വാലന്‍റൈൻസ് ദിനത്തിലെ പ്രണയ ചിന്തകൾ
വാലന്‍റൈൻസ് ഡേയുടെ സമ്മാനദാന ചടങ്ങിനപ്പുറം പോകാനാവാത്തവർ ഇന്നും നിരവധി ഇരകളെ കെണിയിലാക്കും. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന കണക്കുകൾ പരാജയപ്പെട്ട പ്രണയങ്ങളുടെ ബാക്കി പത്രംകൂടിയാണ്.

പ്രണയിക്കുന്നവർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന വാലന്‍റൈൻസ് ഡേ ഇന്നാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും യുദ്ധത്തിന്‍റെയും കലാപങ്ങളുടെയും അക്രമത്തിന്‍റെയും കാലത്ത് സ്നേഹത്തിന്‍റെ മുദ്രയുള്ള ഈ ദിവസം ഓർമിക്കപ്പെടാതെ കടന്നുപോകരുത്. സ്നേഹിക്കുന്നവർക്കു മാത്രമല്ല, നഷ്ടസ്നേഹത്താൽ നീറുന്നവർക്കും ഇന്നു വീണ്ടെടുപ്പിന്‍റെ ദിനമാക്കാം. സ്നേഹം തുറന്നുപറയുകയും സമ്മാനങ്ങൾ കൈമാറുകയുമൊക്കെയാണ് ഈ പ്രണയദിനത്തിന്‍റെ ആഘോഷങ്ങൾ. എന്നാൽ, മാംസനിബദ്ധം മാത്രമായത് ഉൾപ്പെടെയുള്ള നൈമിഷിക വികാരങ്ങളെ പ്രണയമെന്നു തെറ്റിദ്ധരിച്ച് കെണിയിൽ വീഴാനോ വീഴ്ത്താനോ ഉള്ളതുമല്ല പ്രണയത്തിന്‍റെ ഈ ആഗോളദിനം.

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ വാലന്‍റൈന്‍റെ പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്.വാലന്‍റൈൻ എന്ന പേരിൽ അറിയപ്പെടുന്ന ബിഷപും വൈദികനുമുണ്ട്. രണ്ടുപേരും ഒരാൾ തന്നെയാകാം എന്ന് ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം പ്രണയിക്കുന്നവരുടെ പേരിൽ അറിയപ്പെടുന്നത് എന്നതിനെക്കുറിച്ച് പല വിവരണങ്ങളുമുണ്ട്. എന്തായാലും, സ്നേഹത്തിന്‍റെ പ്രതീകമായാണ് എ.ഡി. 270ൽ രക്തസാക്ഷിയായ വിശുദ്ധ വാലന്‍റൈൻ അറിയപ്പെടുന്നത്. സനാതന സംസ്കാരമല്ലെന്നു പറഞ്ഞ് ഇന്ത്യയിൽ തീവ്രഹിന്ദുത്വ സംഘടനകൾ പലപ്പോഴും ഇതിനെതിരേ രംഗത്തു വന്നിട്ടുമുണ്ട്. ഇത്തവണ വാലന്‍റൈൻസ് ദിനം, പശു ആലിംഗന ദിനമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പ്രഖ്യാപിച്ചതും വിവാദമായിരുന്നു. പരിഹസിക്കപ്പെട്ടതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

പ്രണയത്തിന്‍റെ പേരിൽ നിരവധി പെൺകുട്ടികൾ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന കാലത്താണ് ഈ പ്രണയദിനം കടന്നുവരുന്നത് എന്നതും ചിന്തിക്കേണ്ടതാണ്. വാലന്‍റൈൻസ് ഡേയുടെ ആഘോഷത്തിലെല്ലാം മുന്നിൽനിന്നവർതന്നെ കലാലയത്തിൽവച്ചുപോലും കാമുകിയെ കുത്തിക്കൊന്ന സംഭവങ്ങൾ കേരളത്തിലും ആവർത്തിക്കപ്പെട്ടു. കാമുകനെ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊന്ന കാമുകിയുമുണ്ട്. ആഗ്രഹിക്കുന്നതെല്ലാം പങ്കാളിയിൽനിന്നു ലഭിച്ചുകൊണ്ടിരിക്കണമെന്നു വാശിപിടിക്കുന്ന അപക്വമതികളാണ് പ്രണയത്തെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്‍റീരിയർ ഡിസൈനറായ ആൻജലീറ്റ ലിം പറഞ്ഞ ഒരു വാചകം ഇത്തരക്കാരോടുള്ള ഓർമപ്പെടുത്തലാണ്.

