കടൽക്ഷോഭം രൂക്ഷം
ചാവക്കാട്: കാറ്റും മഴയും ശക്തമായതിന് പിന്നാലെ കടൽക്ഷോഭവും രൂക്ഷമായി. കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയായ തൊട്ടാപ്പ് മുതൽ അഴിമുഖംവരെയുള്ള പ്രദേശങ്ങളിലാണ് ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും കടലാക്രമണം രൂക്ഷമായത്.
കടൽ ആഞ്ഞടിക്കുകയാണ്. ഭിത്തി തകർന്ന സ്ഥലത്തും ഭിത്തിയുള്ള സ്ഥലത്തും കടൽ കരയ്ക്ക് കയറുന്നു. തീരവാസികൾ നിസഹയരാണ്. മഴ അൽപം മാറിനിൽക്കുന്നുണ്ടെങ്കിലും ഇടവിട്ട് കറ്റോടുകൂടിയ മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടിന് കാര്യമായ കുറവ് വന്നിട്ടില്ല. പുന്ന പേരകം, വഞ്ചിക്കടവ്, തെക്കഞ്ചേരി തുടങ്ങി പ്രദേശങ്ങൾ വെള്ളക്കെട്ടിൽതന്നെ. ഇവിടെനിന്ന് പല വീട്ടുകാരും ബന്ധുവീടുകളിലേക്കും കടപ്പുറത്തെ ഷെൽട്ടറിലേക്കുംമാറി.
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വില്യം സിൽപാലം പണിയുന്നതിനായി കനോലി കനാൽ ഭാഗികമായി നികത്തിയിടത്തുനിന്ന് മൂന്ന് മീറ്റർ വീതിയിൽ മണൽ നീക്കിയതിനെ തുടർന്ന് ചെറിയതോതിൽ വെള്ളം ഒഴിയുന്നുണ്ട്. പുന്നപ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ഇവിടത്തുകാർക്ക് പുറത്തുപോകാനുളള മുക്കുട്ട, കോഴിക്കുളങ്ങര, കോഴിത്തറ, പുതിയറ എന്നീ നാലു റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി.
ദ്വീപിൽ അകപ്പെട്ട അവസ്ഥയിലാണ് പുന്നകാർ. കനോലി കനാലിനോടുചേർന്ന് കിടക്കുന്ന പ്രദേശത്തെ വെള്ളം കനാലിലേക്കാണ് ഒഴുകിയിരുന്നത്. കനാൽ കരകവിഞ്ഞതിനാൽ ഒഴുക്ക് നിലച്ചതാണ് പുന്ന, പേരകം സ്വദേശികളെ ദുരിതത്തിലാക്കിയത്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം മന്ദലാംകുന്നിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 15 വീട്ടുകാരുടെ പ്രശ്നം പരിഹരിക്കാൻ ഇന്ന് 3.30ന് ചാവക്കാട് റസ്റ്റ് ഹൗസിൽ ചർച്ചയുണ്ട്. എന്നാൽ മലപ്പുറം ജില്ലയിലെ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണത്തിനായി കനോലി കനാലിൽ തടയണ കെട്ടിയതിനെ തുടർന്ന് തൃശൂർ, മലപ്പുറം ജില്ലകളിലായി നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്.
കനാലിന്റെ ഇരുകരയിലായി കിലോമീറ്ററുകൾ ദൂരത്തിൽ വെള്ളക്കെട്ടാണ്. ജില്ലയിലെ പുന്നയൂർ, എടക്കര, പുന്നയൂർക്കുളം, മല്ലാട്, പനന്തറ, അണ്ടത്തോട് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി ഒട്ടേറെ വീട്ടുകാർ താമസംമാറി. കനാലിലെ തടയണ പൊളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ നിർമാണം തടസപ്പെടുമെന്നും വേഗത്തിൽ പണി പൂർത്തികരിക്കാമെന്ന നിലപാടിലാണ് കരാറുകാരൻ പറയുന്നത്. മഴ തുടർന്നാൽ കനാൽ തീരത്തെ സ്ഥിതി വഷളാകുമെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നു.
