ആഭിചാരം നിയന്ത്രിക്കാൻ നിയമനിര്‍മാണം: നിലപാട് തിരുത്തി സര്‍ക്കാര്‍
Wednesday, July 16, 2025 1:51 AM IST
കൊച്ചി: ആഭിചാര പ്രവൃത്തികളും മന്ത്രവാദവും നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍.
നിയമനിര്‍മാണത്തില്‍നിന്നു പിന്മാറിയിട്ടില്ലെന്നും പരിഗണനയിലുണ്ടെന്നും അറിയിച്ച് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നിയമപരവും ഭരണഘടനാപരവുമായ സങ്കീര്‍ണതകള്‍ കാരണമാണു മന്ത്രിസഭ ഇതേക്കുറിച്ചുള്ള ചര്‍ച്ച മാറ്റിവച്ചതെന്നും അറിയിച്ചു.
അഞ്ചു വര്‍ഷത്തിനിടെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അവ എങ്ങനെ കൈകാര്യം ചെയ്തു എന്നതും അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും.
കഴിഞ്ഞതവണ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തിലാണ് നിയമനിര്മാണത്തില്നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചത്. എന്നാല്‍ നിയമനിര്‍മാണത്തില്‍നിന്നു പിന്നോട്ടില്ലെന്നും സങ്കീര്‍ണതകള്‍ കാരണമാണു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതെന്നും സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചു.