മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജ മാനന്തവാടി മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി. ഇന്നലെ രാവിലെ നീർവാരത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചെറുകാട്ടൂർ, ഏച്ചോം എന്നിവിടങ്ങളിലെ വോട്ട് അഭ്യർഥനയ്ക്ക് ശേഷം കൊമ്മയാട് എത്തി.
ആദിവാസികൾ വനത്തിന്റെ കാവൽക്കാരും സംരക്ഷകരും ആണെന്നും അവരെ വനത്തിൽ നിന്നു തുരത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ തന്ത്രങ്ങൾ തിരിച്ചറിയണമെന്നും അങ്ങനെ തുരത്താൻ ശ്രമിക്കുന്ന കേന്ദ്ര ഭരണത്തിനെതിരേ സന്ധി ഇല്ലാത്ത പോരാട്ടം ശക്തമായി തുടരുമെന്നും ആനി രാജ പറഞ്ഞു.
തുടർന്ന് കമ്മന വെജിറ്റബിൾ ആൻഡ് ബനാന പാക്കിംഗ് ഹൗസിലെത്തി അവിടുത്തെ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കുരിശിങ്കലിലെ സ്വീകരണത്തിന് ശേഷം കാപ്പുഞ്ചാലിൽ എത്തിയ സ്ഥാനാർഥിയെ വാഴക്കുല നൽകിയാണ് സ്വീകരിച്ചത്. തുടർന്ന പാണ്ടിക്കടവ്, പുതുശേരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൊതക്കരയിലേക്ക് സ്ത്രീകളുടെ ചെണ്ട മേളത്തോടെയാണ് സ്വീകരണം നൽകിയത്.
ഉച്ചക്ക് ശേഷം നിരവിൽപ്പുഴ, അന്പലക്കൊല്ലി, കാട്ടിമൂല, വെണ്മണി, ഒഴക്കോടി, നരിക്കൽ, തൃശിലേരി, ഒണ്ടയങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പയ്യംപള്ളിയിൽ പര്യടനം സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയും പൗരത്വ നിയമവും വനം വന്യ ജീവി പ്രശ്നവും പ്രസംഗത്തിലുടനീളം സംസാര വിഷയമായി.
മാനന്തവാടി എംഎൽഎ ഒ.ആർ. കേളു, ചെയർമാൻ എ.എൻ. പ്രഭാകരൻ, കണ്വീനവർ പി.കെ. ശശിധരൻ, പി.വി. സഹദേവൻ, കുര്യക്കോസ് മുള്ളൻമട, കെ.പി. ശശികുമാർ, എ. ജോണി, പി.ടി. ബിജു, ജസ്റ്റിൻ ബേബി, നിഖിൽ പത്മനാഭൻ, ശോഭ രാജൻ തുടങ്ങിയവർ പര്യടനത്തിൽ ഉടനീളം സ്ഥാനാർഥിയെ അനുഗമിച്ചു.