കാസര്‍ഗോഡ്: പുഴകളിലെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനെന്ന പേരിലാണ് ചെറുകിട ജലസേചനവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് പുഴകളില്‍ നിന്ന് മണ്ണുവാരിയത്. മണ്ണും മണലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസപ്പെടുന്നതാണ് മഴക്കാലത്ത് പുഴകള്‍ ഗതിമാറിയൊഴുകുന്നതിനും വെള്ളപ്പൊക്കത്തിനുമൊക്കെ കാരണമാകുന്നതെന്നായിരുന്നു നിരീക്ഷണം. നീക്കം ചെയ്യുന്ന മണ്ണും മണലും ലേലം ചെയ്ത് കിട്ടുന്ന തുക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറാനും തീരുമാനിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ചെറുതും വലുതുമായ പുഴകളില്‍ നിന്നെല്ലാം വ്യാപകമായി മണ്ണുവാരി. തീരദേശങ്ങളിലെ പുഴകളില്‍ എളുപ്പത്തില്‍ നീക്കംചെയ്യാവുന്ന തരത്തില്‍ ഒഴുകിയെത്തിയ എക്കല്മണ്ണുണ്ടായിരുന്നു. എന്നാല്‍ അതേ മാതൃകയില്‍ മലയോരങ്ങളില്‍ പുഴ കുഴിച്ച് മണ്ണെടുക്കുന്നത് അശാസ്ത്രീയമാണെന്ന കാര്യം അന്നേ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചൈത്രവാഹിനിപ്പുഴയില് നിന്ന് ജെസിബി ഉപയോഗിച്ച് കുഴിച്ചെടുത്ത മണ്ണ് ഒരുവര്‍ഷത്തിനിപ്പുറവും പുഴയോരത്ത് കുന്നുകൂടി കാടുകയറി കിടക്കുകയാണ്. നാലുവട്ടം ലേലം നടത്തിയിട്ടും സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് അത് വാങ്ങാന്‍ ആരുമെത്തിയില്ല. ഇതില്‍ നല്ലൊരു പങ്ക് കാലവര്‍ഷത്തില്‍ കുത്തിയൊഴുകി വീണ്ടും പുഴയില്‍ തന്നെയെത്തി. പുഴയുടെ പല ഭാഗങ്ങളും നികന്നുപോകാനും ഒഴുക്ക് വീണ്ടും തടസപ്പെടാനും ഇടയാക്കി. ഇത്തവണത്തെ വേനലില്‍ പുഴയുടെ മിക്ക ഭാഗങ്ങളും വറ്റിവരളാന്‍ ഇടയാക്കിയത് അശാസ്ത്രീയമായ മണ്ണെടുപ്പും അത് തിരിച്ചൊഴുകി പുഴയുടെ ഭാഗങ്ങള്‍ നികന്നതുമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതുവരെ ഒരു വേനലിലും വറ്റിയിട്ടില്ലാത്ത ആഴമേറിയ ഭാഗങ്ങളാണ് നികന്നുപോയത്. മണ്ണുവാരല്‍ പുഴയുടെ സ്വാഭാവിക പരിസ്ഥിതിയെ തന്നെ ബാധിച്ചു. ജില്ലയില്‍ എട്ട് പുഴകളില്‍ നിന്നും കവ്വായിക്കായലില്‍ നിന്നുമായി ആകെ വാരിയെടുത്തത് 3,10,729 ക്യുബിക് മീറ്റര്‍ മണ്ണാണ്. ഇതില്‍ ലേലം ചെയ്ത് വില്‍ക്കാനായത് മൊഗ്രാല്‍ പുഴയില്‍ നിന്ന് വാരിയ 27,534 ക്യുബിക് മീറ്റര്‍ മാത്രം. ഈ മണ്ണില്‍ മണലിന്റെ അംശം തീരെ കുറവായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില താരതമ്യേന കുറവായിരുന്നു. അത് ദേശീയപാതാ നിര്‍മാണത്തിനായി 35 ലക്ഷം രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വാങ്ങിക്കൊണ്ടുപോവുകയായിരുന്നു.
മണലിന്റെ അംശം കൂടുതലുള്ള മണ്ണിന് ഇതിലും കൂടിയ വിലയാണ് നിശ്ചയിച്ചിരുന്നത്. ഓരോ പുഴയില്‍ നിന്നും ശേഖരിച്ച മണ്ണിലെ മണല്‍, ചരല്, കളിമണ്ണ് തുടങ്ങിയ ഘടകങ്ങളുടെ അളവ് പരിശോധിച്ചു കണ്ടെത്തി അതിനനുസരിച്ചാണ് വില നിശ്ചയിച്ചത്. മുളിയാര്‍ എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജിലെ ലാബിലാണ് മണ്ണ് പരിശോധന നടത്തിയത്. എന്നാല്‍ ഈ മണ്ണത്രയും വിലകൊടുത്തുവാങ്ങി അതിലെ മണലോ കളിമണ്ണോ വേര്തിരിച്ചെടുക്കുകയെന്നത് ഏറെ പ്രയാസവും പണച്ചെലവുമുള്ള കാര്യമായതിനാല്‍ ആരും ലേലത്തിനെടുക്കാന്‍ മെനക്കെട്ടില്ല. ദേശീയപാത പോലുള്ള പൊതു ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ ഈ മണ്ണു വാങ്ങി ഭൂമി നികത്തിയാലും എളുപ്പത്തില്‍ പിടിവീഴുമെന്നതിനാല്‍ അതിനും ആരും തയാറായില്ല. ഇപ്പോള്‍ വില കുറച്ച് അഞ്ചാമതും ലേലം വിളിക്കാനുള്ള ഒരുക്കത്തിലാണ് ജലസേചന വകുപ്പ്. എന്നാല്‍ ഒരുവര്‍ഷത്തോളം കെട്ടിക്കിടന്ന് കാടും പടര്‍പ്പുകളും വളര്‍ന്ന മണ്ണിന് ഇനി ആരെങ്കിലും ആവശ്യക്കാരുണ്ടാകുമോ എന്ന് സംശയമാണ്.
ജില്ലയിലെ വിവിധ പുഴകളുമായി ബന്ധപ്പെട്ട് ഇപ്പോഴും കെട്ടിക്കിടക്കുന്ന മണ്ണിന്റെ അളവ് ക്യുബിക് മീറ്ററില്‍: മഞ്ചേശ്വരം (46,056), ഉപ്പള (43,396), ഷിറിയ (86,469), മൊഗ്രാല്‍ (51,595), ചന്ദ്രഗിരി (2,295), ചിത്താരി (9,536), നീലേശ്വരം (21,490), കാര്യങ്കോട് (45,320), കവ്വായിക്കായല്‍ (4,572).
പൊതുജനങ്ങള്‍ പുഴകളില്‍നിന്ന് മണല്‍ ശേഖരിക്കുന്നതിനെ കര്‍ശനമായി നിരോധിച്ച സര്‍ക്കാര്‍ തന്നെ പുതിയ കാരണങ്ങള്‍ പറഞ്ഞ് അതിനായി ഇറങ്ങുകയാണെന്ന് പദ്ധതിക്കെതിരായി തുടക്കത്തിലേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്തായാലും പുഴകളിലെ മണ്ണുവാരല്‍ കൊണ്ട് പ്രതീക്ഷിച്ചത്ര ഗുണങ്ങളോ സാമ്പത്തികലാഭമോ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ തത്കാലം ഈ വര്‍ഷം അങ്ങനെയൊരു പരീക്ഷണത്തിനൊരുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജലസേചനവകുപ്പ്.