നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ.അനിൽ
1563824
Saturday, May 31, 2025 6:58 AM IST
നെടുമങ്ങാട് : മൊത്തവ്യാപാര കാർഷിക വിപണിയിൽ കർഷകർ എത്തിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കുവാൻ ധാരണയായതായി മന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് കൃഷിവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായതായും സംഭരണം കാര്യക്ഷമവും സമയബന്ധിതവും ആക്കുവാൻ കൃഷിവകുപ്പിന്റെ കതിർ പോർട്ടലിലും ഹോർട്ടികോർപ്പിന്റെ എം.ഐഎസ് ലും സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർക്ക് നൽകാനുള്ള അഞ്ച് മാസത്തെ ഹോർട്ടികോർപ്പ് കുടിശിക അടിയന്തരമായി വിതരണം ചെയ്യും. ജനുവരി മുതൽ മെയ് മാസം വരെയുള്ള കുടിശ്ശികയായ 48,18,000 രൂപയാണ് വിതരണം ചെയ്യുന്നത്.
രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കർഷകരും ഉല്ലാദിപ്പിക്കുന്ന പച്ചക്കറിയുടെ ഇനവും അളവും ലഭ്യമാക്കുന്ന തീയതിയും മുൻകൂട്ടി അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംഭരണ നടപടികൾ പൂർത്തീകരിക്കും.
നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ പച്ചക്കറി സംഭരണത്തിലുണ്ടായിട്ടുള്ള അസ്ഥിരത, മേഖലയിലെ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പ്രദേശത്തുണ്ടാക്കുന്ന പ്രശ്നങ്ങളും ഇക്കാര്യം അടിയന്തരമായി പരിഹരിക്കേണ്ടതിനന്റെ ആവശ്യകതയും കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കർഷക പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അടിയന്തരയോഗം ചേർന്നത്.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ചേർന്ന യോഗത്തിൽ കാപ്കോ അഡീഷണൽ എംഡി സജു സുരേന്ദ്രൻ, ജോയിന്റ് ഡയറക്ടർ ബിന്ദു സി.പി, നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് സെക്രട്ടറി സിന്ധു കെ.എസ്, ഹോർട്ടികോർപ്പ് ജില്ലാ മാനേജർ മണിവർണൻ. വിവിധ ബ്ലോക്കുകളിലെ കർഷക പ്രതിനിധികൾ, ആയുഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.