റോഡിൽ വെള്ളംകയറി
ചേർപ്പ്: കനത്ത മഴയെ തുടർന്ന് പള്ളിപ്പുറം ആലപ്പാട് റോഡിൽ വെള്ളംകയറി. ഇരുഭാഗങ്ങളിലെ കോൾപടവുകളിൽനിന്ന് വെള്ളം റോഡിലേക്ക് കവിഞ്ഞതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
പാലക്കലിൽ നിന്ന് അമ്മാടം, പള്ളിപ്പുറം, പുള്ള്, മനക്കൊടി, തൃപ്രയാർ ഭാഗങ്ങളിലേക്ക് പോകുന്ന വഴികൂടിയാണിത്. മഴ തുടർന്നാൽ വാഹനഗതാഗതവും തടസപ്പെടുന്ന അവസ്ഥയിലാണ്.
സ്കൂളിനു മുകളിലേക്ക്
മരക്കൊമ്പ് പൊട്ടിവീണു
എരുമപ്പെട്ടി: വെള്ളറക്കാട് വിവേകസാഗരം യുപി സ്കൂളിലെ ക്ലാസ് മുറിയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഓടുകൾ തകർന്നു.
ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തേക്ക് മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. ഒന്ന്, രണ്ട് ക്ലാസുകളുടെ മുകളിലേക്കാണ് മരക്കൊമ്പ് വീണത്. പുലർച്ചെയായതിനാൽ വൻ അപകടം ഒഴിവായി. മേൽക്കൂരയിലെ ഓടുകൾ തകർന്നു. തൊട്ടടുത്തപറമ്പിൽ നിന്നിരുന്ന ഉണങ്ങിയ മരവും സ്കൂളിലേക്ക് വീണു.
മരംവീണ് വീടുതകർന്നു
പുന്നംപറമ്പ്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണു വീടുതകർന്നു. തെക്കുംകര വിരുപ്പാക്ക നമ്പ്രത്ത് വീട്ടിൽ തങ്കമ്മയുടെ വീടിനു മുകളിലേക്കാണ് വലിയപുളിമരം കാറ്റിൽവീണത്.
അർധരാത്രിയിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തങ്കമ്മയും മരുമകൾ പ്രീതയും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഓട് തലയിൽവീണ് രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. മകൻ വിനോദ് ജോലിസ്ഥലത്തായിരുന്നു.
മഴയില്‍ വീട് തകർന്നു
പാവറട്ടി: ശക്തമായ കാറ്റിലും മഴയിലും പാവറട്ടിയിൽ വീടുതകർന്നു. പാവറട്ടി പഞ്ചായത്തിലെ വെൻമേനാട് ആശുപത്രിപടിക്കുസമീപം താമസിക്കുന്ന കെ. ദേവദാസിന്റെ വീടാണ് മഴയിൽ തകർന്നത്. വീടിന്റെ മണ്ണുകൊണ്ട് നിർമിച്ച ചുമര് മഴയിൽ തകർന്നുവീണു.
ഓടിട്ട വീടിന്റെ മേൽക്കൂരയിലെ കഴുക്കോലുകളും ദ്രവിച്ച അവസ്ഥയിലാണ്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ, വിവിധ രേഖകൾ, സൈക്കിൾ എന്നിവ നശിച്ചു. വീടിനുചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട നിലയിലാണ്. വീട്ടിൽനിന്നു താമസംമാറേണ്ട അവസ്ഥയിലാണ് കുടുംബം.
പുന്നയൂര്‍ക്കുളം: ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണു. തൃപ്പറ്റ് ജയാനന്ദന്റെ വീടാണ് കാറ്റിൽ തകര്‍ന്നുവീണത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തൊഴിലാളിയായ ജയാനന്ദൻ ഒറ്റയ്ക്കാണ് താമസം. ആളപായമില്ല.