""നീ പൂർണതയുള്ള വ്യക്തിയാണെന്നു കണ്ട് ഞാൻ സ്നേഹിച്ചു. പക്ഷേ, നീ ഒട്ടും പൂർണതയില്ലാത്തയാളായിരുന്നെന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴാണ് ഞാൻ നിന്നെ കൂടുതൽ സ്നേഹിച്ചത്.''സ്നേഹിക്കുന്നവരെന്ന് അവകാശപ്പെടുന്ന പലർക്കും ഇത് അചിന്ത്യമാണ്. പ്രണയാഭ്യർഥനയോ വിവാഹാഭ്യർഥനയോ നിരസിക്കപ്പെടുന്ന നിമിഷം സ്നേഹത്തിന്‍റെ മുഖംമൂടി വലിച്ചെറിഞ്ഞ് പക അഴിഞ്ഞാടുകയായി. കലാലയങ്ങളിൽ സ്നേഹത്തിന്‍റെ മാതൃകയായിരുന്ന പെൺകുട്ടികളിൽ എത്രയോ പേർ പിന്നീട് സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരിൽ കൊല്ലപ്പെട്ടു. ജീവിത പങ്കാളിക്കു സൗന്ദര്യമില്ലെന്നു പറഞ്ഞ് എത്രയോ പേരെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

വാലന്‍റൈൻസ് ഡേയുടെ സമ്മാനദാന ചടങ്ങിനപ്പുറം പോകാനാവാത്തവർ ഇന്നും നിരവധി ഇരകളെ കെണിയിലാക്കും. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന കണക്കുകൾ പരാജയപ്പെട്ട പ്രണയങ്ങളുടെ ബാക്കി പത്രംകൂടിയാണ്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കുകൾ പുറത്തുവന്നപ്പോൾ സ്ത്രീകൾക്കെതിരേയുള്ള ആക്രമണം കഴിഞ്ഞ ഏഴു വർഷത്തിനിടെ ഏറ്റവും ഉയർന്നിരിക്കുന്നു. 18,943 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

സ്നേഹത്തിന്‍റെ ഏതാനും ദിവസങ്ങളൊഴിച്ചാൽ സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ത്രീകൾ വീടെന്ന തടവറയിൽ ഒരു കേസും രജിസ്റ്റർ ചെയ്യാതെ ഇപ്പോഴും കഴിയുന്നു. സ്നേഹത്തിന്‍റെ സങ്കൽപ്പങ്ങളെ തിരുത്തിയെഴുതാനാണ് വാലന്‍റൈൻസ് ദിനം നമ്മോട് ആവശ്യപ്പെടുന്നത്. ഒരു പ്രണയദിനവുമില്ലാതെതന്നെ വാർധക്യത്തിലും ജീവിതത്തെ പ്രണയാഘോഷമാക്കിയ എത്രയോ മനുഷ്യരുണ്ട്. അവരെയാണ് മാതൃകയാക്കേണ്ടത്; ഇരുട്ടിലും ഇടനാഴിയിലും ദേഹത്തെ മാത്രം സ്നേഹിക്കുന്നവരെയല്ല.

ബൈബിളിൽ വസ്തുനിഷ്ഠമായ ഒരു പ്രണയലേഖനമുണ്ട്. ""സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു എന്നിങ്ങനെയാണ് കൊറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ വിശുദ്ധ പൗലോസ് പറയുന്നത്. അതിന്‍റെ ഒടുവിൽ ഇങ്ങനെ പറയുന്നു: ""ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.'' പ്രണയകാലത്ത് കണ്ണാടിയിലൂടെ കണ്ട ജീവിതപങ്കാളിയെ പിന്നീടു മുഖാമുഖം കണ്ടപ്പോൾ പൂർണമായി അറിയാനും അംഗീകരിക്കാനും കഴിയാതെ പോയവരാണ് പരാജയപ്പെട്ടത്. അങ്ങനെ പരാജയപ്പെട്ടവർക്കും ജീവിതം പുതുക്കിയെഴുതാനുള്ള ദിവസമാണ് ഇന്ന്. വിശുദ്ധ വാലന്‍റൈന്‍റെ തിരുനാളിന് വിശുദ്ധമായ പ്രണയമാണ് സമ്മാനിക്കപ്പെടേണ്ടത്; അതു മാത്രം.