നേമത്ത് വൻ കൃഷിനാശം
1564340
Monday, June 2, 2025 6:49 AM IST
നേമം: നേമത്ത് കർഷകരുടെ നടുവൊടിച്ച് വിളവെടുപ്പിന് പാകമായ നൂറ് ഹെക്ടറോളം പ്രദേശത്തെ വാഴകൃഷി നശിച്ചു. അരക്കോടിയോളം രൂപയുടെ നാശനഷ്ടമെന്ന് കർഷകർ.പള്ളിച്ചൽ പഞ്ചായത്തിലെ മൊട്ടമൂട്- ഇടയ്ക്കോട് - പാമാംകോട് ഏലായിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്.
ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കി ഏതാണ്ട് വിളവെടുപ്പ് അടുത്തപ്പോഴാണ് കർഷകരുടെ നെഞ്ചിൽ തീകോരിയിട്ടു കൊണ്ട് മഴയും കാറ്റും തകർത്താടിയത്.
മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ വിശാലമായ പാടശേഖരം നൂറ് കണക്കിന് കർഷകരാണ് പാട്ടത്തിനെടുത്ത് വാഴ കൃഷിയിറക്കിയത്. ഏത്തൻ,രസകദളി ,മോറീസ്,അണ്ണാൻ തുടങ്ങിയ നിരവധി വ്യത്യസ്ത ഇനങ്ങൾ കൃഷിയിറക്കിയിരുന്നു. ഏക്കറിന് വർഷം നാൽപ്പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ പാട്ടക്കൂലിയ്ക്കെടുത്താണ് കൃഷി ചെയ്തിരുന്നത്. പാകമായ കുലകൾ മുറിയ്ക്കാൻ വെറും രണ്ടുമാസം മാത്രം അവശേഷിക്കുമ്പോഴാണ് കാലാവസ്ഥ പ്രതികൂലമായി കർഷകരുടെ സ്വപ്നങ്ങളെല്ലാം തകിടം മറിച്ചത്.
രണ്ടോ മൂന്നോ പേരൊഴിച്ചാൽ ബാക്കിയുള്ളവരൊന്നും നൂലാമാലകൾ ഭയന്ന് തങ്ങളുടെ കൃഷി ഇൻഷ്വർ ചെയ്തിരുന്നില്ല. ഇത് കർഷകരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നതാണ്. പലരും ബാങ്ക് ലോണെടുത്തും കൈ വായ്പ വാങ്ങിയുമാണ് കൃഷി ചെയ്തത്. ഭാരിച്ച നഷ്ടം പരിഹരിക്കാൻ ഇനി എന്തു ചെയ്യുമെന്ന ആശങ്കയും ആകുലതയുമാണ് കർഷകരെ അലട്ടുന്നതെന്ന് പള്ളിച്ചൽ ഇടയ്ക്കോട് ഏലായിലെ കൃഷിക്കാരൻ ഇടയ്ക്കോട് രാമചന്ദ്രൻ പറയുന്നു.
തന്നെപ്പോലെ തന്നെ കൃഷിയിറക്കിയ ഇടയ്ക്കോട് ഏലായിലെ അയ്യപ്പൻ നായർ, ജയൻ, ശിവകുമാർ, സുരേന്ദ്രൻ, കൃഷ്ണൻകുട്ടി എന്നിവരും വൻ കടക്കെണിയിലാണെന്നും രാമചന്ദ്രൻ പറയുന്നു.