കുന്നംകുളം: ഇന്നലെ രാത്രിയിൽ പെ യ്ത കനത്തമഴയിൽ ചൊവ്വന്നൂരിൽ ഇരുനില വീട് തകർന്നുവീണു. കുന്നംകുളം ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വീടാണ് തകർന്നത്.
ഇന്നലെ പുലർച്ചെ നാലോടെ വീടിന്റെ ചുവരുകൾ പൊട്ടുന്ന ശബ്ദംകേട്ട് ബിജീഷും ഭാര്യയും രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപനിമിഷത്തിനുള്ളിൽ വീട് പൂർണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ എഴുന്നേറ്റു. ഈ നേരത്താണ് ചുമർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയത്. മഴയിൽ വീടിന്റെ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായതെന്ന് കരുതുന്നു. വീട്ടുസാധനങ്ങൾ എല്ലാം നശിച്ചു. മേഖലയിൽ ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴയാണ് ഉണ്ടായിരുന്നത്.
റോഡിലെ വെള്ളക്കെട്ട്
ഒഴിവാക്കാൻ നാട്ടുകാർ
അന്തിക്കാട്: കനത്തമഴയെ തുടർന്ന് ദിവസങ്ങളായി നിലനിൽക്കുന്ന അന്തിക്കാട് വാമനമൂർത്തി ക്ഷേത്രം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ രംഗത്തിറങ്ങി.
ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതായതോടെയാണ് കൈക്കോട്ടും പിക്കാസുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. റോഡ് അരികിലെ പാഴ് പുല്ലുകളും മറ്റും വെട്ടി വൃത്തിയാക്കിയ നാട്ടുകാർ കൈക്കോട്ട് ഉപയോഗിച്ച് റോഡരികിൽ ചെറിയ കാനയുണ്ടാക്കി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കിഴക്കുഭാഗത്തുനിന്നു ചെറിയ കാനകോരി പടിഞ്ഞാറുഭാഗത്തെ പ്രധാന റോഡരികിലെ കാനയിലേക്കാണ് ഇവർ വെള്ളം ഒഴുക്കിവിട്ടത്. കളത്തൻപറമ്പിൽ ജയൻ, ടി.ജെ. ബെന്നി, സി.ജെ. ബിജു, എം.വി. സുദർശൻ എന്നിവരാണ് തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം നീണ്ടുനിന്ന സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തത്.
തണ്ണീർത്തടം കരകവിഞ്ഞൊഴുകി
അന്തിക്കാട്: കനത്തമഴയിൽ കെ.കെ. മേനോൻ ഷെഡിന് വടക്കുഭാഗത്തെ തണ്ണീർത്തടം കരകവിഞ്ഞൊഴുകിയതോടെ അന്തിക്കാട് റോഡ് വെള്ളത്തിലായി. നിരവധി ഇരുചക്രവാഹനങ്ങളിലെ എൻജിനുകളിൽ വെള്ളംകയറി യാത്രക്കാർ വലഞ്ഞു.
