രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറൈൻ ആംബുലൻസിന്റെ നിയന്ത്രണം തെറ്റി; രക്ഷകനായി ടഗ്ഗ്
1563821
Saturday, May 31, 2025 6:52 AM IST
വിഴിഞ്ഞം : ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം മാനിച്ച് ക്ഷോഭിച്ച കടലിൽ രക്ഷാപ്രവർത്തനത്തിന് ഇറക്കിയ പ്രതീക്ഷയെന്ന മറൈൻ ആംബുലൻസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി.
എൻജിന്റെ പ്രവർത്തനംനിലച്ച് നിയന്ത്രണം തെറ്റി തിരയടിയിൽ ആടിയുലഞ്ഞ് അപകടാവസ്ഥയിലായ ആംബുലൻസിൽ നിന്നുള്ള ഒൻപത് പേരുടെ ജീവൻ രക്ഷിക്കാൻ അദാനി പോർട്ടിലെ ടഗ്ഗ് വേണ്ടി വന്നു. ഏതു സമയത്തും മറിയാവുന്ന അവസ്ഥയിലെത്തിയ ആംബുലൻസിലെ ജീവനക്കാർ പേടിച്ചരണ്ടു. ക്യാപ്റ്റൻ വാൽത്യൂസ് ശബരിയാരുടെ രക്തസമ്മർദ്ദം കൂടിയതോടെ പ്രാഥമിക ശുശ്രൂഷ വരെ നൽകേണ്ടി വന്നു.
ഇന്നലെ രാവിലെ എട്ടരയോ ടെയാണ് സംഭവം. തീരത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ കാണാതായ രണ്ട് പേരെ തിരക്കിയാണ് ഒരു മെയിൽ നേഴ്സും ലൈഫ് ഗാർഡുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒൻപതംഗ സംഘം മറൈൻ ആംബുലൻസിൽ പുറപ്പെട്ടത്. വിഴിഞ്ഞത്തിനും മൂന്ന് കിലോമീറ്റർ മാറി അടിമലത്തുറയിൽ എത്തിയ ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് എൻജിനും പ്രവർത്തനം നിലച്ചു.
അതോടെ നിയന്ത്രണം തെറ്റിയ ബോട്ട് ശക്തമായ തിരയടിയിൽപ്പെട്ട് ആടിയുലഞ്ഞ് അപകടാവസ്ഥയിലായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കണ്ട ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു.
എട്ട് മീറ്റർ വരെ ഉയരത്തിൽ വീശിയടിക്കുന്നതിരയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അദാനി പോർട്ട് അധികൃതരുടെ അടിയന്തിര സഹായം തേടി.
കാര്യഗൗരവം മനസിലാക്കിയ തുറമുഖ അധികൃതർ വേഗ ത്തിൽബോട്ടിറക്കാൻ തീരുമാനിച്ചു. ഉടൻ വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതീക്ഷയെ സുരക്ഷിതമായി പോർട്ട് ബെർത്തിൽ എത്തിച്ചു.