സൂര്യകാത്തിപ്രഭയിൽ തിളങ്ങി ഗുണ്ടിൽപേട്ട ഗ്രാമങ്ങൾ
1565824
Monday, June 9, 2025 6:16 AM IST
സുൽത്താൻ ബത്തേരി: സൂര്യകാന്തിപ്രഭയിൽ തിളങ്ങി ഗുണ്ടിൽപേട്ട ഗ്രാമങ്ങൾ. ഇത്തവണ ഗുണ്ടൽപേട്ട സൂര്യകാന്തിയുടെ നിറവിൽ നേരത്തെയൊരുങ്ങി. മഞ്ഞപ്പട്ടുപുതച്ച് കണ്ണിനിന്പമേകി നോക്കെത്താദൂരത്തോളമുള്ള പൂപ്പാടങ്ങൾ ആരെയും ആകർഷിക്കും.
ചെണ്ടുമല്ലികൾ കൂടി പൂക്കുന്നതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൃഷിയിടങ്ങളിൽ വർണവിസ്മയം വിടരും. മൂന്നുമാസത്തെ പൂകൃഷിയിൽ ഗുണ്ടൽപേട്ടിലെ നിരവധി കർഷകരാണ് വ്യാപൃതരാകുന്നത്. സൂര്യകാന്തിയും ജമന്തിയും ചെണ്ടുമല്ലിയുമെല്ലാം അവയിൽ പെടുന്നു.
സൂര്യകാന്തിപ്പൂവിന്റെ അരിയെടുത്ത് ഉണക്കി ഭക്ഷ്യയെണ്ണ നിർമിക്കുന്ന ഫാക്ടറികളിലേക്കാണ് കയറിപ്പോകുന്നത്. വിത്തും വളവുമെല്ലാം പൂവെടുക്കുന്ന കന്പനികൾ തന്നെയാണ് നൽകുന്നത്. കർഷകന് മൂന്ന് മാസംകൊണ്ട് മികച്ച വരുമാനം ലഭിക്കുകയും ചെയ്യും. കാലാവസ്ഥയിലെ അപ്രതീക്ഷിത വലിയ വ്യതിയാനങ്ങൾ മാത്രമേ പ്രതികൂലമാകാറുള്ളൂ.
ഇവിടെ നിന്ന് മൈസൂരുവിലേക്കും കർണാടകയിൽ നിന്ന് വയനാട്ടിലേക്കും വരുന്ന സഞ്ചാരികൾ പൂപ്പാടങ്ങളിലിറങ്ങി സൗന്തര്യം ആസ്വദിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും സാധാരണമാണ്. കല്യാണ ആൽബങ്ങൾക്കും സിനിമാചിത്രീകരണങ്ങൾക്കും എത്തുന്നവരുമുണ്ട്. വരും ആഴ്ചകളിൽ ചെണ്ടുമല്ലികളും പൂക്കളാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിക്കും.