കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. പാനൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ സ്പിൽഓവർ കൂട്ടിച്ചേർത്ത 2025-26 വാർഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരമായത്.
തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിയുന്നത്ര പദ്ധതികൾ തുടങ്ങിവെക്കണമെന്നും പദ്ധതി നിർവഹണത്തിൽ കൃത്യമായ ഇടപെടൽ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി പറഞ്ഞു.ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്ന പ്രോജക്ടിന്റെ നിർവഹണം മെഡിക്കൽ ഓഫീസർമാർ തന്നെ തുടരുമെന്ന തീരുമാനത്തിന് യോഗം അംഗീകാരം നൽകി.
എന്നാൽ, ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്, അവരുടെ അപേക്ഷയുടെ സൂക്ഷ്മ പരിശോധന തുടങ്ങിയ പ്രക്രിയ സുഗമമാക്കാനും പ്രായോഗിക വൈഷമ്യങ്ങൾ പരിഹരിക്കാനുമായി മാർഗനിർദേശങ്ങൾ പുതുക്കി നൽകും. ബണ്ട് സംരക്ഷണം, കടൽ,പുഴ തീരത്തെ വീട് സംരക്ഷണം, ദുരിതാശ്വാസ ക്യാമ്പുകളുടെ മെച്ചപ്പെടുത്തൽ, ദുരന്ത അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, രക്ഷാപ്രവർത്തന ഉപകരണങ്ങൾ ശേഖരിക്കൽ തുടങ്ങിയവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന തുക ലഭ്യമാകുമെന്ന് യോഗത്തിൽ അറിയിച്ചു.
അതത് ത്രിതല പഞ്ചായത്തുകൾ ദുരന്തനിവാരണ വർക്കിംഗ് ഗ്രൂപ്പിന്റെ തീരുമാനത്തോടെ തഹസിൽദാർമാർക്കാണ് പദ്ധതി തയാറാക്കി സമർപ്പിക്കേണ്ടത്. എത്ര തുക അനുവദിക്കണമെന്ന തീരുമാനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളും. ഈ പദ്ധതികൾക്ക് ഡിപിസി അനുമതി ആവശ്യമില്ലെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയാണ് വിനിയോഗ അനുമതി നൽകുന്നതെന്നും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യമിട്ടുള്ള ഹരിത കേരളം മിഷന്റെ വൃക്ഷവത്കരണ പരിപാടി ഇന്ന് ആരംഭിക്കും. സെപ്തംബർ 30 വരെയുള്ള കാലയളവിൽ ജില്ലയിൽ ആറ് ലക്ഷം വൃക്ഷത്തൈകൾ നടും.
ഡി പി സി അംഗങ്ങളായ ബിനോയ് കുര്യൻ, വി.ഗീത, കെ. താഹിറ, ലിസി ജോസഫ്, വി.വിജയൻ, ശ്രീന പ്രമോദ്, ടി.ഒ. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രതിനിധികളായ എം. ശ്രീധരൻ, പി.സി. ഗംഗാധരൻ, കെ.വി. ഗോവിന്ദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.