ചെറുപുഴ: കാര്യങ്കോട് പുഴയുടെ തീരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെ ചെറുപുഴ കമ്പിപ്പാലത്തിന് സമീപമാണ് തീ കണ്ടത്. കമ്പിപ്പാലം റോഡിനും പുഴയ്ക്കും ഇടയിൽ ചെരിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിറയെ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയമർന്നു.
വളരെ വേഗം തീ പടർന്ന് എലഗൻസ് ഹോട്ടലിന് മുൻവശം വരെയെത്തി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
മാലിന്യത്തിന് ആസൂത്രിതമായി തീയിടുന്നതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയും ഇതിന് സമീപം കാര്യങ്കോട് പുഴത്തീരത്തുള്ള മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ, ജീവനക്കാരായ സി. ശശിധരൻ, പി.കെ. സുനിൽ, പി.പി. ലിജു, പി.വി. ഷൈജു, എം.പി. റിജിൻ, പി.എം. മജീദ്, വി.കെ. രാജു എന്നിവർ ചേർന്നാണ് തീ അണച്ചത്.
തിരുമേനി: തിരുമേനി ടൗണിനോട് ചേർന്ന് തെങ്ങിൻ തോപ്പിന് ഇന്നലെ ഉച്ചകഴിഞ്ഞ് 2:30 ഓടെ തീപിടിച്ചു. സമീപവാസികളും നാട്ടുകാരും ചേർന്ന് തീ തല്ലിക്കെടുത്തി. പെരിങ്ങോത്ത് നിന്ന് അഗ്നി രക്ഷാ സേനയും എത്തി. തെങ്ങിൻ തോപ്പിനോട് ചേർന്ന് ഒരു ഭാഗത്ത് ടൗണിലെ കടകളാണ് ഉള്ളത്. ഇവിടേയ്ക്ക് തീ എത്തുന്നതിന് മുൻപ് അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തീ പടരുന്നത് തടഞ്ഞത്.
അരവഞ്ചാൽ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരലിൽ അരവിന്ദൻ വെള്ളൂരിന്റെ റബർ തോട്ടത്തിന് തീപിടിച്ചു. നൂറോളം റബർ മരങ്ങൾ കത്തിനശിച്ചു. പെരിങ്ങോത്ത് നിന്നും അസി. സ്റ്റേഷൻ ഓഫീസർ സി.പി. ഗോഗുൽദാസിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥല ത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയർ ഫോഴ്സിന്റെ ഇടപെടൽ മൂലം സമീപത്തുള്ള ഗ്യാസ് ഗോഡൗണിലേക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടരാതെ സംരക്ഷിച്ചു. ജീവനക്കാരായ കെ. സുനിൽ കുമാർ, എം. ജയേഷ് കുമാർ, പി.പി. ലിജു, വി.വി. വിനീഷ്, പി. രാഗേഷ്, ജെ. ജഗൻ, ഷാജി ജോസഫ്, വി.എൻ. രവീന്ദ്രൻ, ജോർജ് ജോസഫ് എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.