ടറി, പി.എ. ആസാദ് -ട്രഷറര്‍, കെ.എം. മത്തച്ചന്-വൈസ് പ്രസിഡന്റ്, ജ്യോതി ജോജോ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
കരിമണ്ണൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഓഫീസ് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള റോഡിനിരുവശവും കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുക, കരിമണ്ണൂരിലെ ബിവറേജ് ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം ഗവ. ചീഫ് വിപ്പിന് കൈമാറി.
District News
മൂവാറ്റുപുഴ: ദീപിക നമ്മുടെ ഭാഷ പദ്ധതി കോതമംഗലം രൂപതാതല ഉദ്ഘാടനം മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ.ഡോ. തോമസ് പോത്തനാമൂഴി ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.
നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ഇടത്തൊട്ടി, പത്രം സ്പോണ്സര് ചെയ്ത ജേക്കബ് മിറ്റത്താനി, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏബ്രഹാം ഏനാനിക്കല്‍, ഡിഎഫ്സി രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് മങ്ങാട്ട്, വൈസ് പ്രസിഡന്റ് സിബി പൊതൂര്‍, മൂവാറ്റുപുഴ ഫൊറോന പ്രസിഡന്റ് ജേക്കബ് തോമസ്, ആരക്കുഴ ഫൊറോന പ്രസിഡന്റ് പോള്‍ ലൂയിസ്, കാളിയാര്‍ ഫൊറോന പ്രസിഡന്റ് ചാക്കോച്ചന് പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
അടിമാലി: അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ വാഗമരത്തിന്റെ ശിഖരങ്ങൾ അപകടക്കെണി. കുട്ടികൾ ഭക്ഷണം കഴിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ശിഖരങ്ങൾ ചാഞ്ഞുനിൽക്കുന്നത്.
മരശിഖരങ്ങൾ വലിയ ഉറപ്പില്ലാത്തതാണെന്നത് വലിയ ആശങ്കയ്ക്കും ഇടവരുത്തുന്നു. മഴക്കാലം ശക്തമായതോടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. സ്കൂളിന് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുന്‍പ് മുറിച്ചുനീക്കിയിട്ടുണ്ട്.
District News
നെടുങ്കണ്ടം: കമ്പംമെട്ടില്‍ പള്ളിമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു മുമ്പിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് ഇന്നലെ രാവിലെ 11.30നാണ് വന്‍ മരം കടപുഴകിവീണത്.
റോഡിനോടു ചേര്‍ന്നുനിന്നിരുന്ന ആല്‍മരമാണ് വീണത്. ഒരു ബോലേറയ്ക്കും രണ്ടു കാറിനും രണ്ടു സ്കൂട്ടറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പള്ളിയിലെത്തിയവരുടെ വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്.
District News
കാഞ്ഞാര്‍: മരം വൈദ്യുതി ലൈനിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാഞ്ഞാര്‍ -ആനക്കയം റൂട്ടില്‍ കൈപ്പകവലക്ക് സമീപമാണ് മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണ് ഗതാഗതം തടസപ്പെട്ടത്.
വിവരമറിഞ്ഞ് മൂലമറ്റം അഗ്നിരക്ഷാം സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
District News
രാജാക്കാട്: ശക്തമായ കാറ്റിലും മഴയിലും രാജാക്കാട് പുന്നസിറ്റിക്കു സമീപം റോഡിലേക്കു വൻ മരം ഒടിഞ്ഞുവീണ് ഗതാഗതം പൂർണമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടം തൊഴിലാളികൾ പണിക്കായി എത്തുന്ന സമയത്ത് തിരക്കേറിയ റോഡിലേക്കു മരം വീണതിനെത്തുടർന്ന് ഇരുവശങ്ങളിലും വാഹനങ്ങളുടെ വലിയ നിര രൂപപ്പെടുകയും പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻതന്നെ രാജാക്കാട് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ നോബിൻ വർഗീസ്, എം.എസ്. അഖിൽ, ജിപ്സൺ ജോസി, അഖിലേഷ് കുമാരൻ, സന്ദീപ് സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് മരം പൂർണമായും മുറിച്ചുമാറ്റിയത്. തുടർന്ന് റോഡ് വൃത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
District News
കുമളി: ലോക സമുദ്രദിനത്തോടനുബന്ധിച്ച് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിലെ എന്‍സിസി കേഡറ്റുകള്‍ സ്കൂളിനു സമീപത്തുള്ള ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്തു.
ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുക, ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി എന്‍സിസി ആരംഭിച്ച ദേശീയ കാമ്പയിന് പുനീത് സാഗര്‍ അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപ്പറമ്പില്‍, എന്‍.ഒ. ജോസഫ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും മെമന്റോ വിതരണവും നടന്നു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെറിറ്റ് ഡേയില്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി അഡ്വ. സേനാപതി വേണു എംഎൽഎ, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ എം.എ. അഗസ്റ്റിന്, ഹെഡ്മിസ്ട്രസ് റിനിമോള് മാത്യു, പിടിഎ പ്രസിഡന്റ് ബിജു ഇടുക്കാര്‍, സീനിയര്‍ അസിസ്റ്റന്റ് മനോജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ജനവാസമേഖലയായ ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലുംനിന്നു കാട്ടാനകളെ പൂര്‍ണമായും തുരത്തണമെന്നും തോട്ടം തൊഴിലാളികളുടെയും കൃഷിക്കാരുടെയും സ്വൈര്യജീവിതം ഉറപ്പാക്കണമെന്നും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ആവശ്യപ്പെട്ടു .
ഇന്നലെ ചിന്നക്കനാലിലെ മാരിയുടെ മരണം ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
ചിന്നക്കനാലും പരിസരപ്രദേശവും ഉള്‍പ്പെടെ വനമാക്കാനായുള്ള നിഗൂഡ പ്രവര്‍ത്തനങ്ങളാണ് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിച്ച് വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളാണ് ഇതെല്ലാം.
പുതിയ സര്‍ക്കാരും മന്ത്രിയും ഇതു തിരിച്ചറിഞ്ഞ് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ തയാറാകണമെന്നും മാരിയുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
District News
കട്ടപ്പന: അറവുമാടുകളുടെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ 12 മുതൽ ഇറച്ചിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് അറിയിച്ചു.
വ്യാപാരം മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളതെന്നും സംഘടന വ്യക്തമാക്കി. ഇറച്ചി വ്യാപാരമേഖലയെ ആശ്രയിച്ച് 15 ലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കന്നുകാലികളെ എത്തിക്കുന്നതില്‍ ഗുരുതര തടസങ്ങള്‍ നേരിടുന്നതായി സംഘടന ആരോപിച്ചു.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിനാവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയപ്പെടുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബീഫ് കയറ്റുമതി വര്‍ധിച്ചതും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി ലോബികളുടെ ഇടപെടലുമാണ് കേരളത്തിലെ ബീഫ് ക്ഷാമത്തിന് പ്രധാന കാരണമെന്ന് സംഘടന ആരോപിച്ചു. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ആവശ്യമായ കന്നുകാലികള്‍ ലഭ്യമാകാതെ വരുന്പോൾ കയറ്റുമതിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വലിയൊരു ഭാഗവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. എന്നാല്‍, കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ ഇറച്ചിവ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിയുടെ വില നിര്‍ണയിക്കുന്നതും വ്യാപാരികള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ദിനംപ്രതി വലിയ തോതില്‍ അനധികൃത ഇറച്ചിവില്‍പ്പന നടക്കുന്നുണ്ടെന്നും ഇതിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ഏകദേശം രണ്ടു ലക്ഷം കിലോഗ്രാം അനധികൃത ഇറച്ചി പ്രതിദിനം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതായും ഇതു നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് എം.എ. സലിം, ജില്ലാ പ്രസിഡന്റ് യൂന്‍ ഇബ്രാഹിം, വര്‍ക്കിംഗ് പ്രസിഡന്റ് ഇ.എം. ജലാല്‍, ട്രഷറര്‍ ബോഡി ഫിലിപ്പ്, ജില്ലാ സെക്രട്ടറി മോബിന് കുര്യന്, ഷിജു ജോസഫ്, കെ.എം. റോബിന്, ആനന്ദ്, സാബു, നൗഷാദ്, യൂസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
മൂന്നാർ: സുമനസുകളുടെ കരുതലിൽ പിറന്ന അഴകലൈ എന്ന വീട്ടില്‍ അളകമ്മയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മൂന്നാർ സ്വദേശിനി അളകമ്മയ്ക്ക് സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് വീട് വച്ച് നൽകിയത്. അളകമ്മയ്ക്കും വേണ്ടേ ഒരു അഴക് ജീവിതം എന്ന ദീപിക വാര്‍ത്തയാണ് ഈ വീട്ടമ്മയ്ക്ക് തുണയായത്.
പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജോസഫ് ഡിസില്‍വ അളകമ്മയ്ക്ക് കൈമാറി. ഏപ്രിലിലാണ് വീടിന്റെ തറക്കല്ലിട്ടത്. 50 ദിവസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.
രണ്ടു പതിറ്റാണ്ടായി പഞ്ചായത്തിന്റെ ശുചീകരണ ജോലി ചെയ്യുന്ന അളകമ്മയ്ക്ക് താമസയോഗ്യമായ വീട് എന്നും ഒരു സ്വപ്നമായിരുന്നു. ഇടത് സർക്കാരിന്റെ ലൈഫ് പദ്ധതിയിലും ഈ വീട്ടമ്മ ഉൾപ്പെട്ടില്ല. ഇതിനിടെ 2024 സെപ്റ്റംബര്‍ 25ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വച്ച് അളകമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
District News
രാജാക്കാട്: ചിന്നക്കനാലിൽ തിങ്കളാഴ്ച രാവിലെ മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുമ്പോൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരി(36)യുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കാട്ടാന ആക്രമിച്ചു വീഴ്ത്തിയ സ്ഥലത്തിനു സമീപത്തായിതന്നെയായിരുന്നു പൊതുദർശനം. കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൻ രക്ഷിൻ(11) സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ആരംഭിച്ചത്. ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാരിയുടെ മൃതദേഹം സുര്യനെല്ലിയിൽ എത്തിച്ചത്.
10 മിനിറ്റ് പൊതുദർശനത്തിനു ശേഷം പൊതുശ്മശാനത്തിൽ മൃതദേഹം എത്തിച്ചു സംസ്കരിച്ചു. മകൾ രക്ഷിണയാണ് ചിതയ്ക്കു തീ കൊളുത്തിയത് എംഎൽഎമാരായ സേനാപതി വേണു, എഫ്. രാജ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
District News
കരിമണ്ണൂര്‍: കാല്‍പ്പന്തുകളിയുടെ ആവേശം വാനോളമുയര്‍ത്തി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു.
അര്‍ജന്റീനയെയും ബ്രസീലിനെയും പ്രതിനിധീകരിച്ച് കുട്ടി ഫാന്‍സ് ടീമുകളായ സാംബയും ടാന്ഗോയും ഏറ്റുമുട്ടിയപ്പോള്‍ ജയം ടാന്ഗോയ്ക്ക് ഒപ്പമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നടന്ന ഷൂട്ടൗട്ടില്‍ 4 -2 നാണു അര്‍ജന്റീനയുടെ കുട്ടിഫാന്‍സ് വിജയിച്ചത്.
വിജയികള്‍ക്ക് ഹെഡ്മാസ്റ്റര് ബിജോയ് മാത്യു ട്രോഫി സമ്മാനിച്ചു. കായികാധ്യാപകന് ആല്വിന് ജോസ് നേതൃത്വം നല്കി.
District News
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയോര ജില്ലയും ഫുട്ബോള്‍ ആവേശത്തില്‍. നാടിന്റെ മുക്കും മൂലയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങളായ നീലയും മഞ്ഞയും കൊടിതോരണങ്ങള്ക്കൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ ഏറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്കും ആരാധകരുണ്ട്.
സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ, എംബാപേ എന്നിവര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു.
പല ബോര്‍ഡുകളിലും ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. താരങ്ങളുടെ ഫാന്‍സുകാരാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കുളമാവ് വടക്കേപ്പുഴ ചെക്ക്ഡാമില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രദേശത്തെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. ഇപ്പോള്‍ എവിടെയും സൗഹൃദക്കൂട്ടായ്മകളിലും അന്തിച്ചര്‍ച്ചകളിലും ലോകകപ്പ് ആവേശമാണ് നിറയുന്നത്.
