കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 16ന് കൽപ്പറ്റയിൽ എൽഡിഎഫ് ’ജനമഹാസാഗരം’ സംഘടിപ്പിക്കും. മുന്നണി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ, കണ്‍വീനർ ടി.വി. ബാലൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എൻസിപിഎസ് സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, കോണ്‍ഗ്രസ്എസ് ജില്ലാ പ്രസിഡന്റ് കെ.പി. ശശികുമാർ, ഐഎൻഎൽ സംസ്ഥാന സമിതിയംഗം എം.ടി. ഇബ്രാഹിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്നിന് എസ്കഐംജെ സ്കൂൾ പരിസരത്തുനിന്നു പുതിയ സ്റ്റാൻഡിലേക്ക് റോഡ് ഷോ നടത്തും. ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിൽനിന്നായി കാൽ ലക്ഷം പേർ പങ്കാളികളാകും. മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്,
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, ഐഎൻഎൽ നേതാവ് കാസം ഇരിക്കൂർ തുടങ്ങിയവർ നേതൃത്വം നൽകും. എൽഡിഎഫിലെ മുഴുവൻ ഘടക കക്ഷികളുടെയും പതാക റോഡ് ഷോയിൽ ഉയർത്തിപ്പിടിക്കും. പുതിയ സ്റ്റാൻഡിൽ പൊതുസമ്മേളനത്തോടെയാണ് ’ജനമഹാസാഗരം’ സമാപനം. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ എൽഡിഎഫ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിനു കരുത്ത് പകരുന്നതാകും ’ജനമഹാസാഗരം’.
’വയനാട് മാറും, ആനി രാജ നയിക്കും’ എന്ന സന്ദേശം ഉയർത്തിയാണ് മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം. 20ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ വയനാട്ടിൽ എത്തും. മണ്ഡലത്തിൽ ഉജ്വല മുന്നേറ്റമാണ് ഇടതുമുന്നണി നടത്തുന്നത്. അക്രമത്തിനും അനീതിക്കും എതിരായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു അകത്തും പുറത്തും ശ്രദ്ധ നേടിയ വനിതയാണ് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ.
ജനങ്ങൾക്ക് ഒപ്പം നിൽക്കാനും പ്രവർത്തിക്കാനും അവർക്ക് കഴിയുമെന്ന ഉത്തമബോധ്യം എൽഡിഎഫിനുണ്ട്. ആനി രാജ പാർലമെന്റിലെത്തിയാൽ വയനാട് വർഷങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആത്മാർഥമായ ശ്രമം ഉണ്ടാകും.
അതിരൂക്ഷമായ വന്യമൃഗശല്യം, കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാതയിൽ ബന്ദിപ്പുര വനപ്രദേശത്തെ രാത്രിയാത്രാ വിലക്ക്, വയനാട് റെയിൽവേ യാഥാർഥ്യമാക്കുന്നതിൽ കർണാടകയ്ക്കുള്ള എതിർപ്പ്, താമരശേരി ചുരം ബദൽ റോഡുകളുടെ നിർമാണത്തിനു ആവശ്യമായ വനഭൂമി വിട്ടുകൊടുക്കുന്നതിൽ കേന്ദ്ര സർക്കാരിനുള്ള വിമുഖത തുടങ്ങിയവ മണ്ഡലത്തിലെ മുഖ്യപ്രശ്നങ്ങളാണ്. ഇവയുടെ പരിഹാരത്തിന് വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായില്ല.
ദേശീയപാത 766ൽ ബന്ദിപ്പുര വനപ്രദേശത്ത് പതിറ്റാണ്ടിലധികമായി തുടരുന്നതാണ് രാത്രിയാത്രാ വിലക്ക്. ബാവലിമൈസൂരു റോഡിലും യാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ദേശീയപാതയുമായി ബന്ധപ്പെട്ട കേസിൽ രാഷ്ട്രീയ പരിഹാരത്തിലാണ് സുപ്രീം കോടതി പോലും താത്പര്യം കാട്ടുന്നത്. കർണാടക സർക്കാർ മനസുവച്ചാൽ ദേശീയപാതയിലെ രാത്രിയാത്രാവിലക്ക് നീങ്ങും.
വിഷയത്തിൽ വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഒരു വർഷമായി കോണ്‍ഗ്രസ് സർക്കാരാണ് കർണാടകയിൽ അധികാരത്തിൽ. രാഹുൽ ഗാന്ധി കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്. രാഹുൽ ആവശ്യപ്പെട്ടാൽ രാത്രിയാത്രാവിലക്ക് നീങ്ങുന്നതിനു സഹായകമായ നിലപാട് കർണാടക സ്വീകരിക്കും. എന്നാൽ എംപി അതിനു കൂട്ടാക്കുന്നില്ല.
നാമനിർദേശ പത്രികാസമർപ്പണത്തിനു മുന്‍പ് രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന യുഡിഎഫ് റോഡ് ഷോയിൽ കോണ്‍ഗ്രസിന്റെയോ സഖ്യ കക്ഷികളുടെയോ കൊടി ഉണ്ടായിരുന്നില്ല. റോഡ് ഷോയിൽ പച്ചക്കൊടി ഉയരാതിരിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെയും കൊടി ഒഴിവാക്കിയത്. ഉത്തരേന്ത്യയിലെ സംഘപരിവാറിനെ ഭയന്ന് രാഹുൽഗാന്ധി നിർദേശിച്ചതനുസരിച്ചാണ് കൊടികൾ വേണ്ടെന്നുവച്ചതെന്നു വ്യക്തമാണ്.
2019ലെ തെരഞ്ഞെടുപ്പിൽ ബിഡിജഐസിലെ തുഷാർ വെള്ളാപ്പള്ളിക്കു ലഭിച്ച വോട്ടുപോലും ഇക്കുറി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന് ലഭിക്കില്ല. പാർലമെന്റ് അംഗമായാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്നാണ് സുരേന്ദ്രൻ പറയുന്നത്.
സ്പർധയുടെ വിത്തുപാകാനും വിളവെടുപ്പ് നടത്താനുമുള്ള സുരേന്ദ്രന്റെയും സംഘപരിവാറിന്റെയും പദ്ധതി വിലപ്പോകില്ല. മണ്ഡലത്തിലെ കന്നി വോട്ടർമാർ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.