കണ്ണൂർ: ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകമായി. കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ് ടൗണ്‍, പന്നിയൂര്‍ വില്ലേജില്‍ പന്നിയൂര്‍ പൂമംഗലം കൂളികുണ്ട്, പൂമംഗലം മാഴൂര്‍ റോഡ്, തളിപ്പറമ്പ് വില്ലേജില്‍ തൃച്ചംബരം ഭാഗത്തുള്ള റോഡ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, കുറുമാത്തൂര്‍ വില്ലേജില്‍ കുറുമാത്തൂര്‍ കാണിച്ചമല്‍ എന്നിവിടങ്ങളാണ് കനത്തമഴയില്‍ വെള്ളക്കെട്ടിലായത്.
പരിയാരം ദേശീയപാതയില്‍ വെള്ളക്കെട്ടായതോടെ സമീപത്തെ വി.വി. കരുണാകരന്റെ വീട്ടില്‍ വെള്ളം കയറി. കുറുമാത്തൂര്‍ കാണിച്ചമലില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പരിയാരം ഇരിങ്ങള്‍ നിവാസി കെ.പി. മിഥുന്റെ വീടിനോട് ചേര്‍ന്നുള്ള മതില് ഇടിഞ്ഞു വീടിന്റെ പോര്‍ച്ച് തകര്‍ന്നു. ആളപായമില്ല.
പന്നിയൂര്‍ പൂമംഗലം കൂളിക്കുണ്ടില്‍ പി.പി. ലക്ഷമണന്, സത്യന് ഉപ്പേരി, രാധ, സുമേഷ്, കൃഷ്ണന് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. പൂമംഗലം- മഴൂര്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം പ്രതിസന്ധിയിലായി.
പട്ടുവം വില്ലേജില്‍ മുതുകുടയില്‍ മഠത്തില്‍ അബ്ദുള്‍ സലാം, കയ്യം കാനാമഠത്തില്‍ പ്രകാശന് എന്നിവരുടെ വീടുകള്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ സ്ഥലം സന്ദര്‍ശിച്ച വില്ലേജ് അധികൃതര്‍ നിര്‍ദേശിച്ചു. തളിപ്പറമ്പ് മുയ്യം റോഡില്‍ ഭ്രാന്തന് കുന്നില്‍ മതില് തകര്‍ന്ന് ബൈക്ക് യാത്രികന് കൂനം സ്വദേശി പി.പി സുനേഷിന് പരിക്കേറ്റു. സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദയഗിരി മണക്കടവ് ടൗണില്‍ മണ്ണിടിഞ്ഞത് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് ഭീഷണിയായി. ശക്തമായ മഴയില്‍ ആലക്കോട് ദേവകിയുടെ മുറ്റം ഇടിഞ്ഞുതാഴ്ന്നു വീട് അപകടാവസ്ഥയിലായി. താമസക്കാരായ ദേവകിയും മകള്‍ അമ്പിളിയും മകന്റെ വീട്ടിലേക്ക് മാറി താമസിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച റവന്യൂ അധികൃതര്‍ നിര്‍ദേശം നല്കി. ചെക്കിക്കടവ് പാലത്തിനു സമീപം വലിയവളപ്പില്‍ ഷാജിയുടെ വീടിനു സമീപം വീണ്ടും കരയിടിച്ചില്‍ ഉണ്ടായതോടെ കുടുംബത്തോട് മാറി താമസിക്കുന്നതിനു റവന്യു അധികൃതര്‍ നിര്‍ദേശം നല്കി.
മടമ്പം: കനത്തമഴയിൽ മടമ്പം പുഴയടക്കം കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വളപട്ടണം പുഴയുടെ ഭാഗമായ ചെങ്ങളായി, കൊയ്യം, പെരുമ്പാറക്കടവ് ഭാഗങ്ങളിൽ പുഴ കരകവിഞ്ഞ് വയലുകൾ വെള്ളത്തിലായി. പുഴ കരകവിഞ്ഞ് പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ മൈതാനിയിലും വെള്ളം കയറി. പൊടിക്കളം മടമ്പം റോഡും വെള്ളത്തിലാണ്. കൈതപ്രം ഭാഗത്തും ജലനിരപ്പ് ഉയർന്നു.
