തൊടുപുഴ: മുല്ലപെരിയാർ സമരസമിതി മുൻ ചെയർമാൻ പ്രഫ. സി. പി. റോയി എഴുതിയ മുല്ലപ്പെരിയാർ ഡാം 999+999 എന്ന പുസ്തകം പി.ജെ. ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ.ദീപക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ബേബി ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.
മുല്ലപ്പെരിയാർ ഡാമിനു താഴെ താമസിക്കുന്ന മുരുകേശൻ, ഷാജി, വണ്ടിപ്പെരിയാറിലെ സമരസമിതി പ്രവർത്തകരായിരുന്ന പി. ആർ.അയ്യപ്പൻ, പി.വി. ലാലു, വി.ആർ. രാധാകൃഷ്ണൻ, ചപ്പാത്ത് സമരസമിതി പ്രവർത്തകരായ കെ.കെ.വിശ്വംഭരൻ, അൻപയ്യൻ, കെ.വി. ഷണ്മുഖൻ, എം.ആർ.വർഗീസ്, ഞാനപ്പൻ, വൈപ്പിനിലെ മുല്ലപ്പെരിയാർ ടണൽ സമരസമിതി പ്രവർത്തകർ എന്നിവർ പുസ്തകം ഏറ്റു വാങ്ങി. തൊടുപുഴ പ്രസ് ക്ലബ് ഹാളിൽ സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി.
മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച ആധികാരിക വിവരങ്ങളെല്ലാം പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് പ്രഫ.സി.പി.റോയി പത്രസമ്മേളനത്തിൽ പറഞ്ഞു. മുല്ലപ്പെരിയാർ കരാർ ഒപ്പിടാൻ നിർബന്ധിതമായ സാഹചര്യം, കേരളത്തിൽനിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കുന്ന മറ്റ് അണക്കെട്ടുകൾ, കരാർ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാർ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്,2014-ലെ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന പുതിയ ടണൽ നടപ്പാക്കാതെ കേരളവും തമിഴ് നാടും ഒളിച്ചു കളിക്കുന്നതെന്തു കൊണ്ട്, കരാർ നിരുപാധികം പുതുക്കി നൽകിയതിൽ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ വരുത്തിയ വീഴ്ചകൾ, തമിഴ് നാടിന്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, പൊതുതാത്പര്യ ഹർജികളുടെ സാധ്യതകളും അപകടങ്ങളും തുടങ്ങിയവയാണ് പുസ്തകത്തിലെ ഉള്ളടക്കം. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അഡ്വ. കാളീശ്വരം രാജ്, സി.ആർ. നീലകണ്ഠൻ, ഇ. ശ്രീധരൻ എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.