തൊടുപുഴ: ഓണത്തിന് വിഷരഹിത പച്ചക്കറികളും വിവിധയിനം പൂക്കളും വിപണിയിലെത്തിക്കാനായി കുടുംബശ്രീ പദ്ധതിയൊരുക്കുന്നു. എല്ലാവർഷത്തെയും പോലെ ഇത്തവണയും ജൈവരീതിയിൽ കൃഷിയിറക്കാനുള്ള പദ്ധതിയാണ് കുടുംബശ്രീ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനായി ജില്ലയിൽ 124.68 ഏക്കറിൽ കൃഷിയിറക്കുമെന്നും ഇതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു.
ഓണച്ചന്തകൾ ലക്ഷ്യമിട്ട് ജില്ലയിലെ 52 സിഡിഎസുകളിൽനിന്നായി തെരഞ്ഞെടുത്ത 457 കാർഷിക ഗ്രൂപ്പുകളാണ് കൃഷിയിറക്കുന്നത്. നിറപ്പൊലിമ എന്ന പേരിലാണ് പൂ കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷി ഓണക്കനി എന്ന പേരിലും നടപ്പാക്കും. കുടുംബശ്രീയുടെ ജൈവിക പ്ലാൻ പദ്ധതിയിലൂടെയാണ് കൃഷി ചെയ്യുന്നത്.
നിലവിലുള്ള കുടുംബശ്രീ ജൈവിക നഴ്സറിയിൽനിന്ന് കൃഷി ചെയ്യുന്നവരുടെ ആവശ്യപ്രകാരം ഓർഡർ എടുത്ത് തൈകൾ ലഭ്യമാക്കും. കൃഷിഭവനുകളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൗജന്യമായി നടത്തിയ തൈ വിതരണത്തിലൂടെയും കൃഷിക്കൂട്ടങ്ങൾക്ക് തൈകൾ ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ കൃഷി ആരംഭിച്ച് ഓഗസ്റ്റ് പകുതിയോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി സുഗതൻ പറഞ്ഞു.
മഴക്കാലമായതിനാൽ വിളകൾക്ക് രോഗബാധയും കീടങ്ങളുടെ ആക്രമണവും ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൃഷി രീതികളെക്കുറിച്ച് സിഡിഎസുകളിൽ ക്ലാസുകൾ നൽകിയിട്ടുണ്ട്. കൃഷി ഓഫീസർമാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയാണിത്. കർഷകർക്ക് ആത്മവിശ്വാസത്തോടെ കൃഷിചെയ്യാൻ ഇത് ഉപകരിക്കും. മത്തങ്ങ, തക്കാളി, വഴുതന, മല്ലി, മുളക്, ചീര, പയർ, ബീൻസ്, കോവൽ, ഇഞ്ചി, വാഴ, വെണ്ട, പാവൽ, മഞ്ഞൾ, കിഴങ്ങ് വിളകൾ, പടവലം തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്ന പച്ചക്കറികൾ. മുല്ല, ജമന്തി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളും കൃഷി ചെയ്യും.
ജില്ലാ തലത്തിലും നഗരസഭകൾ, പഞ്ചായത്ത് തലങ്ങളിലും ഓണച്ചന്തകൾ ആരംഭിച്ച് ഉത്പന്നങ്ങൾക്ക് വിപണിയും ഉറപ്പാക്കും. ഇതിലൂടെ കൃഷി ഗ്രൂപ്പുകൾക്ക് വരുമാനവും ലഭ്യമാകും. ഈ മാസം അവസാനത്തോടെ നടീൽ ഉദ്ഘാടനം നടത്തും.