തിമിർത്താടി മഴയും കാറ്റും; ആടിയുലഞ്ഞ് ജനം
1563813
Saturday, May 31, 2025 6:52 AM IST
തിരുവനന്തപുരം: ഒരാഴ്ചയായി ജില്ലയില്‍ കോരിച്ചൊരിയുന്ന മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായത്.
ശക്തമായ മഴയിലും കാറ്റിലും 144 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകള്‍ ഭാഗികമായും ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് വൈദ്യുതി പുന:സ്ഥാപിക്കാനായത്. വൈദ്യുതി പോസ്റ്റുകളില്‍ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണ് കാരണം.
കനത്ത കാറ്റിലും മഴയിലും കഴക്കൂട്ടം ആനന്ദേശ്വരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പൂജപ്പുരയില്‍ തേക്ക് മരം വട്ടം ഒടിഞ്ഞുവീണത് ഗതാഗത തടസമുണ്ടാക്കി. പുല്ലാട്ടുകരി കോളനിയില്‍ വീടിന്റെ മുകളിലേക്ക് കൂറ്റന്‍ ആഞ്ഞിലി മരം കടപുഴകി വീണു.
വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കവടിയാര്‍, വെള്ളയമ്പലം, കുടപ്പനക്കുന്ന്, പട്ടം, കരമന, കാച്ചാണി തുടങ്ങി ഒട്ടേറെ ഇടങ്ങളില്‍ മരം വീണ് വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും നാശനഷ്ടമുണ്ടായി. കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിനു മുകളിലായി മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചുവേളി, കടയ്ക്കാവൂര്‍, കടയ്ക്കല്‍, റെയില്‍വേ ട്രാക്കിലും മരങ്ങള്‍ വീണ് പത്ത് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് വാമനപുരം നദീതീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശി ആന്റണി തദേവൂസ് മരിച്ചു. സ്റ്റെല്ലസിനെ കാണാ തായി. വിഴിഞ്ഞം തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് വള്ളങ്ങള്‍ ശക്തമായ കാറ്റില്‍പ്പെട്ട് ദിശമാറി കടലില്‍പെട്ടു.
മഴ കനത്തതോടെ പാപനാശം ക്ലിഫില്‍ ബാരിക്കേഡ് സ്ഥാപിച്ചു. വിഴിഞ്ഞത്ത് ആങ്കര്‍ പൊട്ടി കൂറ്റന്‍ ബോട്ട് മുങ്ങി. ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 5.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
ജില്ലയില്‍ ഇതുവരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി നാല് കുടുംബങ്ങളിലെ 11 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സന്ദര്‍ശനവും നിരോധിച്ചിട്ടുണ്ട്.