നത്തംകുനി ഈട്ടിമുറി; പിഴ ഈടാക്കുന്നതിൽ റവന്യു വകുപ്പിന് വിമുഖത
1565823
Monday, June 9, 2025 6:16 AM IST
കൽപ്പറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയിൽ റവന്യു പട്ടയഭൂമിയിൽനിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കണ്‍സർവൻസി(കെഎൽസി)നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയ 37,27,416 ലക്ഷം രൂപ പിഴ ഈടാക്കുന്നതിൽ റവന്യു വകുപ്പിന് വിമുഖത. നോട്ടീസ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കേസിൽ ഉൾപ്പെട്ട കക്ഷി പിഴ അടച്ചില്ല. കേസ് ഫയൽ വില്ലേജ് ഓഫീസിൽ അനക്കമറ്റ് കിടക്കുകയാണ്.
നത്തംകുനിയിൽ ബ്ലോക്ക് നന്പർ 29ൽ 591/1 സർവേ നന്പറിലൽപ്പെട്ട 0.1821 ഹെക്ടർ ഭൂമിയിൽനിന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടി മുറിച്ചത്. 2020 ഡിസംബറിലാണ് ഈട്ടിമുറി നടന്നത്. മരം മുറിക്കുന്നതിനായി ശിഖരങ്ങൾ ഇറക്കുന്നതുകണ്ട പ്രദേശവാസി തിരക്കിയപ്പോൾ കളക്ടറുടെ അനുമതിയുണ്ടെന്നാണ് ഭൂവുടമയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.
ഇതേത്തുടർന്ന് പ്രദേശവാസി സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകി. ഡിസംബർ 31ന് സ്ഥലത്ത് എത്തിയ വില്ലേജ് ഓഫീസർ നിർത്തിവയ്ക്കാൻ നിർദേശിച്ചെങ്കിലും പട്ടയം ഉടമയായ വനിതയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ മരംമുറി തുടരുകയാണുണ്ടായത്.
ഈട്ടി മുറിക്കാൻ ഭൂവുടമ 2020 ജൂലൈ ഒന്‍പതിന് നൽകിയ അപേക്ഷ വില്ലേജ് ഓഫീസർ നിരസിച്ചിരുന്നു. റവന്യു പട്ടയഭൂമിയിൽനിന്നു രാജകീയ വൃക്ഷം മുറിക്കാൻ അനുമതിയില്ലെന്ന കാരണമാണ് ഇതിനു പറഞ്ഞത്. ഈ സാഹചര്യത്തിൽ മരം മുറിക്കുന്നതിന് അനുമതി തേടി ഭൂവുടമയുടെ ഭർത്താവ് ജില്ലാ കളക്ടർ, റവന്യു സെക്രട്ടറി എന്നിവർക്ക് അപേക്ഷ നൽകി. റവന്യു സെക്രട്ടറി തീരുമാനമെടുക്കുന്നതിന് അപേക്ഷ ഘ3138/2020 നന്പറായി ഡിസംബർ ഒന്‍പതിന് ജില്ലാ കളക്ടർക്ക് വിട്ടെങ്കിലും മരംമുറി തടയുന്നതിന് നടപടിയുണ്ടായില്ല.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021ജനുവരി 11നാണ് കഐൽസി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്. ജനുവരി 17നു തടികൾ റവന്യു അധികാരികൾ കസ്റ്റഡിയിലെടുത്തു.
മരം മുറിയുമായി ബന്ധപ്പെട്ട് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിൽ ഒ ആർ 3/2021 നന്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് മേപ്പാടി പോലീസും(296/2021 നന്പർ) കേസെടുത്തു. മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. കെഎൽസി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയാണ് പിഴ നിശ്ചയിച്ചത്.
റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24നു ഉത്തരവായിരുന്നു.
ഈ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് കരുതിയാണ് മരം മുറിച്ചതെന്നും ബോധപൂർവം സർക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും കെഎൽസി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും സ്ഥലം ഉടമയുടെ ഭർത്താവ് 2021 ജൂണ്‍ 29ന് വൈത്തിരി തഹസിൽദാർക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.
നത്തംകുനിയിലെ അനധികൃത ഈട്ടിമുറി വിവാദമായതിനെത്തുടർന്നാണ് മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി പുറത്തുവന്നത്.