മഴക്കെടുതിക്ക് അറുതിയില്ല...
1564092
Sunday, June 1, 2025 6:51 AM IST
തിരുവനന്തപുരം: ജില്ലയില്‍ തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനം. കാട്ടാക്കട, നെടുമങ്ങാട്, വര്‍ക്കല ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി ആറ് വീടുകള്‍ പൂര്‍ണമായും ജില്ലയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ചാക്ക - പേട്ട റോഡിലുള്‍പ്പെടെ നഗരത്തിലെ പലയിടത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരാഴ്ചയായി ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് ക്യാമ്പുകള്‍. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34 കുടുംബങ്ങളിലെ 79 പേരാണ് രണ്ട് ക്യാമ്പുകളിലായി കഴിയുന്നത്.
തിരുവനന്തപുരം താലൂക്കില്‍ ഈഞ്ചയ്ക്കല്‍ ഗവ. യുപിഎസിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ഒരു കുടുംബത്തിലെ രണ്ടു പേരാണ് ഉള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ ഗവ. യുപിഎസിലാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്. ഇവിടെ നിലവില്‍ 33 കുടുംബങ്ങളിലായി 77 പേര് ഉണ്ട്.
കേശവദാസപുരം, പാപ്പനംകോട് , ദേവസ്വം ബോര്‍ഡ് ജംഗ്ഷന് എന്നിവിടങ്ങളില്‍ വീണ മരം ഫയര്‍ഫോഴ്സെത്തി മുറിച്ച് മാറ്റി.പേരൂര്‍ക്കടയില്‍ മരം വീണ് മൂന്ന് പോലീസ്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ പേരൂർക്കട എസ്എപി ക്യാമ്പിലെ ട്രെയ്നി, ഹവിൽദാർ, എസ്ഐ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റില്‍ നഗരത്തിലെ നാല് പരസ്യബോര്‍ഡുകള്‍ തകര്‍ന്നു.
കേശവദാസപുരത്ത് അപകടകരമായി ചരിഞ്ഞ പരസ്യബോര്‍ഡ് മുറിച്ചുമാറ്റി. ജില്ലയില്‍ പലയിടത്തും വലിയ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. പെരുങ്കടവിള , അതിയന്നൂര്‍ , വാമനപുരം,കാട്ടക്കട എന്നീ ബ്ലോക്കുകളിലാണ് കൃഷി നാശം ഉണ്ടായത്. പെരുങ്കടവിള ബ്ലോക്കില്‍ 2.58 ഹെക്ടറും അതിയന്നൂര്‍ ബ്ലോക്കില്‍ 0.44 ഹെക്ടറും വാമനപുരം ബ്ലോക്കില്‍ രണ്ട് ഹെക്ടറുമാണ് കൃഷി നശിച്ചത്.