ലോകകപ്പ് ആവേശം പടിവാതില്ക്കല് എത്തിയതോടെ പ്രിയ താരങ്ങളുടെ ജഴ്സിയും മറ്റും വാങ്ങാന്‍ സ്പോര്‍ട്സ് ഐറ്റങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആവശ്യക്കാരേറി. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം വിവിധ വര്‍ണങ്ങളിലുള്ള ജഴ്സികള്‍ വന്‍തോതില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും ജഴ്സികള്ക്കുതന്നെയാണ് ഡിമാൻഡ്. തൊടുപുഴയിലും മറ്റും ചൂടപ്പം പോലെയാണ് ഇവ വിറ്റു പോകുന്നത്.
ഇതിനു പുറമേ വവിധ രാജ്യങ്ങളുടെ കൊടികള്‍, തൊപ്പി, തോരണം, പില്ലോ, കീ ചെയിന്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്. തൊപ്പിയും മറ്റും വലിയ തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും തകൃതിയാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരങ്ങളും കാണികള്‍ക്കായി വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. ക്ലബുകളുടെയും ടീമുകളുടെ ഫാന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നത്. ഇതിനായി വലിയ സ്ക്രീനുകളും സജ്ജമാക്കും. ഇത്തരം കേന്ദ്രങ്ങളിലെല്ലാം വലിയ തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ കളി കാണാനെത്തും.
District News
മറയൂർ: വീട്ടുവളപ്പിൽ മുറിച്ചു സൂക്ഷിച്ചുവച്ച 35 കിലോ ചന്ദനവും ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും കണ്ടെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
മറയൂർ മാശിവയലിൽ താമസിക്കുന്ന രാമചന്ദ്രന്റെ വീട്ടിൽനിന്നാണ് വനം വകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ ചന്ദനം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മറയൂർ വിജിലൻസ് വിഭാഗവുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ മറിഞ്ഞുകിടന്ന ചന്ദനത്തടികൾ കണ്ടെടുത്തത്. ഇവ വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും (71 കുപ്പി) കണ്ടെടുത്തു. ചന്ദനവുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് ഫോറസ്റ്റ് അധികൃതർക്കും, വൈനുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് എക്സൈസ് വിഭാഗത്തിനും കൈമാറി.
മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അറിയിച്ചു.
എക്സൈസ് വിഭാഗത്തിന്റെ കേസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോണി തോമസ്, വി. അനീഷ്, വനിതാ സിവിൽ ഓഫീസർ ദിവ്യ ഉണ്ണി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
District News
കട്ടപ്പന: നഗരത്തിലെ പ്രധാനപാതയായ ഇടുക്കിക്കവല- പള്ളിക്കവല ബൈപാസ് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായെങ്കിലും ഇരുവശങ്ങളിലെയും കട്ടിംഗ് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.
കൂടാതെ ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു വാഹനങ്ങള്‍ എത്തിച്ചേരാനും ബുദ്ധിമുട്ടുന്നു. ഇരുവശങ്ങളിലും അരയടിയോളം താഴ്ചയുണ്ട്. കോണ്‍ക്രീറ്റ് ചെയ്ത് ഐറിഷ് ഓടകള്‍ നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു.
റോഡരികില്‍ വര്‍ക്ക്ഷോപ്പുകളും വാഹന വില്‍പ്പന കേന്ദ്രങ്ങളുമാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചിലര്‍ താത്കാലിക ക്രമീകരണമൊരുക്കിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ പലസ്ഥലങ്ങളിലും ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുകയാണ്. കട്ടിംഗിൽനിന്ന് ടയറുകള്‍ തെന്നിമാറി വാഹനങ്ങളുടെ അടിവശം തട്ടി കേടുപാട് സംഭവിക്കുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു.