കോട്ടൂർപുഴയിൽ വെള്ളം നിറഞ്ഞതു കാരണം മത്സ്യമാർക്കറ്റ് പരിസരത്ത് വെള്ളം കയറുമോ എന്ന ആശങ്കയുണ്ട്. മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗത്ത് ജലനിരപ്പ് ഉയർന്നതോടെ മേരിലാൻഡ് ഹൈസ്കൂൾ മൈതാനത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മടമ്പം മുതൽ അലക്സ് നഗർ വരെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടയ്ക്കിടെ ജാഗ്രതാ നിർദേശം നൽകി വരുന്നതായി നഗരസഭാകൗൺസിലർ മീനാ സജി അറിയിച്ചു.
കാഞ്ഞിലേരി, അലക്സ് നഗർ, തുമ്പേനി, തേർളായി, തവറൂൽ, മുങ്ങം, ചെങ്ങളായി, അടിച്ചേരി ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. കേരള കർണാടക അതിർത്തി വനത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഇവിടെ മഴ പെയ്താലാണ് സാധാരണയായി പുഴകളിൽ വെള്ളം ഉയരുന്നത്. ഉരുൾപൊട്ടൽ പതിവായ വനമേഖലയാണിത്.
ചെങ്ങളായി പഞ്ചായത്തിലെ തേർളായി ദ്വീപിൽ നൂറിലേറെ കുടുംബങ്ങളുണ്ട്. കഴിഞ്ഞ പ്രളയകാല ത്ത് വെള്ളം കയറി മുങ്ങിയ ദ്വീപാണിത്. പയ്യാവൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെമ്പുവ പുഴയടക്കം നിറഞ്ഞുകിടക്കുകയാണ്. ഏരുവേശി, ചന്ദനക്കാംപാറ, വണ്ണായികടവ്, വഞ്ചിയം, പുഴകളിൽ വെള്ളം ഉയർന്നതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.
പാറക്കടവ്, കണ്ടകശേരി ഭാഗത്തെല്ലാം വെള്ളം ഉയർന്നിട്ടുണ്ട്. പൂപ്പറമ്പ് പാലത്തിനടയിൽ ശക്തമായ നീരൊഴുക്കുണ്ട്. മലയോരത്തെ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്.
പെരുമ്പടവ്: വളപട്ടണം പുഴയിലെ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്ന് ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് സാധനങ്ങൾ നശിച്ചു. മിക്ക വ്യാപാരികളും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മാതമംഗലം ടൗണിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. വാഹനഗതാഗതവും തടസപ്പെട്ടു. മാതമംഗലത്ത് ടൗണിൽ വെള്ളം കയറിയത് സന്ദർശിക്കാൻ എത്തിയ തഹസില്‍ദാറും എംഎൽഎയും വ്യാപാരികളെ സന്ദർശിക്കാൻ തയാറാകഞ്ഞതിൽ വ്യാപാരികൾക്കിടയിൽ കനത്ത പ്രതിഷേധമുണ്ട്.
പലയിടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. ദിവസങ്ങൾക്കു മുമ്പ് വച്ച പുതിയ തൈകൾ ഒഴുകി പോയിട്ടുണ്ട്. കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
തളിപ്പറമ്പ്: തളിപ്പറമ്പ് മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് റോഡിലേക്കു വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൂനം സ്വദേശി പി.പി. സുനേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. പരിക്കേറ്റ സുനേഷിനെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുപുഴ: കനത്ത മഴയിൽ വീടിന്റെ സരക്ഷണ ഭിത്തിയിടിഞ്ഞതിനെ തുടർന്ന് തോടിനോട് ചേർന്ന വീട് അപകടാവസ്ഥയിലായി. പക്കഞ്ഞിക്കാട്ടെ ചിങ്ങംതോട്ടത്തിൽ മാർഷൽ ജോസിന്റെ വീടാണ് അപകടാവസ്ഥയിലായത്. തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വീടിനോട് ചേർന്ന് മുറ്റത്തിന്റെ കെട്ടിടിഞ്ഞ് വീഴുകയായിരുന്നു. ബാക്കിഭാഗം വിള്ളൽ സംഭവിച്ച് ഏത് സമയവും തകർന്നേക്കാമെന്ന അവസ്ഥയിലാണ് പക്കഞ്ഞിക്കാട്ട് തോടിനോട് ചേർന്നാണ് വീട്. തോട്ടില ശക്തമായ ഒഴുക്കിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ മുറ്റമുൾപ്പെടെ ഇടിഞ്ഞു വീഴുകയും വീടിന്റെ നിലനിൽപിനെ ബാധിക്കുകയും ചെയ്യും.
