മാർ മാത്യു മാക്കീൽ ധന്യപദവിയിലേക്ക്
Friday, May 23, 2025 1:28 AM IST
വത്തിക്കാൻ സിറ്റി: കേരളത്തിൽനിന്നുള്ള ദൈവദാസൻ മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നു ധന്യാത്മാക്കളുടെ വീരോചിത സുകൃതങ്ങൾ വത്തിക്കാൻ അംഗീകരിച്ചു. ഇതോടെ ഇവർ വൈകാതെ ധന്യരായി പ്രഖ്യാപിക്കപ്പെടും.
ബിഷപ് മാർ മാത്യു മാക്കീലിനു പുറമെ സ്പെയിനിൽനിന്നുള്ള ദൈവദാസൻ ബിഷപ് അലെജാൻദ്രോ ലബാക്ക ഉഗാർത്തെ, കൊളംബിയയിൽനിന്നുള്ള ദൈവദാസി സിസ്റ്റർ അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നിവരുടെ വീരോചിത സുകൃതങ്ങളാണ്, ലെയോ പതിനാലാമൻ മാർപാപ്പയുടെ അനുവാദം ലഭിച്ചതിനെത്തുടർന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമെറാറോ അംഗീകരിച്ച് ഇന്നലെ ഡിക്രി പ്രസിദ്ധീകരിച്ചത്.
1889 മുതൽ കോട്ടയം വികാരിയാത്തിൽ തെക്കുംഭാഗക്കാർക്കായുള്ള വികാരി ജനറാളും തുടർന്ന് 1896 മുതൽ ചങ്ങനാശേരിയുടെയും 1911ൽ ക്നാനായ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്തോലിക വികാരിയായിരുന്നു ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീൽ.
കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകൻകൂടിയാണ് മാർ മാത്യു മാക്കീൽ. 1851 മാർച്ച് 27ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരിൽ ജനിച്ച അദ്ദേഹം 1914 ജനുവരി 26ന് കോട്ടയത്താണ് ദിവംഗതനായത്. ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്.
സ്പെയിനിലെ ബെയ്സാമയിൽ 1920 ഏപ്രിൽ 19ന് ജനിച്ച ബിഷപ് അലെജാൻദ്രോ ലബാക്ക ഉഗാർത്തെ 1987 ജൂലൈ 21ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണു ദിവംഗതനായത്. ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സന്യാസസമൂഹാംഗമായിരുന്ന അദ്ദേഹം അഗ്വാറികോയുടെ അപ്പസ്തോലിക വികാരിയായിരുന്നു.
കൊളംബിയയിലെ മെദലീനിൽ 1937 ഏപ്രിൽ ആറിനു ജനിച്ച ദൈവദാസി സിസ്റ്റർ അഞ്ഞേസെ അറാങ്കോ വെലാസ്കസ് തിരുക്കുടുംബത്തിന്റെ കപ്പൂച്ചിൻ മൂന്നാം സഭയെന്ന സന്യാസസമൂഹത്തിലെ അംഗമായിരുന്നു.
1987 ജൂലൈ 21ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണു മരിച്ചത്. തദ്ദേശീയ ജനതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരവേ ബിഷപ് ഉഗാർത്തെയും സിസ്റ്റർ വെലാസ്കസും മതപീഡകരാൽ കൊല്ലപ്പെടുകയായിരുന്നു.