അന്തിക്കാട് സെന്റർ, വാമനമൂർത്തി ക്ഷേത്രപരിസരം, കെ.കെ. മേനോൻ ഷെഡിന്റെ പടിഞ്ഞാറുഭാഗം തുടങ്ങി നിരവധി പ്രദേശങ്ങളിലെ വെള്ളം ഒഴുകിപ്പോയിരുന്ന പുറമ്പോക്ക് തോട്ടിലെ ഒഴുക്കുനിലച്ചതാണ് വെള്ളം കയറാൻ പ്രധാനകാരണം. പുറമ്പോക്ക് തോട്ടിലൂടെ എത്തുന്ന മഴവെള്ളം 150 മീറ്ററോളം കഴിഞ്ഞാൽ പിന്നീട് സ്വകാര്യ വ്യക്തികളുടെ വീട്ടുപറമ്പുകളിലൂടെയും കര പാടങ്ങളിലുടെയും ഒഴുകി മാത്തുതോട് വഴി കനോലി കനാലിലേക്കാണ് ഒഴുകിപ്പോയിരുന്നത്. സ്വകാര്യ വ്യക്തികൾ തോടുകൾ മതിൽകെട്ടിയും വീട് നിർമിച്ചും അടച്ചതോടെയാണ് വെള്ളം ഒഴുകിപോകാൻ കഴിയാതെ വെള്ളക്കെട്ട് രൂപപെട്ടതെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തികൾ സ്ഥാപിച്ച ഓവുകൾ പഞ്ചായത്ത് ഇടപെട്ട് എടുത്തുമാറ്റി പകരം കാന നിർമിച്ച് വെള്ളമൊഴുക്കിക്കളയലാണ് ശാശ്വത പരിഹാരമെന്ന് നാട്ടുകാർ പറയുന്നു. കെ.കെ. മേനോൻ - പേരാൻ മാർക്കറ്റ് ന്യൂ ലിങ്ക് റോഡിൽ വെള്ളമൊഴുകിയെത്തുന്ന തോടിനെ ബന്ധിപ്പിക്കുന്ന രീതിയിൽ കലുങ്ക് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
മിന്നൽചുഴലി - എളവള്ളിയിലും
പാവറട്ടിയിലും വ്യാപകനാശം
പാവറട്ടി: കനത്ത മഴയ്ക്കൊപ്പം മിന്നൽ ചുഴലിയും. എളവള്ളി, പാവറട്ടി പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ വിടുകളിലെ മരങ്ങൾ കടപുഴകിവീണും വീടുകളുടെ ഓടും ഷീറ്റുകളും പറന്നുപോയും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നും നാശനഷ്ടങ്ങൾ ഉണ്ടായി. കാക്കശ്ശേരി ഹനുമാൻകാവ് ക്ഷേത്രത്തിനുസമീപം നിർത്താട്ടിൽ മനോജ്കുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മാവ് മുറിഞ്ഞുവീണു. ചുഴലി ബിജുവിന്റെ വീടിനു മുകളിലേക്ക് ശക്തമായ കാറ്റിൽ തെങ്ങുവീണു.
വീടിന് കേടുപാടുകൾ സംഭവിച്ചു. ആതിര ചാരിറ്റബിൾ സൊസൈറ്റിയുടെ മുകളിലേക്ക് മാവ് കടമുറിഞ്ഞുവീണു. പാവറട്ടി പഞ്ചായത്തിൽ കുറ്റിക്കാട്ട് അന്തോണിയുടെ വീടിനുമുകളിൽ പ്ലാവ് വീണു. നീലങ്കാവിൽ എൻ.ജെ. ലിയോയുടെ വീട്ടിൽ രണ്ട് മാവ് കടമുറിഞ്ഞുവീണു.
പുത്തൂർ ഡേവിസിന്റെ വീട്ടിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. പാമ്പിങ്ങൽ മുരളിയുടെ വീട്ടിലെ അയിനിമരവും ഊരുപറമ്പിൽ രാമകൃഷ്ണന്റെ വീട്ടിലെ മാവും കാറ്റിൽ വീണു. മുരളി പെരുനെല്ലി എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി. ഹരിദാസൻ, മണലൂർ ഏരിയ കമ്മിറ്റി അംഗം പി.ജി. സുബിദാസ്, ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി ബി.ആർ. സന്തോഷ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറുപുഷ്പം ജോണി, എളവള്ളി വില്ലേജ് ഓഫീസർ ജോയ്സി എന്നിവർ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
പറപ്പൂക്കരയില്‍ വീട്ടുകാരെ
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
പറപ്പൂക്കര: ശക്തമായ മഴയില്‍ പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാള്‍ മാടപ്പുറം, ജൂബിലിനഗര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളംകയറി. തൊട്ടിപ്പാള്‍ കെഎസ്യുപി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് വീട്ടുകാരെ മാറ്റി.
ആറ് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 13 പേരാണ് ക്യാമ്പിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വില്ലേജ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.