നെടിയാംകോട് പുതിയ പാലം നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധം
1564081
Sunday, June 1, 2025 6:36 AM IST
പാറശാല:കുന്നത്തുകാല്‍ അമരവിള റോഡ് വികസനത്തിന്റെ ഭാഗമായി നെടിയാംകോട് പുതിയ പാലം നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധം. അശാസ്തീയമായ ഗതാഗത നിയന്ത്രണം എത്രയും വേഗം പുന:പരിശോധിക്കണമെന്ന് കെപിസിസി മീഡിയ സമിതി അംഗം അഡ്വ മഞ്ചവിളാകം ജയനും കോണ്‍ഗ്രസ് കൊല്ലയില്‍ മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ ആനന്ദനും ആവശ്യപ്പെട്ടു.
ധനുവച്ചപുരം ഗവ. ഐടിയില്‍ പഠിക്കുന്ന കുട്ടികള്‍ പാര്‍ക്ക് ജംഗ്ഷന് മുതല്‍ കാല്‍നടയായി എത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍. സ്കൂളുകളും കോളജുകളും കൂടി തുറക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ യാതൊരു നടപടിയും ഇതുവരെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
നെടിയാംകോട് എത്തേണ്ട ആളുകള്‍ രാത്രികാലങ്ങളില്‍ പാര്‍ക്ക് ജംഗ്ഷനില്‍ നിന്ന് ബസിറങ്ങി മൂന്നാല് കിലോമീറ്റര്‍ നടന്ന് യാത്ര ചെയ്യണം നെടിയാങ്കോട് പാലത്തിന്റെ നിര്‍മാണത്തിന് ആറുമാസത്തില്‍ കൂടുതല്‍ കാലാവതി എടുക്കും. സാധാരണ ഇതുപോലുള്ള പാലം പണി നടക്കുമ്പോള്‍ പകുതിഭാഗം വാഹനങ്ങള്‍ക്കും-ആളുകള്‍ക്കുള്ള യാത്രാ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ ഇവിടെ മുഴുവന്‍ യാത്രാസൗകര്യവും മുടക്കി കൊണ്ടാണ് ഒരിടത്തും ഇല്ലാത്ത രീതിയില്‍ പാലം പണി നടത്തുന്നത്.
വെള്ളറട,അമ്പൂരി തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ.് ആയതിനാല്‍ ഐടിഐയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും നെടിയാങ്കോട് നിവാസികള്‍ക്കും സൗകര്യപ്രദം നെയ്യാറ്റിന്‍കരയില്‍ നിന്നും ഐടി ഐ വരെ ബസ് സര്‍വീസ് നടത്തണമെന്നും ഒപ്പം കൊല്ലയില്‍ പഞ്ചായത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഗ്രാമ വണ്ടി ഈ യാത്രാദുരിതം കൂടി പരിഹരിച്ചുകൊണ്ട് സമയക്രമം നടത്തണമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ നല്കിയ നിവേദനത്തില്‍ മഞ്ചവിളാകം ജയന് ആവശ്യപ്പെട്ടു.
അശാസ്തീയമായുള്ള പാലം നിര്‍മാണത്തെതുടര്‍ന്ന് പത്രം, പാല് വിതരണ വാഹനങ്ങള്‍ ആറ്കിലോമീറ്ററില് അധികം ചുറ്റികറങ്ങേണ്ടി വരുന്നു.