ഭൂ പതിവ്ചട്ടം ഭേദഗതി: ക്രമവത്കരണം ഒഴിവാക്കണമെന്ന്
1565829
Monday, June 9, 2025 6:16 AM IST
കൽപ്പറ്റ: ഭൂപതിവ് ചട്ട ഭേദഗതിയുടെ കരട് നിർദേശങ്ങൾ ജനങ്ങളെ ആകമാനം സാന്പത്തികവും നിയമപരവും ഉദ്യോഗസ്ഥ വിചാരണയ്ക്കും അതുവഴി അഴിമതിക്കും കാരണമാകുന്നതിനാൽ പ്രസ്തുത ചട്ട ഭേദഗതിയിലെ ക്രമവത്കരണം ഒഴിവാക്കണമെന്ന് കേരള കോണ്ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.
കൃഷിക്കായി പതിച്ചു നൽകിയ ഭൂമി കേരളത്തിലെ വിവിധ ദേശങ്ങളിലുള്ള ഉള്ള ഭൂഘടനെ കൃത്യമായും വിലയിരുത്താതെയുള്ളതാണ്. ജൻമഭൂമി, കുഴിക്കാണും റവന്യു പട്ടയം, ഡികെ പട്ടയം, ഡബ്ലിയു സിഎസ് പട്ടയം, ബ്രിട്ടീഷ് പട്ടയം, തുടങ്ങി 14ജില്ലകളിലും ഭൂമിയുടെ അവകാശത്തിനു പല ക്രമങ്ങളുണ്ട്.
ഇടുക്കി ജില്ലയിലെ ഒരു നിർമാണ നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആരാഞ്ഞ പ്രശ്നങ്ങളിൽ യഥാവസരം ഉത്തരം നൽകാൻ റവന്യു, നിയമ വകുപ്പുകൾക്ക് കഴിയാതെപോയ സാഹചര്യത്തിലാണ് നിർമാണം നടത്തുന്പോൾ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് കൂടി വേണമെന്നുള്ള ഉത്തരവ് ഹൈക്കോടതി ഇറക്കിയത്.
ഈ കുരുക്കഴിക്കാനാണ് 2023ലെ നിയമ ഭേദഗതി പാസാക്കിയത്. രണ്ട് വർഷമായിട്ടും കൃത്യമായി ചട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. നിർദ്ദിഷ്ട് ചട്ടങ്ങളിലാകട്ടെ 1500 ചതുരശ്ര അടിയിൽ കൂടുതലായ നിർമിതികൾക്ക് പിഴയടക്കണമെന്നാണ്.
വൃക്ഷ വില, ഭൂ വില സബ്ഡിവിഷൻ ചാർജ്, കെട്ടിടങ്ങളുടെ അളവിനനുസരിച്ചുള്ള ഫീസ് 3,000 അടിയിൽ കൂടുതലാണ് വീട് എങ്കിൽ ആഡംബര നികുതിയടക്കം അടച്ചാണ് ജനങ്ങൾ നിർമിതികൾ ഉണ്ടാക്കിയത്. ലക്ഷകണക്കിന് കുടുംബങ്ങൾ വീടിനോടൊപ്പം തൊഴുത്ത്, ഫാം ഹൗസ്, ഗോഡൗണുകൾ, വ്യാപാര വ്യവസായ സംരംഭങ്ങൾ തുടങ്ങി കൃഷി മാത്രമല്ല വിവിധ ജീവനോപാധികൾക്കും നിർമിതികൾ ഉണ്ടാക്കിയത് നിയമപരമായി തന്നെയാണ്.
ഇതുവരെയുള്ള നിർമാണങ്ങൾ നിയമപരമല്ലെങ്കിൽ മാത്രമാണ് നിർദിഷ്ട നിർദേശങ്ങളിൽ കാണുന്ന ക്രമപ്പെടുത്തലുകൾ വേണ്ടത്. 1970ലെ ഭൂപരിഷ്ക്കാര നിയമത്തിനുശേഷം കരഭൂമിയെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. അതിൽ ഒരുപറ്റം ഉദ്യോഗസ്ഥരുടെ ദുഷ്ട ലാക്കാണെന്നു തിരിച്ചറിയാൻ സർക്കാർ തയാറാകണം. കരട് നിർദേശങ്ങളിലുണ്ടായ ചട്ടങ്ങൾ ഒഴിവാക്കണമെന്നും കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.