District News
കറിക്കാട്ടൂർ: സെന്റ് തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും ജൂബിലി മെമ്മോറിയൽ നിർമിതികളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ഫാ. ജോബി മൂലയിൽ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ. ജോസ് പുത്തൻചിറ ആമുഖപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പ്രഫ. റോണി കെ. ബേബി എംഎൽഎ, മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ഏറത്തേടം, ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് പ്രിയ ടി. ജോസഫ് തുടിയൻപ്ലാക്കൽ, ചങ്ങനാശേരി എസ്എച്ച് കോൺവെന്റ് വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഫിലോ ജോസ് എസ്എച്ച്, ജൂബിലി ജനറൽ കൺവീനർ ജിജോ തോമസ്, പിടിഎ പ്രസിഡന്റ് ടോംസി ഞള്ളിയിൽ, അധ്യാപക പ്രതിനിധി ജോജോ ജോസ് എന്നിവർ പ്രസംഗിക്കും.
District News
മുണ്ടക്കയം: റോഡ് വശത്തുള്ള ഗർത്തം വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മുണ്ടക്കയം-പുഞ്ചവയൽ റോഡിലെ മുരിക്കുംവയൽ ശ്രീശബരീശ കോളജിന് സമീപമാണ് റോഡ് വശത്ത് ഗർത്തം രൂപപ്പെട്ടത്.
മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർന്നാണ് ഗർത്തം രൂപപ്പെട്ടത്. സ്ഥലത്ത് കലുങ്ക് ഇല്ലാത്തതിനാൽ റോഡിലൂടെ മഴവെള്ളം ഒഴുകുന്നതും യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഈ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിൽക്കുന്നതിനാൽ ഗർത്തം പെട്ടെന്ന് കാണാൻ കഴിയാത്തതും അപകടം സൃഷ്ടിക്കുന്നുണ്ട്. സിഗ്നൽ ബോർഡുകളോ സുരക്ഷാ ബാരിക്കേഡുകളോ സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും മുമ്പ് കലുങ്കിന്റെ സംരക്ഷണഭിത്തി നിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പൊൻകുന്നം: സർവീസ് സഹകരണബാങ്കിന്റെ പരിധിയിലെ വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചിറക്കടവ് പഞ്ചായത്തിലെ 20 സ്കൂളിലും വാഴൂർ പഞ്ചായത്തിലെ രണ്ട് സ്കൂളിലുമാണ് പഠനോപകരണങ്ങൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എ.ടി. ജോസഫ്, ഷേർളി മാത്യു, സതി സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി മിനി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.
പൊൻകുന്നം: ഐഎൻടിയുസി, യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റികൾ പൊൻകുന്നം സിഎംഎസ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സനോജ് പനക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ. സജി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, സുരേഷ് ടി. നായർ, ശ്യാം ബാബു, സജി തോമസ്, സൂരജ് ദാസ്, ഷിഹാബ് തുണ്ടിയിൽ, ഫസൽ മാടത്താനി, അനീസ് മുങ്ങത്ര, പഞ്ചായത്തംഗം രേഖാ ഡോൺ, പ്രഥമാധ്യാപിക റോഷൻ സി. ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെറുവള്ളി: പഴയിടം കോസ്വേ കവലയിലും പരിസരപ്രദേശത്തും വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി. മഴക്കാലമായാൽ കോസ്വേയിലും കരകളിലും മണിമലയാറ്റിൽനിന്ന് വെള്ളം കയറാറുണ്ട്.
വഴിവിളക്കില്ലാത്തത് കാൽനടയാത്രക്കാരുടെ സഞ്ചാരം ദുരിതമാക്കും. പൊൻകുന്നം-പുനലൂർ ഹൈവേ നിർമിച്ചപ്പോൾ സ്ഥാപിച്ച വഴിവിളക്കുകൾ തകരാറിലായെന്നും ഇവ നന്നാക്കുകയോ പഞ്ചായത്ത് വഴിവിളക്കുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പെരുവന്താനം: സഹകരണബാങ്കിന്റെ എടിഎം പ്രവർത്തനരഹിതമായത് പെരുവന്താനത്തെ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.
മലയോര മേഖലയിലെ ആളുകളുടെ ഏക ആശ്രയമായിരുന്നു ജംഗ്ഷനിലെ സഹകരണബാങ്കിന്റെ എടിഎം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾക്ക് മുപ്പത്തഞ്ചാംമൈലിലോ മുണ്ടക്കയത്തോ എത്തി പണമിടപാട് നടത്തേണ്ട സ്ഥിതിയാണ്.
എടിഎം പ്രവർത്തനസജ്ജമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.