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി -നടുവിൽ റോഡിലെ കൊക്കായിപാലം താത്കാലിക അപ്രോച്ച് റോഡും ഒലിച്ചുപോയി. ഇന്നലെ ഉച്ചവരെ ബസുകളടക്കം കടന്നുപോയതിന് ശേഷം വലിയ ലോറി കയറിയപ്പോഴാണ് റോഡിന്റെ അടിഭാഗത്ത് സ്ഥാപിച്ച പൈപ്പുകൾ പൊട്ടിയതും, തുടർന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽ റോഡ് ഒലിച്ചുപോയതെന്നാണ് നാട്ടുകാർ പറയുന്നത്.
ശരിയായ രീതിയിൽ റോഡ് പണിയാത്തതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതോടെ ചെമ്പന്തൊട്ടി ടൗൺ പെരുമഴയിൽ വീണ്ടും ഒറ്റപ്പെട്ടു. മറ്റ് റോഡുകൾ വഴി ചുറ്റിക്കറങ്ങിയാണ് വാഹനങ്ങൾ ലക്ഷ്യത്തിലെത്തുന്നത്. സ്കൂൾ തുറന്നതോടെ രണ്ടു പാലങ്ങളുടെ അപ്രോച്ച് റോഡുകൾ തകർന്നതും ഗതാഗത സ്തംഭനവും വിദ്യാർഥികൾക്കടക്കം വലിയ ദുരിതമായിട്ടുണ്ട്.
കുപ്പം സിഎച്ച്
നഗറിൽ വീണ്ടും
ചെളിവെള്ളം കയറി
തളിപ്പറമ്പ്: കപ്പണത്തട്ട് മേഖലയിൽ നിന്ന് കുപ്പം സി.എച്ച് നഗറിലേക്ക് വീണ്ടും വെള്ളവും ചെളിയും കുത്തിയൊഴുകി എത്തി. അബ്ദുൾ ഹാജി, നാസർ, ആമിന തുടങ്ങിയവരുടെ വീടുകളിലേക്ക് ചെളിവെള്ളം കയറി. കഴിഞ്ഞ മഴക്കാലത്തും ഇപ്രാവശ്യത്തെ കാലവർഷാരംഭത്തിലും ഇവരുടെ വീടുകളിലേക്ക് നിരവധി തവണ വെള്ളം കയറിയിരുന്നു. കപ്പണത്തട്ടിലെ നിർമാണ പ്രവൃത്തി കാരണം അവിടെ നിന്ന് വരുന്ന ചെളിവെള്ളം ജെസിബി ഉപയോഗിച്ച് വഴിതിരിച്ചു വിട്ടിരുന്നുവെങ്കിലും തിങ്കളാഴ്ച രാത്രി മുതൽ മഴയിൽ വീണ്ടും ശക്തിയായി ചെളിവെള്ളം കുത്തിയൊലിച്ച് സി.എച്ച് നഗറിലെത്തുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനവാരം ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് കൊണ്ടുള്ള ഉപരോധ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്ന് ആർഡിഒ നേതൃത്വം നൽകിയ ചർച്ചയിൽ മേയ് 27 നുള്ളിൽ ചെളിവെള്ളം ഒഴുകിയെത്തുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും ചെളിയും വെള്ളവും കയറി നാശനഷ്ടം സംഭവിച്ച വീടിനും മറ്റുള്ളവയ്ക്കും നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് വെളളം കയറി നശിച്ചു പോയ രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കും പകരം പുതിയത് അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതിഷേധക്കാർക്ക് ഉറപ്പു നൽകിയിരുന്നു.