ഇടുക്കി: ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച തണൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഭിച്ചത് 36 അപേക്ഷകൾ. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ കാര്യങ്ങളും മുതിർന്ന പൗരന്മാർക്ക് അനുകൂലമായി പുറപ്പെടുവിക്കുന്ന ട്രൈബ്യൂണൽ ഉത്തരവുകൾ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളിൽ നിന്ന് തെരഞ്ഞെടുത്ത 18 വോളന്റിയർമാരാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
കുടുംബത്തിൽനിന്നുള്ള അവഗണനയും ചൂഷണങ്ങളും, സ്വത്ത് തർക്കങ്ങൾ, ഉടമസ്ഥാവകാശ രേഖകളിൽ കൃത്രിമത്വം കാണിക്കുന്നത്, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരിൽ ഏകാന്തത, മാനസിക, സാമൂഹിക ഒറ്റപ്പെടലുകൾ, ഓർമക്കുറവ്, ചലനശേഷി പരിമിതി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ, മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ, അനധികൃത മരം മുറിക്കൽ, ഭൂമി കൈയേറ്റം, തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്.
വോളന്റിയർ പരാതിക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി. അടുത്ത അഞ്ച് മാസത്തേക്ക് പരിശോധന തുടരും. നിയമസഹായം, സാമൂഹിക പിന്തുണ, പരിചരണത്തിനായുള്ള കേസുകൾ റഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കും. ആറുമാസത്തിനുശേഷം അന്തിമ റിപ്പോർട്ട് തയാറാക്കും.